തിരുവനന്തപുരം: ഔദ്യോഗിക കൃത്യങ്ങളില്‍ ചട്ടം ലംഘിച്ചെന്ന ആരോപണം നേരിടുന്ന കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ അവധിയിലേക്ക്. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണസ്വാമിക്കെതിരെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെ നേരില്‍കണ്ട് പരാതി പറഞ്ഞ ബിജു ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് അവധി അപേക്ഷ നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജുവിന് ജൂണ്‍ 10 മുതല്‍ പത്തുദിവസത്തേക്ക് അവധി അനുവദിച്ചു. അര്‍ഹതയില്ലാതെ ബിജു പ്രഭാകര്‍ സ്വാധീനമുപയോഗിച്ച് ഐഎഎസ് നേടുകയായിരുന്നെന്ന വാര്‍ത്ത ജന്മഭൂമി നേരത്തെ പുറത്തുവിട്ടിരുന്നു.
ബിജു പ്രഭാകറിന്റെ ഐഎഎസ് പോലും വ്യാജമാണെന്നും അത് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി പ്രതികരിച്ചു. കൃഷിവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്ന ബിജുവിന്റെ പ്രവര്‍ത്തനം അഴിമതി നിറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യവസായമന്ത്രി എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ബിജു ഹോര്‍ട്ടികോര്‍പ്പില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചു. ഇല്ലാത്ത തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം. ക്രമവിരുദ്ധമായിട്ടാണ് ബിജുവിന്റെ നടപടികള്‍. ഇപ്പോഴത്തെ അവധിനാടകം മുന്‍കൂര്‍ ജാമ്യമെടുക്കല്‍ മാത്രമാണെന്നും രാജു നാരായണസ്വാമി പറഞ്ഞു.
സന്ദര്‍ശനവിസയില്‍ എത്തിയ ഇസ്രായേല്‍ സംഘത്തിന് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജു ഒരുലക്ഷം രൂപ നല്‍കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സാലി ജോസഫിനോട് നിര്‍ദ്ദേശിച്ചു. ഇസ്രായേല്‍ സംഘമെത്തിയത് നിയമപ്രകാരമല്ലാത്തതിനാല്‍ അവര്‍ ആവശ്യം നിരസിച്ചു. ഇതില്‍ അരിശംപൂണ്ട ഡയറക്ടര്‍ അവരെ ആലപ്പുഴയ്ക്ക് സ്ഥലംമാറ്റി. തുടര്‍ന്ന് സാലി ജോസഫ് തനിക്ക് പരാതി നല്‍കുകയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസു കൊടുക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി വകുപ്പിലെ മുഴുവന്‍ ഫയലുകളും പരിശോധനയ്ക്കായി താന്‍ വിളിച്ചുവരുത്തി. അഴിമതി നടന്നിട്ടുണ്ടോ എന്ന് വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ പറയാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ കൃഷിവകുപ്പില്‍ തുടരാന്‍ താത്പര്യമില്ലെന്നും സര്‍വീസ് മടുത്തെന്നുമാണ് ബിജുവിന്റെ പക്ഷം. അതിനാലാണ് അവധിക്ക് അപേക്ഷ നല്‍കിയതെന്നും ബിജു വ്യക്തമാക്കി.
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ ഹൈ ഡെന്‍സിറ്റി ഫാമിംഗുമായി ബന്ധപ്പെട്ട് ഇസ്രായേലില്‍ നിന്നുള്ള ക്ലിഫ് ലവ് എന്ന വ്യക്തിയെ പങ്കെടുപ്പിച്ചതിന്റെ ഫയല്‍ ഹാജരാക്കാന്‍ ബിജു പ്രഭാകറോട് രാജു നാരായണസ്വാമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ സാലി ജോസഫിനോട് ബിജു പ്രഭാകര്‍ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: