പാനൂര്‍: ആശ്വാസമായി വന്ന മഴ പാനൂര്‍ മേഖലയില്‍ നാശം വിതച്ചു. വേനലില്‍ കടുപ്പത്തിനു ആശ്വാസമായി മഴയെത്തിയെങ്കിലും ഇടിമിന്നലും കാറ്റും മേഖലയില്‍ വ്യാപക നാശമാണ് ഉണ്ടാക്കിയത്.ചെറുപറമ്പ് പാത്തിക്കലില്‍ മിന്നലേറ്റ് വൃദ്ധ മരിച്ചു. ആയോടന്റവിട മാതു(86)വാണ് മരിച്ചത്. വീടിനും കേടുപാട് സംഭവിച്ചു. പൊയിലൂര്‍ കുന്നത്ത് തെക്കോടി കുഞ്ഞിക്കണ്ണന്റെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. പറമ്പിലെ വാഴയും മറ്റു കൃഷികളും നശിച്ചു. പുറക്കളത്തെ കോമത്തു വീട്ടില്‍ ചന്ദ്രിയുടെ വീടിനു മുകളില്‍ മരം വീണ് മേല്‍കൂര തകര്‍ന്നു. പൊയിലൂര്‍ ചീക്കിലോട്ട് ചെട്ട്യാംകണ്ടി കുഞ്ഞിക്കണ്ണന്റെയും കാവുപനച്ചി നാണുവിന്റെയും വീട്ടിന്റെ മേല്‍ക്കൂര തകര്‍ന്നു. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തംഗവും മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ടുമായ എപി.വസന്തയുടെ വീടിനു മുകളില്‍ മരം വീണ് മേല്‍കൂര തകര്‍ന്നു. ചക്കോടി കൃഷ്ണന്, നളളംകുന്നുമ്മല് ഉഷ, കരിപ്പള്ളി രാജീവന്, ചെട്ട്യാംകണ്ടി ബാബു, രാജീവന് എന്നിവരുടെ വീടുകള്‍ക്കും കാറ്റില്‍ നാശനഷ്ടമുണ്ടായി. പുല്ലായിതോടില് പൂളയുളളപറമ്പത്ത് ജിതിന്(26)ന് ഇടിമിന്നലേറ്റ് സാരമായി പൊളളലേറ്റു. എരഞ്ഞാട്,വെങ്ങതോട് ഭാഗങ്ങളില്‍ മൂവ്വായിരത്തോളം നേന്ത്രവാഴകള്‍ കാറ്റില്‍ നശിച്ചു. തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടൂര്‍ മുഹമ്മദ്, വാര്‍ഡ് അംഗങ്ങളായ പടിഞ്ഞാറയില്‍ സവിത, എപി.വസന്ത, സെമീര്‍ പറമ്പത്ത് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: