കുന്നത്തൂര്‍: ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഭരണിക്കാവ് ജെഎംഎച്ച്എസിന് മുന്പിലെ റോഡിന് ഇരുവശവും തറയോട് പാകാന്‍ ആരംഭിച്ച ജോലികള്‍ ഇഴയുന്നു. രണ്ടാഴ്ച്ച മുന്‍പാണ് ഇതിനായുള്ള ജോലികള്‍ ആരംഭിച്ചത്. റോഡിന് കിഴക്ക് വശം ജെസിബി ഉപയോഗിച്ച് നിരപ്പാക്കുകയും ഇവിടെ തറയോട് പാകുന്നതിന്റെ മുന്നോടിയായി പാറപ്പൊടി നിറയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള പണികള്‍ നിലയ്ക്കുകയായിരുന്നു. ഒരാഴ്ചക്കകം ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. പാതയുടെ വശങ്ങള് റോഡില്‍ നിന്നും ഏറെ താണിരിക്കുന്നത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അപകടത്തില്‍പെടുന്നതിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് തറയോട് പാകാന്‍ നിര്‍ദേശിച്ചത്. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ജോലികള്‍ പൂര്‍ത്തീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പാതയുടെ ഇരുവശത്തുമായി തൊള്ളായിരം മീറ്ററാണ് തറയോട് പാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: