കേരളത്തില്‍ വ്യാപകമാകുന്ന സദാചാര ഗുണ്ടാ ആക്രമണക്കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിക്കപ്പെട്ട വാര്‍ത്ത സ്വാഗതാര്‍ഹമാണ്. കേരളത്തിലെ റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ സദാചാര കൊലപാതകം മുക്കത്തിനടുത്ത് കൊടിയത്തൂരില്‍ ഷഹിദ് ബാവ എന്ന 26 കാരനെ കയ്യും കാലും ഇലക്ട്രിക് പോസ്റ്റില്‍ ബന്ധിച്ച ശേഷം 14 പേര് കൂടി അടിച്ച് കൊലപ്പെടുത്തിയതായിരുന്നു. രാത്രിയില്‍ വിവാഹിതയായ ഒരു സ്ത്രീയെ വീട്ടില്‍ സന്ദര്‍ശിച്ചത് അനാശാസ്യത്തിനാണെന്നാരോപിച്ചായിരുന്നു ഇത്.
ഈ കൊല നടത്തിയവരില്‍ പലരുടേയും മൊബെയില്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അവര്‍ പരസ്ത്രീകളുമായി പാതിരാത്രി മൊബെയില്‍ പ്രണയം പങ്കുവയ്ക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞു. മനസ്സില്‍ ലൈംഗിക വൈകൃതം താലോലിക്കുന്നവരാണ് നിര്‍ദ്ദോഷമായ സന്ദര്‍ശനങ്ങളില്‍ പോലും അവിഹിതം കണ്ടെത്തുന്നത്.
ഇതിന് ശേഷം കേരളത്തില്‍ 14 സദാചാര പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചി സദാചാര ഗുണ്ടായിസത്തില്‍ രണ്ടാംസ്ഥാനത്താണ്. മനസ്സില്‍ ലൈംഗിക വൈകൃത സ്വപ്നങ്ങളെ താലോലിക്കുന്നവര്‍ കരുതുന്നത് സ്ത്രീയേയും പുരുഷനേയും സൃഷ്ടിച്ചിരിക്കുന്നതുതന്നെ ഇണ ചേരാനാണെന്നാണ്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയ്ക്കും പുരുഷനും പണസമ്പാദനത്തിനല്ലാതെ ലൈംഗിക ബന്ധം പുലര്‍ത്തുന്നത് ഭരണഘടനപോലും അനുവദിക്കുമ്പോഴാണ് സദാചാര പോലീസ് ഭാര്യ ഭര്‍ത്താവിനോടൊപ്പമോ അച്ഛന് മകളോടൊപ്പമോ സഹോദരന് സഹോദരിയോടൊപ്പമോ പുറത്തിറങ്ങിയാല്‍ അവിഹിതം ആരോപിച്ച് കൈകാര്യം ചെയ്യുന്നത്. രാത്രിയോ പകലോ ഭേദമില്ലാതെ സ്ത്രീയ്ക്ക് കേരളത്തില്‍ പൊതു ഇടം നഷ്ടമാക്കുന്നത് ഈ കപട സദാചാരവാദികളാണ്. രാത്രി ഡ്യൂട്ടി പോലും സ്ത്രീയ്ക്ക് ദുഃസ്വപ്നമായിക്കഴിഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിന്റെ തൊട്ടിലായ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതക പ്രതിഭാസം തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിനെ വര്‍ഗീയവല്‍ക്കരിച്ച് രാഷ്ട്രീയ പകപോക്കല്‍ തുടരുകയായിരുന്നു. കൊലവെറിയന് മണി വെളിപ്പെടുത്തിയത് പാര്‍ട്ടി ലിസ്റ്റ് തയ്യാറാക്കി വണ്‍-ടു-ത്രീ എന്ന കണക്കില്‍ വെട്ടിയും വെടിവെച്ചും കുത്തിയും കൊല നടത്തിയെന്നാണല്ലോ?
“വൈ ദിസ് കൊലവെറി കൊലവെറി ഡാ” എന്ന് ചോദിക്കാന്‍ ഒരു രാഷ്ട്രീയ സദാചാര പോലീസും കേരളത്തില്‍ ഇല്ലാത്തത്, രാഷ്ട്രീയ സദാചാരം എന്ന സങ്കല്‍പ്പം പോലും വെറും മിഥ്യയാണെന്നതിനാലാവാം. സിപിഎം നേതാവ് ഗോപാലകൃഷ്ണന് പ്രസംഗിച്ചപോലെ തന്നെ 51 വെട്ട് വെട്ടി ടി.പി. ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിന് പൂക്കുല പോലെ ചിതറി വീണത് കേരളത്തെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പക്ഷെ ഇതിന്റെ പൈശാചികത രാഷ്ട്രീയ മുതലെടുപ്പിനല്ലെ ഉപയോഗിക്കപ്പെടുന്നത്? മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് കൊല നടത്തിയതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കുമെന്ന് വിഎസ് പറഞ്ഞപ്പോള്‍ അന്നാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല എന്ന പിണറായി ഭാഷ്യം വിരല്‍ ചൂണ്ടുന്നത് ടിപി വധം പൊളിറ്റിക്കല്‍ സ്കോറിംഗ് പോയിന്റ് ആണ് എന്നല്ലെ? ടിപി വധത്തിലും വര്‍ഗീയ വികാരം ഉണര്‍ത്താനുള്ള ഹീനതന്ത്രവും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രയോഗിച്ചത് അവരുടെ രാഷ്ട്രീയ കുതന്ത്രമാണ് തെളിയിക്കുന്നത്.
ടിപി വധത്തെ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ വഴിത്തിരിവായി പരിഗണിക്കാവുന്നതാണ്. കാരണം അതിന് ശേഷമാണ് കേരളത്തില്‍ കാലാകാലങ്ങളായി പാര്‍ട്ടി ഭേദമെന്യേ നടന്നുവരുന്ന അക്രമ കൊലപാതക രാഷ്ട്രീയത്തിന്റെ ചുരുളുകള്‍ അഴിയുന്നത്. ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തിനു ശേഷം കണ്ണൂര്‍ സന്ദര്‍ശിച്ച ഞാന്‍ കണ്ണൂര്‍ കൊലക്കളമാണെന്നും പാര്‍ട്ടി ഗ്രാമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാണെന്നും തിരിച്ചറിഞ്ഞ് എഴുതിയതാണ്. കണ്ണൂര്‍ അക്രമത്തിന്റെ ഇരകള്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ ചികിത്സ തേടുമ്പോള്‍ ഞാന്‍ അഭിമുഖവും എടുത്തിട്ടുണ്ട്. പക്ഷെ ഈ രാഷ്ട്രീയ നാടകങ്ങളുടെ പിന്നിലെ ക്രൂരയാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. ഏത് പാര്‍ട്ടി കൊല നടത്തിയാലും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിച്ച് പാവങ്ങളായ അണികളെ ജയിലറകളില്‍ ഡ്യൂപ്പുകളായി അയച്ച് കൊലപാതക രാഷ്ട്രീയം അരങ്ങുതകര്‍ത്തു. മണി വിളിച്ചുപറഞ്ഞ കൊലപാതകങ്ങളില്‍ ജയിലിലടച്ചത് അന്ന് സ്ഥലത്തുപോലും ഇല്ലാതിരുന്ന ഒരു കൗമാരക്കാരനെയായിരുന്നു. അയാള്‍ ദൃശ്യമാധ്യമങ്ങളില്‍ കൂടി ഈ വിവരം വിളിച്ചു പറഞ്ഞു. ഇങ്ങനെ എത്ര നിരപരാധികളുടെ ജീവിതം ഹോമിച്ചാണ്, രക്തസാക്ഷികളെ സൃഷ്ടിച്ചാണ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അപ്രമാദിത്വത്തോടെ നേതൃസ്ഥാനത്ത് വിളങ്ങുന്നത്? എന്നിട്ടും ഇവരുടെ കൊലവിളിയ്ക്ക് കിട്ടുന്ന കയ്യടി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
മണിയെ ഒളിപ്പിച്ച പാര്‍ട്ടി മണിയുടെ കേസ് സുപ്രീംകോടതിയില്‍ വാദിക്കാന്‍ 50 ലക്ഷം രൂപ പിരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് മനുഷ്യത്വത്തിന്റെ തിരസ്ക്കാരമല്ലേ? കൊലപാതക ഫണ്ടില്‍നിന്ന് ജയിലില്‍ കഴിയുന്ന നിരപരാധികള്‍ കുടുംബ ചെലവ് നിര്‍വഹിക്കുന്നുണ്ടെങ്കിലും ഇരുമ്പഴിക്കുള്ളില്‍ ജീവിതങ്ങള്‍ ഉരുകിത്തീരുന്നതിനെപ്പറ്റി മനഃസാക്ഷിക്കുത്തുപോലും പാര്‍ട്ടികള്‍ക്കില്ല.
ഇപ്പോള്‍ പ്രശാന്ത് ബാബുവിന്റെയും വിനോദിന്റേയും വെളിപ്പെടുത്തലുകള്‍ കണ്ണൂര്‍ എംപി സുധാകരന്റെ ആജ്ഞപ്രകാരം നടത്തിയ കൊലപാതകങ്ങളുടെ വിശദവിവരങ്ങള്‍ അനാഛാദനം ചെയ്ത് പ്രൈം ടൈം വാര്‍ത്തയാകുമ്പോള്‍ പാര്‍ട്ടി അതിനെ പുച്ഛിച്ച് തള്ളി സുധാകരനെ ഒറ്റപ്പെടുത്തുകയില്ല എന്ന് പ്രതിജ്ഞ എടുക്കുന്നു.
ടിപി വധത്തില്‍ 55 പ്രതികള്‍ അറസ്റ്റിലായെങ്കിലും കൊലപാതകികളെ കിട്ടിയിട്ടും കൊലയ്ക്ക് പ്രേരിപ്പിച്ചവരെപ്പറ്റി അന്വേഷിക്കാന്‍ രാഷ്ട്രീയ വിധേയത്വമുള്ള പോലീസ് ധൈര്യപ്പെടുമോ? ടിപി വധത്തെ പ്രതിരോധിക്കാന്‍ സുധാകരനെതിരായ വെളിപ്പെടുത്തലുകള്കൊണ്ടാവില്ല. സാധാരണ ഒരു വാര്‍ത്ത ലീഡ് ന്യൂസ് ആയാലും അതിലും സ്തോഭജനകമായ മറ്റൊരു വാര്‍ത്ത വരുമ്പോള്‍ ആദ്യത്തേത് മുങ്ങിപ്പോകുന്ന പ്രവണത മാധ്യമങ്ങളിലുണ്ട്. ‘ഫോളോ അപ്’ എന്ന ശൈലി പലപ്പോഴും പാലിക്കപ്പെടാറില്ല. പക്ഷെ സുധാകരന്റെ കൊലപാതക ചരിത്രം ഈ സമയത്ത് ചുരുളഴിഞ്ഞതിന് പിന്നിലെ സാമ്പത്തിക-രാഷ്ട്രീയ പ്രോത്സാഹനം എന്തുതന്നെയായാലും പാര്‍ട്ടി പ്രതീക്ഷച്ചപോലെ ഇത് ടിപി വധ ഷോക്കിനെ ലഘൂകരിക്കുന്നില്ല.
നേരെ മറിച്ച് ഇത് കേരളത്തിലെ പ്രാകൃത കൊലപാതക രാഷ്ട്രീയ ശൈലിയിലേയ്ക്ക് കൂടുതല്‍ വെളിച്ചം വീശുകയാണ്. കേരളം മദ്യപ തലസ്ഥാനവും സ്ത്രീപീഡന കേന്ദ്രവും മാത്രമല്ല, കുറ്റകൃത്യ തലസ്ഥാനവുമാണെന്ന് എന്‍സിആര്‍ബി കണക്കുകള്‍ തെളിയിക്കുമ്പോഴും രാഷ്ട്രീയ സാംസ്ക്കാരികശൂന്യതയില് ബീഹാറിനേയും യുപിയേയും പുറം തള്ളി മുന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നു എന്ന വസ്തുത ലോക ശ്രദ്ധ നേടിയിട്ടില്ല. ‘മണിപ്രവാളം’ ബിബിസിവരെ ടെലികാസ്റ്റ് ചെയ്തു. കൊലപാതക രാഷ്ട്രീയ വീരവാദത്തില്‍ മുസ്ലീം ലീഗും പിന്നിലല്ല എന്ന് ബഷീര്‍ എംഎല്‍എയുടെ പ്രസംഗം സ്ഥിരീകരിക്കുന്നു. പക്ഷെ ലീഗിന്റെ മന്ത്രിയുടെ വസതിയുടെ ഹൈന്ദവ നാമം മാറ്റാനുള്ള തിടുക്കമോ ടീച്ചര്മാര് പച്ചവേഷം ധരിക്കണം എന്ന ഉത്തരവോ നേടിയ ജനശ്രദ്ധ ബഷീര്‍ വീരവാദത്തിന് ലഭിക്കാതെ പോയി. എങ്കിലും കൊലപാതക രാഷ്ട്രീയം എല്ലാ പാര്‍ട്ടികളുടേയും ശൈലിയാണെന്ന വസ്തുതയ്ക്ക് ഇത് സ്ഥിരീകരണമായി.
രാഷ്ട്രീയ മൂല്യച്യുതി കേരളത്തില്‍ എത്ര ഭയാനകമാണെന്നുള്ളതില് ഒരു അപഗ്രഥനവും നടക്കാത്തത് രാഷ്ട്രീയ പാര്‍ട്ടികള്‍ രക്ഷകര്‍ മാത്രമല്ല, ശിക്ഷാദായകരുമാണെന്ന തിരിച്ചറിവിലായിരിക്കാം. ഓരോ അഞ്ചു കൊല്ലവും ഇവര്‍ ജനങ്ങളുടെ അടുത്ത് എത്തി തോളില്‍ തട്ടിയും കെട്ടിപ്പിടിച്ചും വോട്ട് ചോദിക്കുന്നത് ജനങ്ങളോടുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് എങ്ങനെ എങ്കിലും അധികാരത്തില്‍ കയറി അഴിമതിയും കൊലപാതകവും നടത്തി, സമ്പാദ്യം പതിന്മടങ്ങ് വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ചെലവില്‍ ലോകം ചുറ്റാനും മറ്റുമാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയുന്നില്ല. അധികാരത്തിലേറിയാല്‍ ജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ പൊഴിക്കുന്ന പൊള്ളയായ പുഞ്ചിരിയില്‍ ജനം എന്തിന് പുളകം കൊള്ളുന്നു എന്ന് ഞാന്‍ അതിശയിക്കാറുണ്ട്. അധികാരത്തിലിരിക്കെ ചെയ്യുന്ന പല കൃത്യങ്ങളും പിന്നീട് ഐസ്ക്രീം കേസോ, ലാവ്ലിന് കേസോ പോലെ കേസാകുന്നുണ്ടെങ്കിലും ആരുടെയും രാഷ്ട്രീയ പ്രഭ മങ്ങാത്തത് നേതാക്കള്‍ അത് അവരുടെ പൊട്ടിച്ചിരിയാല്‍ നിസ്സാരവല്ക്കരിക്കുന്നതിനാലാണ്. കിളിരൂര്‍ കൊലപാതകത്തിലെ മന്ത്രിപുത്രന് ആര് എന്നത് ഇന്നും പോലീസിന് പ്രഹേളികയാണ്.
ഇതിനെതിരെ എന്തുകൊണ്ട് ഒരു രാഷ്ട്രീയ സദാചാര പോലീസ് ഉണ്ടാകുന്നില്ല? അതിനുള്ള ഭാവന രാഷ്ട്രീയ സദാചാരത്തില്‍ ഇല്ലാത്തതാകാം കാരണം. രാഷ്ട്രീയ നേതാക്കളുടെ പെണ്‍വാണിഭ കഥകള്‍ പോലും രാഷ്ട്രീയ സദാചാര സങ്കല്‍പ്പം ഉണര്ത്തുന്നില്ലല്ലോ.
ഇപ്പോള്‍ ജയരാജന്മാര് പറയുന്നത് ടിപി വധാന്വേഷണം നടത്തുന്ന പോലീസ് ടീമിന് വിശ്വാസ്യത ഇല്ല എന്നാണ്. കണ്ണൂര്‍ ലോബിക്ക് പരിചിതവും വിശ്വാസവും പാര്‍ട്ടി വിധേയത്വമുള്ള പോലീസിനെയാണ്. മാര്‍ക്സിസ്റ്റ് നേതാക്കളായ പിണറായി വിജയനും എളമരം കരീമും മറ്റും ഇപ്പോള്‍ നിശിത മാധ്യമ വിമര്‍ശനവുമായി രംഗത്തെത്തി മാധ്യമങ്ങളെ സിന്റിക്കേറ്റ് എന്ന് വിളിച്ചാല്‍ പോര, അതിലും കടുത്ത ശൈലി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്ന് ആഹ്വാനം ചെയ്യുന്നു. അതിനും ഒരു ഫണ്ട് പിരിവ് നടത്തി സമ്മാനം പ്രഖ്യാപിക്കാവുന്നതാണ്.
അല്ലെങ്കില്‍ തന്നെ കുലംകുത്തി, നികൃഷ്ടജീവി, മഞ്ഞളാംകുഴി അലിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച “കീടം” മുതലായ വാക്കുകള്‍ പിണറായി വിജയന് മലയാള ഭാഷയ്ക്ക് നല്കിയ അതുല്യ സംഭാവനകളാണല്ലൊ. പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്റെ കറിവേപ്പില പ്രയോഗവും ലതികാ സുഭാഷിനെതിരെ ഉപയോഗിച്ച വാക്കും എല്ലാം മാര്‍ക്സിസ്റ്റ് സംസ്ക്കാരം വിളിച്ചോതുന്നു.
സംസ്ക്കാരത്തിന് പല രൂപഭാവഭേദങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിയുമ്പോഴും കൊലപാതക രാഷ്ട്രീയം അരങ്ങുതകര്‍ക്കുന്ന കേരളത്തില്‍ ഒരു രാഷ്ട്രീയ സദാചാര പോലീസിന് സ്കോപ്പ് ഉണ്ട് എന്നത് വസ്തുതയാണ്, ആരും തിരിച്ചറിയുന്നില്ലെങ്കിലും!
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: