പാലാ: പെറ്റിക്കേസുകളുടെ എണ്ണം വര്ദ്ധി്പ്പിക്കുവാന്‍ പോലീസ് അനാവശ്യമായി വാഹനപരിശോധന നടത്തുന്നതായി പരാതി. ഇതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. ഗതാഗതകുരുക്ക് ഏറിയ സമയത്ത് നടത്തുന്ന പരിശോധന പലപ്പോഴും അപകടങ്ങള്ക്കിടാക്കുകയും തിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചൊവ്വാഴ്ച വാഹന പരിശോധനയ്ക്കായി നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ കാറിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രക്കാരന് പടിഞ്ഞാറ്റിന്‍കര സ്വദേശി രഞ്ജിത്തിനാണ് പരിക്കേറ്റത്. ഒരു ദിവസം നാലു തവണ വരെ വാഹന പരിശോധനയ്ക്ക് വിധേയരാകുന്ന സാഹചര്യമാണുള്ളത്. പെറ്റിക്കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനായി ചെറിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരം രൂപ വരെ പിഴ ഈടാക്കുകയാണ്. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം ശക്തമായതുകൊണ്ടാണ് ഇത്തരത്തില്‍ പിഴ ഈടാക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓരോ ഉദ്യോഗസ്ഥരും നിശ്ചിത എണ്ണം കേസുകള്‍ എടുക്കണമെന്നാണ് രഹസ്യ നിര്‍ദേശം.
എന്നാല്‍ ഇത്തരത്തില്‍ നിരന്തര പരിശോധന പാലാ മേഖലയില്‍ മാത്രമാണുള്ളതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പാലായ്ക്ക് സമീപമുള്ള ചില ടൗണുകളില്‍ ഗതാഗത നിയമങ്ങള്‍ പരസ്യമായി ലംഘിച്ച് വാഹനങ്ങള്‍ ഓടിക്കാറുണ്ടങ്കിലും കാര്യമായ നടപടികളില്ലന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: