നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാത കര്‍ണ്ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് മൂലം ഉപേക്ഷിക്കപ്പെടുന്നു. കര്‍ണ്ണാടക വനം വകുപ്പ് ഉദേ്യാഗസ്ഥര്‍ എതിര്‍ക്കുന്നതിന് കാരണം ഈ പാതക്കുവേണ്ടി നഗര്‍ഹോളയില്‍ ഒരു വലിയ ഭൂഗര്‍ഭ തുരങ്കം ഉണ്ടാക്കേണ്ടിവരുന്നു എന്നതാണ്. പക്ഷെ ഇത് വനത്തെയും മറ്റും ദോഷകരമായി ബാധിക്കുന്നില്ല. 174 കിലോമീറ്റര്‍ നീളമുള്ള ഈ നിര്‍ദിഷ്ട പാതയുടെ 62 കിലോമീറ്റര്‍ മാത്രമാണ് കര്‍ണാടകത്തിലൂടെ പോകുന്നത്. 19 കിലോമീറ്റര്‍ നീളത്തില്‍ നഗര്‍ഹോള വന്യജീവി സങ്കേതത്തിലൂടെ ഭൂഗര്‍ഭ പാത ഉണ്ടാക്കേണ്ടി വരുന്നതുകൊണ്ടാണ് ഈ എതിര്‍പ്പ്.
ഇത്തരുണത്തിലാണ് കേരളത്തിലൂടെ മാത്രം പോകുന്ന വെറും 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിര്‍ദ്ദിഷ്ട ഇടപ്പള്ളി-താനൂര്‍ റെയില്‍ പാതക്കുവേണ്ടി നാം പ്രവര്‍ത്തിക്കേണ്ടത്. ഇടപ്പള്ളി-താനൂര്‍ ലിങ്ക് ലൈന്‍ എന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ പുതിയ ആശയമല്ല. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് 1936-ല്‍ ബ്രിട്ടീഷ് സര്‍ക്കാരാണ് സര്‍വ്വേയും സാധ്യതപഠനവും നടത്തിയതും ലാഭകരമാണെന്നു പറഞ്ഞതും.
ഈ നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന നാട്ടിക മണപ്പുറം ദേശക്കാരനായ കോങ്ങാട്ടില്‍ രാമുണ്ണി മേനോന് മദിരാശി സര്‍ക്കാരിന്റെ നിയമ മന്ത്രി ആയിരുന്നപ്പോള്‍ ഈ പാതയുടെ ഭൂരിഭാഗം പ്രദേശവും മലബാറിന്റെ ഭാഗമായതുകൊണ്ട് അദ്ദേഹം ഇതിനു വേണ്ടി വളരെയധികം ശ്രമിച്ചു. പിന്നീട് കേന്ദ്ര റെയില്‍ മന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോന്റെ കാലത്തും ഈ പാതക്ക് വേണ്ടി മുറവിളികളുണ്ടായിട്ടുണ്ട്. കൊടുങ്ങല്ലൂരിന് വടക്കുഭാഗം തെക്കേ മലബാര്‍ എന്നറിയപ്പെടുന്ന ഭൂപ്രദേശത്തുകൂടെയാണ് ഈ പാത കടന്നു പോകുന്നത്. തെക്കേ മലബാര്‍ എക്കാലത്തും ഒരു അവികസിത മേഖലയായിരുന്നു. ഈ പ്രദേശത്തെ പകുതിയിലേറെ ജനങ്ങള്‍ ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ പൊതുഗതാഗത മാര്‍ഗമായ തീവണ്ടിയില്‍ കയറിയിട്ടില്ല എന്നത് ഇന്നും ഒട്ടും അതിശയോക്തി ഇല്ലാത്ത കാര്യമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വീണ്ടും ഈ പാതക്കുവേണ്ടി മുറവിളി ഉയരുകയും 1983 ഏപ്രില്‍ 24 ന് ജസ്റ്റിസ് വി.എം. താര്‍കുണ്ടെയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന റെയില്‍വേ യൂസേഴ്സ് നാഷണല്‍ ഫെഡറേഷന് മീറ്റിംഗില്‍ ഈ പാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നു പ്രമേയം പാസ്സാക്കുകയുമുണ്ടായി. അതേവര്‍ഷംതന്നെ പ്രമേയത്തിന്റെ തുടര്‍പ്രവര്‍ത്തനം എന്ന നിലയില്‍ കൊച്ചിയിലും കണ്വെന്ഷന് നടത്തി എത്രയും വേഗം ഈ പാത നിര്‍മിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി.
1980-കളുടെ അവസാനം ജനതാദള്‍ സര്‍ക്കാരിന്റെ കാലത്തു ജോര്‍ജ് ഫെര്‍ണാണ്ടസ് കേന്ദ്ര റെയില്‍വേ മന്ത്രിയായപ്പോള്‍ വീണ്ടും ഈ പദ്ധതിക്ക് ജീവന്‍വച്ചു. കൊങ്കണ്‍ റെയില്‍വേ പാതയുടെ നിര്‍മാണത്തോടൊപ്പം ഇടപ്പള്ളി -താനൂര്‍ പാതയുടെ നിര്‍മാണം നടന്നേക്കുമെന്നു സൂചനകളും ഉണ്ടായിരുന്നു.
1990-കളുടെ ആദ്യത്തില്‍ അന്നത്തെ വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഈ പാതക്കുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ താല്പര്യമില്ലായ്മ പ്രവര്‍ത്തനങ്ങളുടെ വീര്യം കെടുത്തി. എട്ടു പതിറ്റാണ്ടു പഴക്കമുള്ള ബദല്‍ റെയില്‍ മാര്‍ഗ നിര്‍ദേശമാണ് ഇന്നും വെളിച്ചം കാണാതെ കിടക്കുന്നത്. ഈ പാത യാഥാര്‍ഥ്യമായാല്‍ ഇടപ്പള്ളിയില്‍നിന്ന് താനൂരിലേക്കുള്ള 170 കിലോമീറ്റര്‍ റെയില്‍ ദൂരം 135 കിലോമീറ്ററായി കുറയും. ഇടപ്പള്ളി, ഷൊര്‍ണുര്‍, കുറ്റിപ്പുറം റൂട്ടില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ തീവണ്ടികള്‍ തിരിച്ചു വിടാനുള്ള ഒരു ബദല്‍ ലൈനായും ഉപയോഗിക്കാം. തീര്‍ത്ഥാടന കേന്ദ്രങ്ങളായ കൊടുങ്ങല്ലൂര്‍ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ്, സെന്റ് തോമസ് പള്ളി, പാലയൂര്‍ ക്രിസ്ത്യന്‍ പള്ളി, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയിലേക്ക് ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് വന്നിറങ്ങാന്‍ കഴിയും.
രണ്ടര പതിറ്റാണ്ടിനിടക്ക് ഭൂമിയിലുള്ള നിക്ഷേപ രീതി അഭൂതപൂര്‍വമായി വര്‍ധിച്ചതുകാരണം ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയും തന്മൂലം ഈ പാതക്കുള്ള മുറവിളി നിന്നുപോവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആകെ മാറി. ഭൂമിയില്‍ നിക്ഷേപിക്കുന്ന രീതിയില്‍നിന്ന് ജനങ്ങള്‍ മാറി തുടങ്ങി. ഇതിനെത്തുടര്‍ന്ന് ഭൂമിക്കു വില കുറയുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യത വളരെ കുറവാണ്. ഈ പ്രത്യേക സാഹചര്യത്തിലാണ് ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടേണ്ടത്.
കൊടുങ്ങല്ലൂര്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പട്ടണങ്ങളില്‍ ഒന്നാണ്. പണ്ട് മുസിരിസ് എന്നറിയപ്പെട്ടിരുന്ന ഈ പട്ടണത്തിന്റെ ചരിത്ര പ്രാധാന്യം റെയില്‍ കണക്ടിവിറ്റിയോടുകൂടി ഇന്ത്യ എമ്പാടും അറിയും. അറബികളും ഗ്രീക്കുകാരും ചൈനക്കാരും മുസിരിസ് തുറമുഖത്തു കപ്പലില്‍ വന്നു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ കച്ചവടം നടത്തിയിടുണ്ട്.
ഇപ്പോഴത്തെ മുനമ്പം തുറമുഖവും പൊന്നാനി തുറമുഖവും തമ്മില്‍ ഈ പാതയിലൂടെ റെയില്‍ ബന്ധം ലഭ്യമാവും. ആഗോള ബിസിനസ് പ്രമുഖനായ എം.എ.യൂസഫലി തുടങ്ങിയ പ്രമുഖ ബിസിനസ് മാഗ്നറ്റുകളുടെ ജന്മസ്ഥലം കൂടിയാണ് ഈ മേഖല.
ഇപ്പോഴത്തെ പ്രത്യേക അനുകൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും വികസനോന്മുഖ പ്രവര്‍ത്തകരും താല്പര്യമെടുത്ത് ഈ പാത യാഥാര്‍ഥ്യമാകുന്നതിനു ശ്രമിക്കുകയാണെങ്കില്‍ വളരെ പിന്നാക്കം നില്ക്കുന്ന ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരവും അത് രാജ്യത്തിന്റെ വികസനപ്രക്രിയയില്‍ ഒരു പുതിയ അധ്യായം എഴുതി ചേര്‍ക്കലുമാകും എന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: