കണ്ണൂര്‍: ജില്ലയിലെ അംഗീകാരമില്ലാത്ത അണ്‍എയിഡഡ് സ്കൂളുകളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പരിശോധനയും കണക്കെടുപ്പും നടത്തുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിര്‍ദേശമുയര്‍ന്നത്. തദ്ദേശസ്ഥാപന പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് യോഗം അഭ്യര്‍ഥിച്ചു. അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകള്‍ രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ഥികളെ ചേര്‍ക്കുന്നതായി പലരും യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പക്കല്‍ ഇതുസംബന്ധിച്ച കണക്കുകളില്ല. രക്ഷിതാക്കള്‍ക്ക് ഇത്തരം സ്കൂളുകള്‍ അംഗീകാരമുള്ളതാണോ എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന സാഹചര്യവുമുണ്ട്. അണ്‍എയിഡഡ് സ്കൂളുകള്‍ അംഗീകാരം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ച് എഇഒമാര്‍ക്ക് സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ച് 2010 ല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവും ഇറങ്ങി. എങ്കിലും ഭൂരിപക്ഷം അണ്‍എയിഡഡ് സ്ഥാപനങ്ങളും സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിട്ടില്ല.
സത്യവാങ്മൂലം സമര്‍പ്പിക്കാത്ത സ്കൂളുകളെ അംഗീകാരമില്ലാത്തവയായി കണക്കാക്കി പട്ടിക പ്രസിദ്ധപ്പെടുത്തുന്ന കാര്യം ആലോചിക്കണമെന്നാണ് യോഗത്തില്‍ ധാരണയായത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായതായി എഇഒമാര്‍ അറിയിച്ചു. ചിലയിടങ്ങളില്‍ ഇങ്ങനെ ചേരാന്‍ സന്നദ്ധരായ വിദ്യാര്‍ഥികളെ പലവിധ പ്രലോഭനങ്ങളിലൂടെ ചില അണ്‍എയിഡഡ് സ്കൂളുകള്‍ റാഞ്ചുന്നതായും പരാതി ഉയര്‍ന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സറ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് കെ.പി.ജയബാലന്‍ മാസ്റ്റര്‍, ഡിഡിഇ എം.ബാബുരാജ്, ഡിഇഒമാര്‍, എഇഒമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: