ഇന്ത്യയിലെ വികലമായ മതേതരത്വത്തിന്റെ വൃത്തികെട്ടമുഖം കഴിഞ്ഞയാഴ്ച ഒരിക്കല്‍ക്കൂടി അനാവൃതമായി. രണ്ടു മതേതരന്മാരുടെ, ലാലുപ്രസാദ് യാദവിന്റെയും പി.ചിദംബരത്തിന്റെയും രഹസ്യ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തുകൊണ്ടുവന്നിരുന്നു. കുറ്റകൃത്യങ്ങളില്‍ രണ്ടു പേര്‍ക്കും അവരവരുടെ സന്തതികള്‍ കൂട്ടുണ്ടായിരുന്നു.തങ്ങളുടെ ചെയ്തികളെക്കുറിച്ച് അവര്‍ക്ക് ഉത്തരം മുട്ടിയിരുന്നു.
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൃത്യമായി ഉത്തരം നല്കുന്നതിനു പകരം ഇരവാദം ഉയര്‍ത്തുകയാണ് അവര്‍ ചെയ്തത്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായി നിരന്തരയുദ്ധം നടത്തുന്ന തങ്ങളെ അടിച്ചമര്‍ത്താനുള്ള അടവുകളാണ് ഈ അന്വേഷണങ്ങളെന്നാണ് രണ്ടുപേരും ഒച്ചവെച്ചത്. ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രതിവാരകോളം എഴുതുന്നതുകൊണ്ടാണ് തനിക്കെതിരെ സര്‍ക്കാര്‍ തിരിയുന്നതെന്നും കൂടി ഇവരിലൊരാള്‍ പറഞ്ഞതോടെ അസംബന്ധനാടകം പൂര്‍ത്തിയായി.
ലാലുവും ചിദംബരവും തുറന്നുകാട്ടപ്പെടുന്നതിനിടയില്‍ മറ്റൊരു പ്രമുഖ മതേതരന്‍ മുന്‍ നിയമമന്ത്രി കൂടിയായ കപില്‍ സിബല്‍ ദശാബ്ദങ്ങളായി നമ്മുടെ രാജ്യത്തെ മതേതരകക്ഷികള്‍ പിന്തുടരുന്ന മതേതരത്വത്തെ സുപ്രീംകോടതിയില്‍ വിശദീകരിക്കുകയായിരുന്നു. മുത്തലാഖ് വിഷയത്തില്‍ ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ വാദത്തില്‍ നിന്ന് നിസ്സംശയം വ്യക്തമായത് ഇതാണ്. സിബലിനെപ്പോലെയുള്ള രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം മതമൗലികവാദികളായ ഇസ്ലാമിക പുരോഹിതന്മാരുടെ മധ്യകാലഘട്ടത്തിലെ മാനസികാവസ്ഥക്കു വഴങ്ങിക്കൊടുക്കലാണ് മതേതരത്വം.
അതേസമയം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയുടെ വാദം പൊതുജനശ്രദ്ധ പിടിച്ചുപറ്റി. മുത്തലാഖ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി തയ്യാറായാല്‍ മുസ്ലിങ്ങളുടെ വിവാഹം, വിവാഹമോചനം എന്നിവയ്ക്കായി പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. അങ്ങനെ സംഭവിച്ചാല്‍ മുന്‍കാലങ്ങളുല്‍നിന്നു വ്യത്യസ്തമായി അത് മാറ്റങ്ങള്‍ക്ക് തുടക്കമിടും.
മുത്തലാഖിനെക്കുറിച്ച് കോടതി എന്താണ് പറയുക എന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടാല്‍ മുസ്ലിം സമൂഹത്തിനും വിശിഷ്യാ സ്ത്രീകള്‍ക്കും ആശങ്കയുണ്ടാകാത്തവിധം ആ സാഹചര്യം സര്‍ക്കാര്‍ കൈകാര്യം ചെയ്യുമെന്ന് അറ്റോര്‍ണി ജനറലിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ന്യൂനപക്ഷങ്ങള്‍ക്കുള്ള ഭരണഘടനാപരിരക്ഷയെ കുറിച്ചാണ് വീണ്ടും വീണ്ടും പറയുന്നത്. മുത്തലാഖ് വിഷയത്തെ മതപരമായ ഒന്നായല്ല തങ്ങള്‍ സമീപിക്കുന്നതെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുത്തലാഖ് ഖുറാന് അനുവദിക്കുന്നുണ്ടോ ഇല്ലയോ എന്നതെല്ലാം മതപണ്ഡിതര്‍ ചര്‍ച്ച ചെയ്യട്ടെ. ഈ ആചാരം മനുഷ്യാവകാശങ്ങള്‍ക്കും ലിംഗസമത്വത്തിനും എതിരാണ് എന്നതാണ് സര്‍ക്കാര്‍ ഗൗരവമായി കാണുന്നത്.
മുത്തലാഖിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സതി എന്ന അനാചാരം ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യാ ഗവര്‍മെന്റ് എങ്ങനെയാണ് നിര്‍ത്തലാക്കിയതെന്ന ചോദ്യമുയര്‍ത്തുന്നുണ്ട്. അന്നത്തെ യാഥാസ്തിഥികന്മാരായ ഹിന്ദുക്കള്‍ മനുസ്മൃതിയെ ഉദ്ധരിച്ചുകൊണ്ട് സതി നിലനിര്‍ത്തണം എന്നു വാദിച്ചിരുന്നു. പക്ഷേ ഇരുപതാം നൂറ്റാണ്ടിലെ ധാരാളം ഹിന്ദു നേതാക്കന്മാര് ആ അനാചാരത്തിനെതിരായിരുന്നു. മനുഷ്യത്വരഹിതവും ലിംഗസമത്വത്തിനെതിരുമാണ് സതിയെന്നും പുരാതനകാലത്ത് മനുവിനാല്‍ എഴുതപ്പെട്ടു എന്നതുകൊണ്ട് മാത്രം അതിനെ ന്യായീകരിക്കാനാകില്ലെന്നും അത് നിരോധിക്കണമെന്നുമുള്ള നിലപാടാണ് ഉത്പതിഷ്ണുക്കളായ ഹിന്ദു നേതാക്കള്‍ അന്നെടുത്തത്.
സ്വതന്ത്രഭാരതത്തിലും സതിക്ക് ദിവ്യത ചാര്‍ത്തിനല്‍കാനും അത് വീണ്ടും പുനരുജ്ജീവിപ്പിച്ചെടുക്കാനുമുള്ള ശ്രമങ്ങള്‍ നടന്നു. പൊതുജനപ്രതിഷേധത്തെ തുടര്‍ന്ന് സതിക്കെതിരായ നിയമങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമാക്കി. ആധുനിക ജനാധിപത്യസംവിധാനത്തില്‍ ഒരു കാരണവശാലും സ്ത്രീവിരുദ്ധമായ ആചാരങ്ങള്‍ ഉണ്ടാകാന്‍ പാടില്ല, അത് ഏത് മതഗ്രന്ഥത്തില്‍ പറഞ്ഞതായാലും.
മുത്തലാഖ് പോലെയുള്ള സ്ത്രീവിരുദ്ധമായ അനാചാരങ്ങള്‍ നിരോധിക്കപ്പെടണമെന്നും മതത്തിന്റെ പേരുപറഞ്ഞ് ഇത്തരം അനാചാരങ്ങളെ നിലനിര്‍ത്താന്‍ ഒരു പൗരനും ശ്രമിക്കരുതെന്നുമുള്ള പരസ്യ നിലപാടെടുക്കുന്ന മോദി സര്‍ക്കാരിനെ എതിര്‍ക്കുന്നതിലൂടെ രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് സിബലിനെപ്പോലെയുള്ള സ്വയംപ്രഖ്യാപിത മതേതരര്‍ ശ്രമിക്കുന്നത്. ഒന്ന് ലിംഗവിവേചനം ഭരണഘടനാവിരുദ്ധമായി കാണുന്ന ഇടം. മറ്റൊന്ന് ഇത്തരം അനാചാരങ്ങളെയെല്ലാം ന്യൂനപക്ഷങ്ങളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന പേരില്‍ സംരക്ഷിക്കുന്ന ഇടം.
മതത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടുന്ന വേറെയും ധാരാളം അനാചാരങ്ങളുണ്ട്. ഭരണകൂടങ്ങളും രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യശാസ്ത്രജ്ഞന്മാരും സാമൂഹികപ്രവര്‍ത്തകരും ഇത്തരം അനാചാരങ്ങള്‍ക്കെതിരെ നിലപാടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതം അനുശാസിക്കുന്നു എന്നു പറഞ്ഞതു കൊണ്ടുമാത്രം, പതിനെട്ടു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹിതരാക്കാന്‍, അവര്‍ ഏതു ജാതി മതത്തില്‍പ്പെട്ടവരുമാകട്ടെ അത് അനുവദിക്കാന്‍ കേന്ദ്രത്തിലേയോ സംസ്ഥാനങ്ങളിലേയോ സര്‍ക്കാരുകള്‍ക്കാകുമോ? അയിത്തം ആചരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. അത് ഒരു കുറ്റകൃത്യമായാണ് പരിഗണിക്കുക. പക്ഷേ അയിത്തം പലപ്രകാരത്തിലും ശക്തമായി നിലനില്ക്കുന്നുണ്ടെന്നു കരുതി മതവിഭാഗങ്ങള്‍ക്കോ ചില സമുദായങ്ങള്‍ക്കോ ഇക്കാര്യത്തില്‍ എന്തെങ്കിലും ഇളവ് അനുവദിക്കാനാകുമോ? പരമ്പരാഗത വിശ്വാസങ്ങളുടെ പേരില്‍ ചില ക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനത്തിനുള്ള വിലക്കുകള്‍, പരമ്പരാഗത സ്വത്തിന്മേലുള്ള അവകാശവും അധികാരവും, അങ്ങനെ ധാരാളം വിഷയങ്ങളുണ്ട്.
യാഥാസ്ഥിതികര്‍ ഓര്‍ക്കേണ്ടത് മുസ്ലിം വിവാഹ, വിവാഹമോചനങ്ങള്‍ക്കായി സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന നിയമം ആധുനികരാഷ്ട്രമെന്ന രീതിയില്‍ നമുക്കഭിമാനിക്കാന്‍ കഴിയുന്ന ഒന്നായിരിക്കും എന്നതാണ്.
വ്യക്തിനിയമത്തിന്റെ അനുശാസനങ്ങളേക്കാള്‍ എത്രയോ മുകളിലാണ് നീതി എന്നു നീതിപീഠം നിരീക്ഷിച്ചിട്ടുണ്ട്. ഷാബാനുവിനും കുഞ്ഞുങ്ങള്‍ക്കും മതിയായ ജീവനാംശം നല്‍കണമെന്നു നീതിപീഠം ഉത്തരവിട്ടിരുന്നു. മുസ്ലിം വോട്ടുബാങ്കില്‍ വിള്ളലുണ്ടാകുമെന്നു ഭയന്ന രാജീവ് ഗാന്ധി സര്‍ക്കാര്‍ ഈ ഉത്തരവ് നടപ്പാക്കാതെ സ്വന്തം കര്‍ത്തവ്യത്തില്‍നിന്ന് പിന്‍വലിയുകയും തത്സ്ഥിതി നിലനിര്‍ത്തികൊണ്ടുള്ള പുതിയ നിയമം കൊണ്ടുവരികയും ചെയ്തു. അങ്ങനെ വിവാഹമോചിതയായ സ്ത്രീകള്‍ക്ക് മുന്‍ഭര്‍ത്താവില്‍ നിന്ന് ജീവനാംശം കിട്ടാനുള്ള വഴി അടയുകയും ചെയ്തു. ആധുനിക ഇന്ത്യ സൃഷ്ടിക്കാന്‍ നിയുക്തനായ സാങ്കേതികവിദ്യാപ്രേമി എന്നു പുകള്‍പെറ്റ രാജീവ്ഗാന്ധി മുസ്ലിങ്ങളുടെ നവോത്ഥാനഘടികാരം ദശാബ്ദങ്ങള്‍ക്കു പിന്നിലേക്കു തിരിച്ചുവച്ചു.
സമത്വത്തിന്റെ മതമായാണ് ഇസ്ലാം അറിയപ്പെടുന്നത്. ഇന്ത്യന്‍ മുസ്ലിമിനെ സംബന്ധിച്ച് മറ്റൊരു ദുരന്തമാകാതിരിക്കട്ടെ വരാനിരിക്കുന്ന സുപ്രീംകോടതിവിധി. 1980 ല്‍നിന്നും വ്യത്യസ്തമായി, മുസ്ലിങ്ങളിലെ മാറ്റത്തോടു മുഖംതിരിക്കുന്നവരും, അവരുടെ മതേതരസുഹൃത്തുക്കളും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ തക്ക ആത്മവിശ്വാസമുള്ള പ്രധാനമന്ത്രി ഇന്നുണ്ട് എന്നതാണ് പൊതുസമൂഹത്തിന്റെ ആശ്വാസം.
മുഖംമൂടികള്‍ അഴിഞ്ഞുവീഴുമ്പോള്‍ മതേതരന്മാര്ക്കും ഇസ്ലാമിക മതമൗലികവാദികള്‍ക്കും ഇടയിലെ അതിരുകള്‍ മാഞ്ഞുപോകുന്നു. ഇവര്‍ രണ്ടു പേരും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: