ചെങ്ങന്നൂര്‍: പെട്രോള്‍ പമ്പുടമയെ ബൈക്കിലെത്തി കമ്പിവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി ജി. അനില്‍കുമാര്‍ കണ്ടെത്തി. ആലാ പെണ്ണുക്കര വടക്കുംമുറിയില്‍ പൂമലച്ചാല്‍ മഠത്തിലേത്ത് വീട്ടില്‍ അനു(ബോഞ്ചോ-26), പെണ്ണുക്കര വടക്ക് പൂമലച്ചാല്‍ കണ്ണുകുഴിച്ചിറ വീട്ടില്‍ രാജീവ് (26), ചെറിയനാട് തുരുത്തിമേല്‍ പ്ലാവിള വടക്കേതില്‍ മനോജ് ഭവനത്തില്‍ മനോജ് (ഐസക്-25) എന്നിവരാണ് പ്രതികള്‍. ശിക്ഷ 24ന് ഉത്തരവിടും.
ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യുവല്‍സ് ഉടമ ശങ്കരമംഗലം വീട്ടില്‍ എം.പി. മുരളീധരന്നായ(55)രെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവര്‍. 2016 ഫെബ്രുവരി 18ന് രാത്രി മുളക്കുഴ കാണിക്കമണ്ഡപം ജങ്ഷന് സമീപമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കൃത്യം നടത്തിയ ശേഷം എറണാകുളത്തും ബെംഗളൂരുവിലുമായി ഒളിവിലായിരന്ന പ്രതികള്‍ പോലീസ് പിന്തുടരുന്നുണ്ടന്നുള്ള വിവരത്തെതുടര്‍ന്ന് തിരികെ നാട്ടിലെത്തുകയും അനുവിനെ വീടിന് സമീപത്തുവച്ചും രാജീവിനെ ആഞ്ഞിലിമൂട് ജംഗ്ഷന് സമീപത്തുനിന്നും മനോജിനെ പത്തനംതിട്ട ളാഹ വനത്തോടുചേര്‍ന്ന ഒരു ഷെഡ്ഡില്‍ നിന്നുമാണ് പിടികൂടിയത്.
മനോജ് മറ്റൊരു കൊലപാതകശ്രമ കേസിലും പ്രതിയാണ്. സിഐ ആയിരുന്ന ജി.അജയനാഥും, എസ്ഐ: പി.രാജേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനില്‍ മഹേശ്വരന്‍പിള്ള, ആര്. രവീന്ദ്രനാഥ്, കെ.ടി. അനീഷ്മോന് ഹാജരായി.
ഒന്നാം പ്രതിയായ അനുവിന് ജാമ്യം നിഷേധിച്ച കേസില്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: