പാലാ:പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം പനിക്ളിനിക്കില്ലാത്തത് പനിബാധിതര്‍ക്ക് ദുരിതമാകുന്നു. നൂറുകണക്കിന് രോഗികളാണ് ദിവസേന പനി ബാധിച്ചെത്തുന്നത്. ക്ഷീണവും തളര്‍ച്ചയും ബാധിച്ച പനിക്കാര് മണിക്കൂറുകളോളം ക്യൂ നിന്നാണ് ഡോക്ടറെ കാണുന്നത്.
ആയിരത്തിലേറെ രോഗികള്‍ വിവിധ രോഗങ്ങള്‍ക്ക് ചികിത്സതേടി ഒപിയില്‍ എത്തുന്നുണ്ട്. ഇവര്‍ക്കിടയിലാണ് പനിക്കാരുടെ സ്ഥാനവും.
ഒ.പിയിലെ തിരക്ക് മൂലം പനിബാധിച്ച് അവശരായി എത്തുന്ന രോഗികള്‍ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കെത്തുമ്പോള്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാകുന്നുവെന്നാണ് പരാതി. ഉച്ചവരെ ഒ.പി വിഭാഗത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഉച്ചകഴിയുന്നതോടെ കാഷ്വാലിറ്റി വിഭാഗത്തില്‍ അതിലേറെ ബുദ്ധിമുട്ടാണ് തങ്ങള്‍ക്കനുഭവപ്പെടുന്നതെന്ന് പനിബാധിതര്‍ പറയുന്നു. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ എട്ടുവരെ കാഷ്വാലിറ്റിയില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യൂട്ടിക്കുള്ളത്.
പനിബാധിച്ച് ചികിത്സതേടിയെത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. വൈറല്‍പനിയും മറ്റ് അസുഖങ്ങളും ബാധിച്ച് എത്തുന്നവര്‍ കാഷ്വാലിറ്റിയില്‍ ഏറെനേരം കാത്തുനിന്നാണ് ചികിത്സ തേടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പനിബാധിതര്‍ വര്‍ധിക്കുമ്പോള്‍ പ്രത്യേക പനിക്ളിനിക്ക് ആരംഭിക്കാറുണ്ടായിരുന്നു. ഇവിടെ ഒരു ഡോക്ടര്‍കൂടി ഡ്യൂട്ടിക്കെത്തുന്നതിനാല് രോഗികള്‍ക്ക് എളുപ്പം ചികിത്സ ലഭ്യമാവുമായിരുന്നു. പനിബാധിച്ച് അവശരായി എത്തുന്നവര്‍ക്ക് ഏറെ ആശ്വാസവുമായിരുന്നു പനിക്ളിനിക്ക്.
എന്നാല്‍ പനിബാധിതര്‍ ഏറെ വര്‍ധിച്ചിട്ടും രോഗികളുടെ ബുദ്ധിമുട്ട് മനസിലാക്കി പനിക്ളിനിക് തുടങ്ങാന്‍ അധികൃതര്‍ ഇത് വരെ തയ്യാറായിട്ടില്ല. പനിക്ളിനിക് ഉടന്‍ തുറക്കാന്‍ അധികൃര്‍ നടപടി സ്വീകരിക്കണമെന്ന് രോഗികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: