കടുത്തുരുത്തി: സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് റെയില്‍വേ ഗേറ്റ് അടച്ചില്ല. ട്രെയിന്‍ മുന്നോട്ടു നീങ്ങി. കടുത്തുരുത്തി സിഐ കെ.പി തോംസണിന്റെ അവസരോചിത ഇടപെടല്‍ മൂലം വലിയ അപകടമൊഴിവായത് തലനാരിഴക്ക്. കോട്ടയം എറണാകുളം റൂട്ടില്‍ കടുത്തുരുത്തി റെയില്‍വേ ഗേറ്റില്‍ തിങ്കളാഴ്ച്ചയാണ് സംഭവം.
തിരുവനന്തപുരം ഹൈദ്രാബാദ് ശബരി എക്സ്പ്രസ്സ് ഇതുവഴി എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. സിഗ്നല്‍ ലഭിക്കാത്തിതെ തുടര്‍ന്ന് ഈ സമയം റെയില്‍വേ ഗേറ്റ് അടച്ചിരുന്നില്ല. ധാരാളം വാഹനങ്ങള്‍ ഇത് വഴി കടന്നു പോകുന്ന സമയത്തായിരുന്നു ട്രെയിന്‍ എത്തിയത്. കടുത്തുരുത്തി സിഐ കെപി തോംസണും എഎസ്ഐമാരടക്കം ആറ് പോലീസുകാര്‍ മധുരവേലിയിലേക്ക് പോലീസ് ജീപ്പില്‍ ഗേറ്റ് മറികടന്ന് പോകുമ്പോഴാണ് ട്രെയിന്‍ അതിവേഗതയില്‍ മുന്നോട്ട് വരുന്നത് കണ്ടത്.
ട്രെയിന്‍ വരുന്നത് കണ്ട ഡ്രൈവര്‍ അതിവേഗത്തില്‍ ജീപ്പ് ഓടിച്ച് മാറ്റിയതിനാല്‍ ഇവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വണ്ടിയില്‍ നിന്നും ചാടിയിറങ്ങിയ സിഐ മറ്റ് വാഹനങ്ങള്‍ പാളത്തിലേക്ക് കടക്കാതെ തടഞ്ഞു നിര്‍ത്തി വലിയ അപകടം ഒഴിവാക്കി. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പര്‍ ഉടന്‍ ഗേറ്റ് അടക്കുകയായിരുന്നു. കുറുപ്പന്തറ സ്റ്റേഷനില്‍ നിന്നാണ് കടുത്തുരുത്തിയിലേക്ക് ട്രെയിന്‍ വരുന്നതിനുള്ള മുന്നറിയിപ്പ് ലഭിക്കുന്നത്. ഇത് ലഭിച്ചിരുന്നില്ലെന്നും ഗേറ്റ് അടക്കാത്തതുകൊണ്ട് ട്രെയിന്‍ മുന്നോട്ടുവരാന്‍ സാധ്യതയില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: