സ്റ്റോക്ക്ഹോം: മാഞ്ചസ്റ്ററിലെ ചാവേര്‍ ആക്രമണത്തിന്റെ നടുക്കത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് യുറോപ്പ ലീഗ് ഫൈനലില്‍ ഡച്ച് ടീം അയാക്സിനെ നേരിടാനൊരുങ്ങുന്നത്. എന്നാല്‍, കളിക്കളത്തില്‍ അതു ബാധിക്കാതെ നോക്കണം യുണൈറ്റഡിന്. പ്രീമിയര്‍ ലീഗില്‍ പിന്നാമ്പുറത്തായ ടീമിന് ജയം മാത്രമേ അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ യോഗ്യത സമ്മാനിക്കൂ. അയാക്സിനാകട്ടെ തങ്ങളുടെ പ്രതാപകാലത്തിന്റെ ശേഷിപ്പ് വീണ്ടെടുക്കാന്‍ ജയം അനിവാര്യം.
മുന്‍ ചാമ്പ്യന്മാരുടെ പോരാട്ടത്തിന് വേദിയാകുന്നത് സ്വീഡന്റെ തലസ്ഥാനം സ്റ്റോക്ക്ഹോമിലെ ഫ്രണ്ട്സ് അരീന. മത്സരം ഇന്ത്യന്‍ സമയം ഇന്നു രാത്രി പന്ത്രണ്ടേകാലിന്.
പ്രൗഢി തിരിച്ചുപിടിക്കാന്‍ എന്തു തന്ത്രങ്ങളാകും യുണൈറ്റഡ് പരിശീലകന് ഹോസെ മൗറീഞ്ഞൊയുടെ മനസിലെന്ന് വ്യക്തമല്ല. നായകന് വെയ്ന്‍ റൂണിക്ക് ഒരുപക്ഷേ, ടീം ജേഴ്സിയില്‍ അവസാന മത്സരമാകുമിത്. അതും കളിക്കാന്‍ അവസരം ലഭിച്ചാല്‍. ആദ്യ ഇലവനിലില്ലാത്ത റൂണിയെ പകരക്കാരനാക്കുമോയെന്നതു കണ്ടറിയണം.
പരിക്കില്‍ നിന്നു മുക്തനായി തിരിച്ചെത്തുന്ന സ്ലാട്ടണ് ഇബ്രാഹിമോവിച്ചിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. ആന്റണി മാര്‍ഷ്യലും യുവതാരം മാര്‍ക്കസ് റഷ്ഫോഡും മുന്നേറ്റനിരക്കാരിലുണ്ട്. മൂന്നു പേരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇവര്‍ ഒരുമിച്ചിറങ്ങും. യുവാന്‍ മാത്ത, പോള്‍ പോഗ്ബ, മൗറീന്‍ ഫെല്ലെയ്നി, ഹെന്റി മഖിത്രേയന്, ഡാനി ബ്ലിന്‍ഡ്, ആഷ്ലി യങ് എന്നിവരടങ്ങുന്ന മധ്യനിരയും സമ്പന്നം. മാര്‍ക്കോസ് റോജോ, ഫില്‍ ജോണ്‍സ് എന്നിവര്‍ നേതൃത്വം നല്കുന്ന പ്രതിരോധവും മികച്ചത്.
പീറ്റര്‍ ബോസ്ക് പരിശീലിപ്പിക്കുന്ന അയാക്സും മോശക്കാരല്ല. 2011-12 സീസണില്‍ യുറോപ്പ പ്രീ ക്വാര്‍ട്ടറിലാണ് ഇതിനു മുന്‍പ് ഇരു ടീമുകളും മുഖാമുഖമെത്തിയത്. അന്ന് 3-2ന് യുണൈറ്റഡ് മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: