പണ്ടു മുതലേ മനുഷ്യന്റെ ഏറ്റവും അടുത്ത ഇഷ്ടക്കാരനായാണ് നായ്ക്കള്‍ അറിയപ്പെടുന്നത്. അവയുടെ സ്നേഹത്തില്‍ ആകൃഷ്ടരായ മനുഷ്യരുടെ ദയാര്‍ദ്രമായ ഒട്ടേറെ സംഭവ കഥകള്‍ നാം ഓര്‍ത്തുവെക്കാറുണ്ട്. ജന്തുവര്‍ഗ്ഗങ്ങളില്‍ നായ്ക്കളുമായാണ് മനുഷ്യര്‍ ഏറ്റവും കൂടുതല്‍ ഇടപഴകിയിട്ടുള്ളതും. അതുകൊണ്ടുതന്നെ അവയുമായി വൈകാരിക ബന്ധം പൊതുവെ കാണാറുമുണ്ട്. എന്നാല്‍ അനുദിനം അതിന് ഭംഗം വരികയാണ്. നായ്ക്കള്‍ മനുഷ്യര്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുന്നു.
തിരുവനന്തപുരത്ത് മധ്യവയസ്കനെ കഴിഞ്ഞ ദിവസം നായ്ക്കൂട്ടം വളഞ്ഞിട്ട് കടിച്ചുകൊന്ന സംഭവം വാസ്തവത്തില്‍ ഞെട്ടലല്ല ഒരു തരം ഭീതിയാണ് സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. കാരണം പുല്ലുവിള എന്ന സ്ഥലത്ത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 19ന് രാത്രിയും ഇതേപോലെ ഒരു ദുരന്തമുണ്ടായി. കടപ്പുറം മേഖലയായ അവിടെ രാത്രിയില്‍ ശിലുവമ്മയെന്ന വൃദ്ധ പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോള്‍ ഒരുകൂട്ടം നായ്ക്കള്‍ വളഞ്ഞിട്ട് കടിച്ചുകുടയുകയായിരുന്നു. നിലവിളിക്കാന്‍ പോലുമാവുന്നതിന് മുമ്പ് അവര്‍ ജീവന് വെടിഞ്ഞു.
ശരീരഭാഗങ്ങള്‍ നായ്ക്കള്‍ ഭക്ഷണമാക്കുകയും ചെയ്തു. നായ്ക്കൂട്ടത്തെ ഓടിച്ചുവിടുന്നതില്‍ സ്വാഭാവികമായും ഒരു വൃദ്ധയ്ക്ക് ഒന്നും ചെയ്യാനാവില്ല. അത്രയ്ക്കും ഭീകരജീവികളായി നായ്ക്കള്‍ മാറിയിരുന്നു. അവിടത്തന്നെയാണ് ഏഴു മാസങ്ങള്‍ക്കുശേഷം വീണ്ടും ദുന്തമുണ്ടായിരിക്കുന്നത്. മത്സ്യത്തൊഴിലാളിയായ ജോസ്ക്ലിന് എന്ന അമ്പതുകാരനാണ് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ജീവന് നഷ്ടമായത്.
ശിലുവമ്മ മരിച്ചപ്പോള്‍ എല്ലാം ശരിയാക്കുമെന്ന തരത്തില്‍ ഭരണകൂടവും റവന്യൂ അധികൃതരും രംഗത്തിറങ്ങിയിരുന്നു. വായ് നിറയെ പ്രസ്താവനകളല്ലാതെ ഒന്നും നടന്നില്ല. അവരുടെ ബന്ധുക്കള്‍ക്ക് നാമമാത്രമായ തുക ആശ്വാസധനമായി വിതരണം ചെയ്തതോടെ ഉത്തരവാദിത്തങ്ങള്‍ അവിടെ അവസാനിച്ചു. അനാവശ്യ കാര്യങ്ങള്‍ക്കായി പുലരുംവരെ ചര്‍ച്ച ചെയ്യുന്ന സാമാജികരും മറ്റും ഇക്കാര്യത്തില്‍ തരിമ്പും ഉത്തരവാദിത്തം കാണിക്കുന്നില്ല എന്നതാണ് സങ്കടകരം.
സമൂഹം പുരോഗമിക്കുന്തോറും പരിസ്ഥിതി നാശത്തിലേക്ക് കുതിക്കുകയാണ്. ഏതാണ്ട് അതേപോലെയാണ് സ്ഥിതിഗതികള്‍. തെരുവുനായ് ശല്യം ഇത്രയേറെ വര്‍ദ്ധിക്കാന്‍ കാരണം ഇന്നത്തെ ജീവിതരീതിയും ഭക്ഷണരീതിയും ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അറവു മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തിന്നുകൊഴുക്കുന്ന നായ്ക്കൂട്ടം എന്തിനും പോന്നവരാവുന്നു. ഇതിന് ഉത്തരവാദികള്‍ മനുഷ്യര്‍ തന്നെയാണെന്നത് തര്‍ക്കമറ്റ സംഗതിയത്രെ.
തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ ഒട്ടുവളരെ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും ലക്ഷ്യം കാണുന്നില്ലെന്ന പരിതാപകരമായ അവസ്ഥയാണ്. ഡോഗ് പാര്‍ക്കുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, വന്ധ്യംകരണം തുടങ്ങി കേള്‍ക്കാന്‍ സുഖമുള്ള ഒട്ടേറെ പദ്ധതികളെക്കുറിച്ച് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും അതൊക്കെ ഏട്ടിലെ പശുവായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ നിസ്സഹകരണത്തിനും ഇതിലൊരു പങ്കുണ്ട്. ഉത്തരവാദപ്പെട്ട സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടാനുള്ളത്.
വന്യജീവികള്‍ക്കും മറ്റു ജന്തുവര്‍ഗങ്ങള്‍ക്കും അവകാശാധികാരങ്ങള് കല്പിച്ചു നല്കിയ മനുഷ്യര്‍ തങ്ങളുടെ കാര്യത്തില്‍ നിസ്സംഗത തുടരുകയാണെന്ന് വ്യക്തമാണ്. പല സ്ഥലങ്ങളിലും അക്രമകാരികളായ നായ്ക്കൂട്ടങ്ങളെ കൊന്നതിന്റെ പേരില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ കേസും കൂട്ടവുമായി നട്ടംതിരിയുന്നുണ്ട്. ലോകം മാറ്റിമറിച്ചതില്‍ മനുഷ്യര്‍ക്കുള്ള പങ്കിന്റെ ആയിരം കാതം അകലെപോലും ഒരു ജീവിവര്‍ഗവും എത്തിയിട്ടില്ല. എന്നിട്ടും അവയ്ക്കുള്ള സ്വാതന്ത്ര്യവും മറ്റും മനുഷ്യന് ലഭ്യമാവുന്നില്ലെന്നത് എത്രമാത്രം അപലപനീയമാണ്. മനുഷ്യനില്ലാതെ ജന്തുവര്‍ഗങ്ങള്‍ മാത്രം ഭൂമുഖത്ത് ഉണ്ടായിട്ട് കാര്യമില്ലല്ലോ.
ഓരോ മരണവും ഉണ്ടാവുമ്പോള്‍ കുറച്ചു പ്രതിഷേധവും ഒച്ചപ്പാടും മറ്റുമായി സംഗതി മാറും. ജീവന് നഷ്ടമായ കുടുംബങ്ങളിലുള്ളവര്‍ തീരാവേദനയോടെ പിന്നീടുള്ള കാലം തള്ളിനീക്കും. എന്തെങ്കിലും നക്കാപ്പിച്ച കൊടുത്ത് ഭരണകൂടവും കൈകഴുകും. ഈയവസ്ഥ മാറണം. അതിന് യുക്തമായ പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണം. തെരുവുനായ് നിയന്ത്രണത്തിന് സാധ്യമായ ഏതു മാര്‍ഗവും അവലംബിക്കണം. ഹതഭാഗ്യനായ ജോസ് ക്ലിന്റെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണം.
ഇതുസംബന്ധിച്ചുള്ള ക്രിയാത്മകമായ പരിപാടികള്‍ക്ക് രൂപം നല്കാന് സര്‍വകക്ഷിയോഗം വിളിക്കുകയും അതില്‍ നിന്നുരുത്തിരിയുന്ന പദ്ധതികള്‍ താമസംവിനാ നടപ്പാക്കുകയും വേണം. അതിനൊപ്പം എല്ലാത്തിനും പ്രതിവിധി പ്രസംഗവും പ്രസ്താവനയും എന്ന പതിവുരീതി ഉപേക്ഷിക്കുകയും വേണം. ജനങ്ങളുടെ ജിവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരാണെങ്കിലേ ഇതൊക്കെ ചൂണ്ടിക്കാണിച്ചിട്ട് പ്രയോജനമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: