ന്യൂദല്‍ഹി: ഒളിമ്പിക് താരങ്ങളെ തെരഞ്ഞെടുക്കാനുള്ള സമിതികളില്‍ അതതു ഫെഡറേഷനുകളുടെ പ്രസിഡന്റിനെയോ, സെക്രട്ടറിയെയോ ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദ്ദേശം. 2020 ടോക്കിയൊ ഒളിമ്പിക്സ് ലക്ഷ്യമിട്ട് കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ച കര്‍മ സമിതി തയാറാക്കിയ റിപ്പോര്‍ട്ടിലാണിത്. ഒളിമ്പിക്സിനു നല്കുന്ന അതേ പ്രാധാന്യത്തോടെ പാരാലിമ്പിക്സ് താരങ്ങളെ പരിഗണിക്കണമെന്നും നിര്‍ദ്ദേശം. റിപ്പോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
അര്‍ജുന അവാര്‍ഡ് നേടിയവര്‍, അന്തരാഷ്ട്ര താരങ്ങള്‍, ദേശീയ പരിശീലകര്‍, ദ്രോണാചാര്യ ജേതാക്കള്‍ എന്നിവരടങ്ങിയ സമിതിയാകണം താരങ്ങളെ തെരഞ്ഞെടുക്കേണ്ടത്. കാലാവധി 2020 ഒളിമ്പിക്സ് വരെയാകണം. സ്വജനപക്ഷപാതം ഇല്ലാതാക്കാനാണ് പ്രസിഡന്റിനെയും സെക്രട്ടറിയെയും ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നത്.
സമ്പൂര്‍ണ അധികാരമുള്ള സമിതി രൂപീകരിച്ചാകണം പ്രവര്‍ത്തനം. ഇതിന് സാമ്പത്തിക അധികാരവും നല്‍കണം. അന്തര്‍ദേശീയ തലത്തില്‍ മികവു പുലര്‍ത്തുന്ന ഒരാളെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറായി നിയമിക്കണം.
മൂന്നു മാസത്തിനുള്ളില്‍ എല്ലാ സ്ഥാനങ്ങളിലും ആളുകളെ നിയമിക്കണം. രണ്ടു മാസത്തിനുള്ളില്‍ വ്യക്തമായ പദ്ധതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങണം. താരങ്ങള്‍ക്ക് പരിശീലനത്തിന് എല്ലാ ആധുനിക സംവിധാനങ്ങളും ലഭ്യമാക്കണം. പരിശീലന ക്യാമ്പുകള്‍ സമയബന്ധിതമായി നടത്തണം. താരങ്ങള്‍ക്ക് വാര്‍ഷിക സ്റ്റൈപ്പന്‍ഡായി ആറു ലക്ഷം രൂപ അനുവദിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
ഉത്തേജകമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നിലപാടാണ് റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ളത്. നിരന്തരമുള്ള ക്ലാസുകളിലൂടെ താരങ്ങളെയും പരിശീലകരെയും ഉത്തേജകമരുന്ന് ഉപയോഗത്തിനെതിരെ സജ്ജരാക്കണം. ഏതു സമയത്തും ലഭിക്കാവുന്ന തരത്തില്‍ നാഡയുടെ ഹെല്പ്പ്ലൈന് താരങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു.
അഭിനവ് ബിന്ദ്ര, പി. ഗോപീന്ദ്, ഓം പഥക്ക്, എസ്. ബല്‍ദേവ് സിങ്, ജി.എല്‍. ഖന്ന, രാജേഷ് കാല്‍റ, സന്ദീപ് പ്രഥാന്, കായിക മന്ത്രി വിജയ് ഗോയല്‍ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: