കണ്ണൂര്‍: അരങ്ങില്‍ നിന്ന് അണിയറയിലേക്ക് മറഞ്ഞ നൃത്തയിനമായ അഷ്ടപദിയാട്ടം നാലു പതിറ്റാണ്ടിനിപ്പുറം അരങ്ങിലെത്തിയത് കലാസ്വാദകര്‍ക്ക് നവ്യാനുഭവമേകി. പ്രമുഖ മോഹിനിയാട്ടം നര്‍ത്തകിയും നൃത്തഗവേഷകയുമായ കലാമണ്ഡലം ഷീബാ കൃഷ്ണകുമാറാണ് ഇന്നലെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ് മുമ്പാകെ പുതുതലമുറയ്ക്ക് കേട്ടറിവു മാത്രമുള്ള അഷ്ടപദിയാട്ടം അവതരിപ്പിച്ചത്.
ജയദേവകവിയാല്‍ വിരചിതമായ ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ട അഷ്ടപദിയാട്ടം അറുപതുകളിലൊക്കെ ധാരാളം വേദികളില്‍ അവതരിക്കപ്പെട്ടിരുന്നു. മത്സ്യം, കൂര്‍മം മുതല്‍ ബലരാമന്, ബുദ്ധന്, കല്‍ക്കി വരെയുള്ള പത്ത് അവതാരങ്ങളെ വേദിയില്‍ അവതരിപ്പിച്ചുള്ള രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഷ്ടപദിയാട്ടം കണ്ടു പരിചയിച്ച ശാസ്ത്രീയനൃത്ത ഇനങ്ങളില്‍ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു.
24 ഗീതങ്ങളുള്ള അഷ്ടപദിയിലെ ആദ്യഗീതമായ ദശാവതാരപ്രാര്ഥനയാണ് ഗുരു ചേമഞ്ചേരി 60 വര്‍ഷം മുമ്പ് നൃത്തരൂപത്തില്‍ ചിട്ടപ്പെടുത്തി ആട്ടപ്രകാരം തയ്യാറാക്കിയത്. അഷ്ടപദിയാട്ടം അവതരണത്തിന് പദങ്ങള്‍ തിരഞ്ഞെടുത്തത് എഴുത്തുകാരനും അധ്യാപകനുമായ കരിമ്പുഴ രാമകൃഷ്ണനായിരുന്നു. ഗുരു ചേമഞ്ചേരിയുടെ ശിഷ്യ കണ്ണൂര്‍ സീതാലക്ഷ്മി നാലു പതിറ്റാണ്ടു മുമ്പ് അവതരിപ്പിച്ച അഷ്ടപദിയാട്ടത്തെ ഷീബാ കൃഷ്ണകുമാര്‍ വീണ്ടും വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ സാക്ഷ്യം വഹിക്കാന്‍ പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരും സീതാലക്ഷ്മി ശ്രീനിവാസനുമെത്തിയിരുന്നു.
ആത്മസമര്‍പ്പണം പോലെ നീണ്ട ഒരുവര്‍ഷത്തെ പരിശീലനത്തിനൊടുവിലാണ് അഷ്ടപദിയാട്ടത്തെ ഷീബ ആസ്വാദകരുടെ മുന്നിലെത്തിച്ചത്. കലാനിലയം ഹരി (വായ്പാട്ട്), കലാമണ്ഡലം ശ്രീകേഷ് (മൃദംഗം), വിജയന് മാസ്റ്റര്‍ ഇരിട്ടി (പുല്ലാങ്കുഴല്‍), കലാമണ്ഡലം പ്രേംകുമാര്‍ (നട്ടുവാങ്കം), കലാമണ്ഡലം ശിവദാസന്‍ (ചെണ്ട), കലാമണ്ഡലം അജിത്ത് (മദ്ദളം), കലാമണ്ഡലം വൈശാഖ് (ഇടയ്ക്ക) എന്നിവരായിരുന്നു പിന്നണിയില്‍.
മാധവറാവുസിന്ധ്യാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പതിനഞ്ചാം വാര്ഷികത്തോടും മാധവറാവുസിന്ധ്യ സാംസ്കാരികവേദിയുടെ ഏഴാം വാര്ഷികത്തോടുമനുബന്ധിച്ചായിരുന്നു അഷ്ടപദിയാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: