തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ ആഘോഷിക്കുന്നത് ദുര്‍ഭരണത്തിന്റെ ഒന്നാം വാര്‍ഷികമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന്. പിണറായി വിജയന്റെ ഭരണത്തില്‍ നേട്ടമുണ്ടായത് ദരിദ്രജനവിഭാഗങ്ങള്ക്കല്ല. മറിച്ച് അദാനിക്കാണെന്നും കുമ്മനം കുറ്റപ്പെടുത്തി. ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ദുര്‍ഭരണത്തിനെതിരെ ദേശീയ ജനാധിപത്യസഖ്യം സെക്രട്ടേറിയറ്റ് പടിക്കല്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
പിണറായി ഭരണത്തിന്റെ ഗുണഭോക്താക്കള്‍ ഭൂമാഫിയകളും വന്‍കിട മുതലാളിമാരും മാത്രമാണ്. ദളിതരും ദരിദ്രരുമായ ആയിരക്കണക്കിന് സാധാരണക്കാര്‍ തെരുവില്‍ അലയുമ്പോഴാണിത്. ഒരു വര്‍ഷത്തെ ഭരണനേട്ടമായി പിണറായി വിജയന് കൊട്ടിഘോഷിക്കുന്ന പദ്ധതികളെല്ലാം കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കിയതാണ്.പിണറായി അധികാരമേറ്റശേഷം 19 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്.
ഭരണം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവേലിയേറ്റം നടക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു ആവശ്യപ്പെട്ടു. ഭരിക്കുന്നവര്‍ തന്നെ കൊലയാളികളാകുന്ന അപൂര്‍വ സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളതെന്നും പ്രതിഷേധസംഗമത്തില്‍ അധ്യക്ഷത വഹിച്ച അദ്ദേഹം പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, ഒ. രാജഗോപാല്‍ എംഎല്‍എ, ഘടകകക്ഷി നേതാക്കളായ അഡ്വ രാജന്‍ബാബു, കുരുവിള മാത്യൂസ്, വി.വി. രാജേന്ദ്രന്, ബി. പ്രേമാനന്ദന്, കെ.കെ. പൊന്നപ്പന്, ബി. കുമാരദാസ്, അഡ്വ എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.
ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ എന്‍ഡിഎ സെക്രട്ടേറിയറ്റ് പടിക്കല്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം സംസ്ഥാന ചെയര്മാന് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ . എസ്. സുരേഷ്, കെ.കെ. പൊന്നപ്പന്, പി.സി. തോമസ്, ടി.വി. ബാബു തുടങ്ങിയവര്‍ മുന്‍നിരയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: