പീരുമേട്: താലൂക്കിലെ വിവിധ പഞ്ചായത്തുകളിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കാത്തതിനാല്‍ പഞ്ചായത്തുകള്‍ക്ക് നഷ്ടം ലക്ഷങ്ങളുടെ തനത് ഫണ്ട്. ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങളാണ് മേഖലയിലുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ചില ഉടമകള്‍ ലൈസന്‍സ് എടുക്കുന്നത് തന്നെ ബാങ്ക് ലോണിനും ടിന് നമ്പറുകള്‍ക്കും മാത്രമാണ്. കട പരിശോധനകള്‍ നടത്തേണ്ട ആരോഗ്യ വകുപ്പും പഞ്ചായത്തും ഇതിന് മെനക്കെടാത്തതും മറ്റുള്ളവര്‍ക്കും വളമാകുകയാണ്. ലൈസന്‍സ് എടുക്കുവാന്‍ ചെല്ലുന്ന വ്യാപാരികളെ പല കാരണങ്ങള്‍ പറഞ്ഞ് വട്ടം ചുറ്റിക്കുന്നതും പതിവാണ്. ഇത് മൂലമാണ് ലൈസന്‍സ് എടുക്കാന്‍ പലരും മടിക്കുന്നത്.
താലൂക്കിലെ വിവിധ പഞ്ചായത്തുകളിലുള്ള വ്യാപാരികള്‍ ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്കായി പീരുമേട് ട്രഷറിയില്‍ 100 രൂപ അടയ്ക്കേണ്ടതും ബുദ്ധിമുട്ടായിരുന്നു. ഇതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പുമായി പഞ്ചായത്തില്‍ ലൈസന്‍സ് എടുക്കുന്നതിന് ചെന്നവരോട് ഞങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചിട്ടില്ലെന്നുള്ള മറുപടിയാണുണ്ടായത്. വണ്ടിപ്പെരിയാറില്‍ മാത്രം മൂന്നൂറിലധികം വ്യാപാര സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഇതില്‍ അമ്പതോളം സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളത്. മത്സ്യ-മാംസ സ്ഥാപനങ്ങള്‍ക്ക് ഒന്നും തന്നെയിവിടെ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പരിശോധനകള്‍ ഇല്ല. ഡിസ്പെന്‍സറികളും ഹോംസ്റ്റേകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പലതും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഹോട്ടലുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ച് വരുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധന നടത്തി ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: