ഇടുക്കി: വാക്കുതര്‍ക്കത്തിനിടെ തലയ്ക്ക് വെട്ടേറ്റ മധ്യവയസ്കന് രക്ഷപെടാന്‍ കോടതിയിലേക്ക് ഓടിക്കയറി. കഴിഞ്ഞ ദിവസം ഉച്ചയോടെ അടിമാലി കോടതിയിലാണ് മാങ്കുളം പെരുമ്പന്കുന്ന് ഞൊഴുകുംകുഴിയില് സാബു മാത്യു (49) ചോരയൊലിപ്പിച്ച് കോടതിയുടെ മുറ്റത്ത് കുഴഞ്ഞ് വീണത്.
ഉടന്‍ തന്നെ കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് രക്ഷപെടുത്തി. സംഭവത്തെക്കുറിച്ച് മൂന്നാര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തിയപ്പോള്‍ കേസ് സംബന്ധിക്കുന്ന പൂര്‍ണ വിവരം ലഭിച്ചു.
സാബുവിന്റെ സുഹൃത്തുക്കളും അയല്‍വാസികളായ സന്തോഷും ലൈജുവും തിങ്കളാഴ്ച സാബുവിന്റെ വീട്ടിലെത്തി. സന്തോഷിനെക്കുറിച്ച് സാബു അപവാദം പ്രചരിപ്പിക്കുന്നത് ചോദ്യം ചെയ്യാനാണ് സന്തോഷ് ലൈജുവിനെക്കൂട്ടിയെത്തിയത്. വാക്കുതര്‍ക്കത്തിനിടെ സാബുവിന്റെ വീട്ടിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് സന്തോഷ് സാബുവിനെ വെട്ടിയെന്നാണ് മൂന്നാര്‍ പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി.
പരിക്കേറ്റ സാബുവിനെ ലൈജുവും സന്തോഷും ചേര്‍ന്ന് ഓട്ടോ റിക്ഷയില്‍ അടിമാലിയില്‍ എത്തിച്ചു. അടിമാലിയില്‍ എത്തിയപ്പോള്‍ സാബു ഓട്ടോറിക്ഷയില്‍ നിന്നും ഓടി അടിമാലി കോടതി മുറ്റത്തെത്തി. ഉടന്‍തന്നെ കുഴഞ്ഞ് വീഴുകയും ചെയ്തു. തുടര്‍ന്നാണ് പോലീസുകാര്‍ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. സാബുവിന്റെ മൊഴിയെത്തുടര്‍ന്ന് സന്തോഷ്, ലൈജു എന്നിവര്‍ക്കെതിരെ കേസെടുത്തു. ലൈജുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്തോഷിനായി മൂന്നാര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാബുവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ഇദ്ദേഹത്തെ ഇന്നലെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: