ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദില് പിടിയിലായ ഇന്ത്യന്‍ പൗരന്റെ വിശദാംശങ്ങള്‍ തേടി പാക്കിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ പാക് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചു. മുംബൈ ജോഗേശ്വരി സ്വദേശി ഷെയ്ക് നബി അഹമ്മദിനെ കഴിഞ്ഞ 19 നാണു ഇസ്ലാമാബാദില് അറസ്റ്റിലായത്. യാത്രാരേഖകളുടെ അഭാവത്തെത്തുടര്ന്നായിരുന്നു അറസ്റ്റ്. ഒരുതരത്തിലുള്ള യാത്രാരേഖകളും നബി അഹമ്മദിന്റെ കൈവശമില്ലായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്ലാമാബാദില് റോഡിലൂടെ നടന്നുപോവുകയായിരുന്ന നബി അഹമ്മദിനെ പോലീസ് സംഘം ചെക്പോസ്റ്റില്‍ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്യുകയായിരുന്നു. ഇന്ത്യക്കാരനാണെന്നു പറഞ്ഞതോടെ വീസാ രേഖകള്‍ നല്കാന് ആവശ്യപ്പെട്ടു. ഇതിനു കഴിയാതെ വന്നതോടെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ഇന്ത്യക്കാരനു നയതന്ത്രസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന് പാക് സര്‍ക്കാരിനെ സമീപിച്ചുവെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ ദല്‍ഹിയില്‍ അറിയിച്ചു. അറസ്റ്റിലായയാളുടെ വിശദാംശങ്ങളും തേടിയിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിനെ പാക് പട്ടാളക്കോടതി വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നബി അഹമ്മദിന്റെ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: