മുക്കം: കോടഞ്ചേരി വട്ടച്ചിറ ആദിവാസി കോളനിയില്‍ തിങ്കളാഴ്ച രാത്രി എത്തിയ നാലംഗ മാവോയിസ്റ്റ് സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു. നിലമ്പൂര്‍ ഏറ്റുമുട്ടല്‍ സ്ഥലത്ത് ഉണ്ടായിരുന്ന സോമനാണ് വട്ടച്ചിറയില്‍ എത്തിയ മലയാളി മാവോയിസ്റ്റെന്നാണ് നിഗമനം. മറ്റു മൂന്നു പേര് തമിഴ്നാട്ടുകാരാണെന്നാണ് സംശയിക്കുന്നത്.
വട്ടച്ചിറ ആദിവാസി കോളനിയിലെ വെളുത്തയുടെ വീട്ടില്‍ തിങ്കളാഴ്ച്ച രാത്രി ഏഴു മണിയോടെയാണ് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയത്. വീടിന്റെ പുറകുവശത്തെ വാതിലില്‍ തട്ടിവിളിച്ചു. നാലു പേരും കട്ടന്‍ചായ കുടിച്ചാണ് കാട്ടിലേക്ക് മടങ്ങിയത്. വീട്ടില്‍ തങ്ങിയത് 20 മിനിറ്റ് മാത്രം. ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ എണ്ണവും വട്ടച്ചിറ അങ്ങാടിയിലേക്കുള്ള ദൂരവും ചോദിച്ചതായും നാലു പേരുടെ കൈവശവും തോക്കുണ്ടായിരുന്നതായും കോളനിക്കാര്‍ പറയുന്നു.
മറ്റു ചില വീടുകളുടെ വാതിലിലും മാവോയിസ്റ്റുകള്‍ മുട്ടിവിളിച്ചതായും വിവരമുണ്ട്. മാവോയിസ്റ്റുകള്‍ വന്നതറിഞ്ഞതോടെ ഊര് മൂപ്പനും ഏതാനും പേരും വീട്ടില്‍ നിന്ന് വട്ടച്ചിറ അങ്ങാടിയിലേക്ക് ഓടിയിരുന്നു.
തണ്ടര്‍ബോള്‍ട്ടും പോലീസും ചൊവ്വാഴ്ച്ച രാവിലെ തെരച്ചില്‍ അവസാനിപ്പിച്ചു മടങ്ങി. കോളനിയില്‍ വന്നത് മലയാളിയായ സോമനാണെന്ന് പോലീസ് ഫോട്ടോ കാണിച്ചതോടെയാണ് ആദിവാസികള്‍ തിരിച്ചറിഞ്ഞത്.
തമിഴരായ മറ്റു മൂന്നു പേരെ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്. നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകള്‍ വീണ്ടും കേരളത്തില്‍ സജീവമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: