ഭഗവാന് ആദ്യം ‘ഭൂതഗ്രാമം വിസൃജാമി’ (പ്രപഞ്ചത്തിലെ സകല വസ്തുക്കളും ഞാന്‍ സൃഷ്ടിക്കുന്നു) എന്ന് പറഞ്ഞു. പിന്നീട്, ”ഉദാസീന വദ് ആസീനം” (ഒന്നിലും നേരിട്ട് ഇടപെടാതെ ഉദാസീനനെപ്പോലെ ഇരിക്കുന്നു)എന്നുംപറഞ്ഞു. ഈ രണ്ടു വാക്യങ്ങള്‍ക്കും വൈരുദ്ധ്യമില്ലെ എന്നു തോന്നാം. ഇല്ല എന്ന് വ്യക്തമാക്കുന്നു.
ഞാന്‍ ഈ പ്രപഞ്ചമാകുന്ന വേദിയില്‍ ഇരിക്കുന്നു, എല്ലാം നോക്കിക്കണ്ടുകൊണ്ട്. സ്റ്റേജില്‍ അവതരിപ്പിക്കുന്ന സകല പരിപാടികള്‍ക്കും അധ്യക്ഷന്‍ സാക്ഷിയാണ്. അധ്യക്ഷന്‍ നോക്കിക്കൊണ്ടിരിക്കണം; ഒന്നിലും നേരിട്ട് ഇടപെടുകയില്ല.
ഭഗവാന്റെ സത്വഗുണ രജോഗുണ-തമോഗുണമയിയായ പ്രകൃതിയാണ്, ചരാചരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജഗത്തിനെ പ്രസവിക്കുക എന്ന പരിപാടി അവതരിപ്പിക്കുന്നു. ഭഗവാന്റെ നോട്ടം കാരണമാണ് പ്രകൃതി ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും എന്ന് ഭഗവാന് തന്നെ പറയുന്നുമുണ്ട്. ജീവഗണങ്ങളുടെ പൂര്‍വജന്മത്തിലെ കര്‍മ്മങ്ങള്‍ അനുസരിച്ചാണ് പ്രകൃതി അവര്‍ക്ക്- നടീനടന്മാര്ക്ക് വേഷവിധാനങ്ങളും കഥാഘടനയും സംഭാഷണവും പാട്ടുമൊക്കെ നിര്‍മിച്ച് അവരെ അഭിനയിപ്പിക്കുന്നത്. അധ്യക്ഷന്‍ ഇതിലൊന്നും താല്‍പ്പര്യവും ഇല്ല.
ഹേതു നാ അനേന
‘അക്ഷം’ എന്ന വാക്കിന് ‘നോട്ടം’ എന്നും ‘പ്രകാശ’മെന്നും അര്‍ത്ഥമുണ്ട്. സ്റ്റേജില്‍ പ്രകാശമില്ലെങ്കില്‍ ലൈറ്റ് ഇല്ലെങ്കില്‍ ഒരു പരിപാടിയും നടത്താന്‍ പ്രകൃതിക്കു കഴിയുകയുമില്ല. ഭഗവാന്റെ ‘വീക്ഷണ’ മാണ് പ്രപഞ്ചമാകുന്ന രംഗത്തിലെ ലൈറ്റ്- പ്രകാശം. ആ പ്രകാശത്തില്‍ ജനങ്ങള്‍ ജനിക്കുന്നു, മരിക്കുന്നു, സുഖിക്കുന്നു, ദുഃഖിക്കുന്നു. ഭഗവാന് ഒന്നുമായും നേരിട്ടുബന്ധമില്ല. എല്ലാത്തിനും ഭഗവാന്റെ സാന്നിദ്ധ്യം മാത്രമാണ് ഹേതു.
ഭഗവാന്റെ സ്വന്തം സാമര്‍ത്ഥ്യംകൊണ്ട്, എല്ലാം ചെയ്യുന്നു, സങ്കല്‍പ്പിച്ചത് മുഴുവന്‍ യാഥാര്‍ത്ഥ്യമായിത്തീരുന്നു; ക്രൂരതയോ ദയ ഇല്ലായ്മയോ ഭഗവാന് ഇല്ല. ഇതുതന്നെയാണ് ഭഗവാന്റെ ഐശ്വര്യമായ യോഗം.
”പശ്യമേ യോഗമൈശ്വരം” എന്ന് മുന്‍പ് (9-5) പറഞ്ഞ യോഗവും ഇതുതന്നെ.
എന്റെ ഉത്കൃഷ്ടമായ യോഗൈശ്വര്യം അറിയാത്തവര്‍ എന്നെ നിന്ദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: