തൊടുപുഴ: കാഞ്ഞിരമറ്റം ബൈപ്പാസില്‍ നിന്ന തണല്‍മരം റോഡിലേക്ക് ഒടിഞ്ഞ് വീണു. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപം നിന്ന മരം ഒടിഞ്ഞ് വീണത്. ഇതുവഴി കടന്ന് പോയ ബസ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
ലോറി സ്റ്റാന്റായ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന മിനി ലോറിയ്ക്ക് മരം പതിച്ച് നേരിയ കേട് സംഭവിച്ചിട്ടുണ്ട്. ഈ മരം വെട്ടി നീക്കണമെന്ന് കാണിച്ച് കാഞ്ഞിരമറ്റം വാര്‍ഡ് കൗണ്‍സിലര്‍ രേണുക രാജശേഖരന് കഴിഞ്ഞ 19ന് തൊടുപുഴ നഗരസഭ അധികാരികള്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു.
ഓരോ ദിവസവും ചാഞ്ഞ് വരുന്ന മരത്തിന്റെ അപകട സ്ഥിതി ജില്ലാ കളക്ടറെയും പൊതുമരാമത്ത് വകുപ്പ് അധികാരികളെയും കൗണ്‍സിലര്‍ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതാണ് ഏറെ തിരക്കുള്ള സമയത്ത് മരം റോഡിലേക്ക് വീഴാന്‍ ഇടവന്നതെന്ന് കൗണ്‍സിലര്‍ പറഞ്ഞു. 11 കെ വി അടക്കം വലിച്ചിരുന്ന വൈദ്യുതി പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്.
താല്‍ക്കാലികമായി ഈ ഭാഗം ഒഴുവാക്കി രാത്രിയോടെ ലൈന്‍ ചാര്‍ജ് ചെയ്തതായി കെഎസ്ഇബി സബ് എഞ്ചിനീയര്‍ സന്തോഷ് പറഞ്ഞു. ഒരു മാസം മുന്‍പ് കെഎസ്ആര്‍ടിസിയുടെ പുതിയ ബില്‍ഡിങിന്റെ പണി നടക്കുന്നതിന് സമീപം കാറിലേയ്ക്ക് മരം വീണ് അപകടം സംഭവിച്ചിരുന്നു. രണ്ട് പേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: