തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം അസ്വാഭാവികമാണെന്ന സിബിഐയുടെ വിലയിരുത്തല്‍ കേസില്‍ വഴിത്തിരിവാകുന്നു. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന സംസ്ഥാന പോലീസിലെ വിവിധ വിഭാഗങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് മരണം അസ്വാഭാവികമെന്ന പ്രാഥമിക വിലയിരുത്തലില്‍ സിബിഐ എത്തുന്നത്.
മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹത വെളിച്ചത്തുവരണമെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും ഒരുപോലെ ആഗ്രഹിക്കുന്നു. മണിയെ 2016 മാര്‍ച്ച് അഞ്ചിന് വീടിന് സമീപത്തെ പാഡിയില്‍ അവശനിലയില്‍ കണ്ടതുമുതല്‍ ഒട്ടേറെ കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മണിയുടെ മരണത്തോടെ ഈ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് നാട് നിറഞ്ഞു.
ഇതിനു പിന്നില്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാത്ത അവസ്ഥയിലാണ് മണിയുടെ ഉറ്റവരും നാട്ടുകാരും. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്ന മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അത് വെളിച്ചത്തുവരണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.
മണിയെ വിഷംകൊടുത്ത് കൊന്നതാണെന്നും കരള്‍രോഗബാധിതനായിരുന്ന മണിക്ക് വ്യാജമദ്യം നല്കി കൊലപ്പെടുത്തിയതാണെന്നും മരണത്തെത്തുടര്‍ന്ന് പ്രചരണമുണ്ടായിരുന്നു. മണിയെ അവശനിലയില്‍ കണ്ടെത്തിയതിന് തലേന്ന് പാഡിയില്‍ മദ്യസല്‍ക്കാരം നടന്നുവെന്നും സിനിമാരംഗത്തെ ചിലര്‍ പങ്കെടുത്തുവെന്നും ആദ്യംമുതലെ ആക്ഷേപമുണ്ട്.
ഇവര്‍ നിര്‍ബന്ധപൂര്‍വം മണിയെ വ്യാജചാരായം കുടിപ്പിച്ചുവെന്നും ഇതാണ് മരണത്തില്‍ കലാശിച്ചതെന്നുമാണ് ആക്ഷേപമുയര്‍ന്നത്. മണിയുടെ മരണം കൊലപാതകമാണെന്ന നിലപാടില്‍ ആദ്യംമുതലെ ഉറച്ച് നില്‍ക്കുകയാണ് സഹോദരന് ആര്‍എല്‍വി രാമകൃഷ്ണനും ഭാര്യ നിമ്മിയും.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും മരണത്തിന് പിന്നില്‍ ആരുടെയെങ്കിലും പങ്ക് കണ്ടെത്താനായില്ല. ഇതോടെ കേസ് ഫയല്‍ ക്ലോസ് ചെയ്യാനാണ് പോലീസ് തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് മണിയുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് സമ്പാദിക്കുകയായിരുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇവര്‍ നിവേദനം നല്കി. കുമ്മനം ഈ നിവേദനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് കൈമാറിയിരുന്നു. ഹൈക്കോടതി ഉത്തരവും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശവുമാണ് സിബിഐ അന്വേഷണത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: