ന്യൂദല്‍ഹി: കശ്മീരില്‍ കല്ലേറുകാരനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിവെച്ച് തീവ്രവാദികളെ നേരിട്ട മേജര്‍ നിതിന്‍ ഗഗോയിയെ ആദരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്.
താനായിരുന്നാലും അങ്ങിനെ തന്നെ ചെയ്യുമായിരുന്നെന്ന് ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് പറഞ്ഞു. മേജര്‍ ഗഗോയിയെ ശിക്ഷിക്കണമെന്നു പറയുന്നവരെ ക്യാപ്റ്റന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇത്തരക്കാര്‍ക്ക് സൈന്യത്തെക്കുറിച്ച് അറിയില്ല. എത്രമാത്രം സങ്കീര്‍ണമായ സാഹചര്യത്തിലാണ് സൈന്യം പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ല. സൈനികരുടെ ധീരതയെക്കുറിച്ച് അറിയില്ല, ക്യാപ്റ്റന്‍ പറഞ്ഞു. മേജര്‍ ഗഗോയിയ്ക്ക് സൈന്യം പാരിതോഷികം നല്കി ആദരിക്കണമെന്ന് ക്യാപ്റ്റന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
മേജര്‍ ഗഗോയിയെ ആദരിക്കാനുള്ള സൈനിക മേധാവിയുടെ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒന്നിനേയും കൂസാത്ത ധീരത, സാഹചര്യത്തിനൊത്തു പ്രവര്‍ത്തിക്കാനുള്ള മനസ് ഇതു രണ്ടുമാണ് ഒരു മികച്ച സൈനികന്റെ ലക്ഷണങ്ങള്‍. ഇതു രണ്ടും മേജര്‍ ഗഗോയിക്കുണ്ട്, അമരിന്ദര്‍ പറഞ്ഞു.
സൈനിക മേധാവിയുടെ നടപടി സൈന്യത്തിന്റെ ആത്മവിശ്വാസമുയര്ത്തുമെന്ന് ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. എന്തെല്ലാം വിമര്ശനങ്ങളുണ്ടായാലും ഇത്തരം ഓഫിസര്മാര്ക്കൊപ്പമാണ് സൈന്യം എന്ന സന്ദേശമാണിത്. കശ്മീരില്‍ ഒരു കൈ പിന്നില്‍ ബന്ധിച്ചവരെപ്പോലെയാണ് സൈന്യം ഇടപെടുന്നത്. ഈ സാഹചര്യത്തില്‍ കല്ലേറുകാരെ നേരിടാന്‍ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവരും. മനുഷ്യാവകാശം എന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കവചമല്ലെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: