കൊച്ചി: എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ കൊച്ചിയിലെ അക്കൗണ്ടിലേക്ക് വിദേശത്തു നിന്നെത്തിയ 55 കോടി രൂപ സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാനായി ലഭിച്ച തുകയല്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. സെപ്തംബറിലാണ് ഹാര്‍ബറിലെ എസ്ബിഐയിലുള്ള ജോസിന്റെ ഓവര്‍സീസ് അക്കൗണ്ടിലേക്ക് പണമെത്തിയത്.
വന്‍തോതില്‍ സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റിയയക്കാന്‍ ബള്‍ഗേറിയയിലെ സ്വെസ്ദ എന്ന കമ്പനിയുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് ലഭിച്ച അഡ്വാന്‍സ് തുകയാണിതെന്നായിരുന്നു ജോസിന്റെ വാദം. എന്നാല്‍ ഇതു ശരിയല്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദീകരിക്കുന്നു.
2500 ടണ്‍ പഞ്ചസാര, 4000 ടണ്‍ സംസ്കരിച്ച സൂര്യകാന്തി എണ്ണ, 16,000 ടണ്‍ എന്നിവ കയറ്റിയയക്കാനാണ് കരാറെന്ന് പറയുന്നുണ്ടെങ്കിലും രാജ്യത്തെ കയറ്റുമതി നയമനുസരിച്ച് വന്‍തോതില്‍ ഭക്ഷ്യയെണ്ണ കയറ്റിയയക്കാന്‍ കഴിയില്ല. കരാറനുസരിച്ച് തുക മുഴുവന്‍ മുന്‍കൂറായി വിദേശ കമ്പനി നല്‍കിയെന്ന വാദം ശരിയല്ല. ജോസിന്റെയും ഭാര്യയുടെയും മകളുടെയും അക്കൗണ്ടുകളിലേക്ക് എത്തിയ പണം കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ളതല്ല. സ്വെസ്ദ കമ്പനിയുമായി ജോസിന്റെ ട്രേഡ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ചരക്ക് എത്തിച്ചശേഷമേ പണം ലഭിക്കുകയുള്ളൂവെന്ന് പറയുന്നുമുണ്ട്. ഇവയൊക്കെ കണക്കിലെടുത്താല്‍ സൂര്യകാന്തിയെണ്ണക്കു വേണ്ടി നല്കിയ പണമല്ല 55 കോടിയെന്ന് വ്യക്തമാണ്.
മാത്രമല്ല, ധാരണാപത്രമുണ്ടാക്കിയെങ്കിലും അഭിപ്രായഭിന്നത കാരണം തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് കാളീശ്വരം റിഫൈനറീസിന്റെ സീനിയര്‍ മാനേജര്‍ ജോര്‍ജ് തോമസ് മൊഴി നല്‍കിയിട്ടുണ്ട്-സത്യവാങ്മൂലം പറയുന്നു. അക്കൗണ്ടിലേക്ക് വന്നത് കള്ളപ്പണമാണെന്നാരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ജോസ് ജോര്‍ജ് നല്കിയ ഹര്‍ജിയില്‍ അസി. ഡയറക്ടര്‍ അരുണ്‍ സക്കറിയയാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: