ഭരണരംഗത്ത് പൊതുവെ നാല് കാര്യങ്ങളില്‍ ഊന്നാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒന്ന്: ജീര്‍ണമായ രാഷ്ട്രീയ സംസ്കാരത്തെ ആരോഗ്യവത്തായ ഒരു രാഷ്ട്രീയ സംസ്കാരം കൊണ്ടു പകരംവെയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം. അധികാരവും അഴിമതിയും അനാശാസ്യതയും ഒക്കെ കൂടിക്കലര്‍ന്ന് ജീര്‍ണിക്കുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. ജീര്‍ണിച്ച ഭരണസംവിധാനം നവീകരിച്ച് സുതാര്യവും ശക്തവുമാക്കി. ഐഎഎസ് അടക്കമുള്ള സിവില്‍ സര്‍വീസിലുള്ളവരെ ഭരണനിര്‍വഹണത്തില്‍ പാലിക്കേണ്ട ഉത്തരവാദിത്വം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് അടക്കമുള്ള വിഷയങ്ങളില്‍ ശരിയും ശക്തവുമായ തീരുമാനങ്ങള്‍ എടുത്തു.
രണ്ട്: തടസ്സപ്പെട്ടു കിടന്നിരുന്ന അടിസ്ഥാന സൗകര്യവികസനം ദ്രുതഗതിയില്‍ മുന്നോട്ടുപോകാന്‍ ശ്രമമാരംഭിച്ചു. മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും ഗെയില്‍ പൈപ്പ് ലൈനും നാഷണല്‍ ഹൈവേയും എല്ലാം വേഗത്തില്‍ തീര്‍ക്കാനും പുതിയ നിരവധി പദ്ധതികള്‍ ഏറ്റെടുക്കാനും കഴിഞ്ഞു. പൊതുമേഖല ശക്തിപ്പെടുത്തുന്ന നിലപാടുകള്‍ എടുത്തു. അതിന്റെ ഫലമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 131.6 കോടിയായിരുന്നത് 71.34 കോടിയായി കുറഞ്ഞു. നഷ്ടത്തിലായിരുന്ന നിരവധി വ്യവസായങ്ങള്‍ ലാഭത്തിലാക്കി.
മൂന്ന്: സാമൂഹ്യക്ഷേമ മേഖലയില്‍ ശ്രദ്ധചെലുത്താനും സമൂഹത്തിലെ അടിസ്ഥാനവര്‍ഗത്തിന് പ്രയോജനകരമാകുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാനും ശ്രമിച്ചു. സാമൂഹ്യക്ഷേമ പെന്ഷന് 1100 രൂപയായി വര്‍ധിപ്പിച്ചു. കുടിശ്ശിക കൊടുത്തുതീര്‍ത്തു. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചു. കശുവണ്ടി തൊഴിലാളികള്‍ക്കും മത്സ്യമേഖലയിലെ തൊഴിലാളികള്‍ക്കും വേണ്ടി ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായങ്ങളുടെ വികസനത്തിനും ശ്രമങ്ങള്‍ നടത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്കീം പ്രഖ്യാപിച്ചു. നഴ്സറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം 600 ശതമാനത്തോളം വര്‍ധിപ്പിച്ചു.
നാല്: പ്രശസ്തമായ കേരള മോഡല്‍ നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാനും ദീര്‍ഘവീക്ഷണത്തോടെ ഭാവികേരളം കെട്ടിപ്പടുക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിനായി വിഭാവനം ചെയ്ത് നടപ്പിലാക്കിയവയാണ് പൊതുവിദ്യാഭ്യാസ യജ്ഞവും ആര്‍ദ്രം മിഷനും ലൈഫ് മിഷനും ഹരിതകേരള മിഷനും.
ആധുനികവും സാങ്കേതിക സംവിധാനങ്ങളുടെ പിന്‍ബലമുള്ളതുമായ വിശിഷ്ട വിദ്യാഭ്യാസം സമൂഹത്തിലെ സമ്പന്ന ന്യൂനപക്ഷത്തിനു മാത്രം മതി എന്ന് ആഗോളവല്‍ക്കരണനയം പറയുമ്പോള്‍ കേരളത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന മിഷനിലൂടെ പൊതുവിദ്യാഭ്യാസ രംഗത്തെയാകെ നവീകരിച്ച്, അവിടെ സ്മാര്‍ട്ട് ക്ലാസുകള്‍ സ്ഥാപിച്ച് പതിമൂവായിരം സര്‍ക്കാര്‍ സ്കൂളുകളുടെ മുഖച്ഛായ തന്നെ മാറ്റി വിശിഷ്ട വിദ്യാഭ്യാസം സാധാരണക്കാരായ വിദ്യാര്‍ഥികളിലെത്തിക്കുന്നു.
മറ്റൊരു തലം നടപ്പാവുന്നത് ആരോഗ്യരംഗത്താണ്. രോഗം വന്നാല്‍ നല്ല ചികിത്സ കിട്ടണമെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ പോയി ലക്ഷങ്ങള്‍ ചെലവിടണമെന്നതാണ് പൊതുസ്ഥിതി. ആ സൗകര്യങ്ങളൊക്കെ, പൊതു ആരോഗ്യമേഖലയില്‍ തന്നെ വളര്‍ത്തിയെടുത്താല്‍ ആശുപത്രി നടത്തിപ്പ് എന്ന ബിഗ് ബിസിനസ് ക്ഷീണിക്കും. അതേസമയം കുറഞ്ഞ ചെലവില്‍ മികച്ച ശുശ്രൂഷ ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുതിയ സ്വീകാര്യത ലഭിക്കും. അതാണ് ‘ആര്‍ദ്രം’ എന്ന പേരിലുള്ള മിഷനിലൂടെ ഈ സര്‍ക്കാര്‍ മുമ്പോട്ടുവെച്ചിട്ടുള്ള പുതിയ ബദല്‍.
അഗതികളായ എല്ലാവര്ക്കും കിടപ്പാടവും ജീവിതോപാധിയും സാധ്യമാക്കുക എന്ന പുതിയ ബദല്‍ നയമാണ് ലൈഫ് മുന്നോട്ടുവയ്ക്കുന്നത്. നാളിതുവരെ നിരവധി പദ്ധതികളിലൂടെ ശ്രമിച്ചിട്ടും ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. വീടില്ലാത്തവര്‍ക്ക് തലചായ്ക്കാന്‍ ഒരിടം എന്ന നമ്മുടെ സ്വപ്നം സാക്ഷാത്ക്കരിക്കുവാനും അവരുടെ ജീവിതം സുരക്ഷിതമാക്കാനുമുള്ള സമഗ്രമായ ദൗത്യമാണ് ലൈഫ് എന്ന മിഷന്.
രൂക്ഷമായ പ്രകൃതിവിഭവചൂഷണം കൊണ്ടും ഉദാരീകരണത്തിന്റെ തള്ളിക്കയറ്റം കൊണ്ടും രോഗാതുരമായ നമ്മുടെ മണ്ണിനെയും ജലത്തെയും കൃഷിയെയും തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള മറ്റൊരു ജനകീയ ബദല്‍ ആണ് ഹരിതകേരളം മിഷന്. പുതിയ മാലിന്യ ശുചീകരണ രീതികള്‍ സ്വീകരിച്ചും ജലവും മണ്ണും സംരക്ഷിച്ചും പ്രകൃതിക്കനുകൂലമായ കൃഷിരീതികള്‍ അവലംബിച്ചും മരങ്ങള്‍ വച്ചുപിടിപ്പിച്ചും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുതുപരീക്ഷണമാണിത്.
സാമ്പ്രദായികവും ഗതാനുഗതികവുമായി ചിന്തിക്കുന്ന രീതി മാറ്റി, നവീനവും ചടുലവുമായി ചിന്തിച്ചു മുമ്പോട്ടുപോവുകയാണ് സര്‍ക്കാര്‍. അതിന്റെ ഉദാഹരണമാണ് ബജറ്റിനുള്ളിലൊതുങ്ങി നിന്നുകൊണ്ടുള്ള വികസനമെന്ന കാഴ്ചപ്പാട് പൊളിച്ചുകൊണ്ട് ബജറ്റിനു പുറത്തുള്ള വിഭവസമാഹരണമെന്ന കാഴ്ചപ്പാട്. പരിമിതമായ വിഭവസമാഹരണ സാധ്യത മാത്രമുള്ള നമ്മുടെ ബജറ്റിനു പുറത്ത് അമ്പതിനായിരം കോടി രൂപ സമാഹരിച്ച് അടിസ്ഥാന വികസന സൗകര്യങ്ങളൊരുക്കുകയാണു സര്‍ക്കാര്‍. അതാണ് കിഫ്ബി. ആവേശകരമായി അതു മുമ്പോട്ടു നീങ്ങുകയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വായ്പകള്‍ക്കുമേല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചതും അവര്‍ക്കുള്ള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതും ദുരിതബാധിതരുടെ പുനഃരധിവാസത്തിനായി ഇടപെടലുകള്‍ നടത്തുന്നതും ബഡ്സ് സ്കൂള്‍ സ്ഥാപിച്ചതും സര്‍ക്കാരിന്റെ ജനകീയമുഖം വ്യക്തമാക്കുന്നു.
നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് പ്രതികൂലമായ നിരവധി വ്യവസ്ഥകള്‍ നടപ്പാക്കുകയാണ്. പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ഉപഭോക്താക്കളെ ന്യൂ ജനറേഷന് ബാങ്കുകളുടെ തട്ടകത്തിലേക്കെത്തിച്ചു കൊടുക്കാനാണോ ഈ തന്ത്രങ്ങള്‍ എന്നു സംശയിക്കണം. ഇത്തരമൊരു സാഹചര്യത്തിലാണ് ‘കേരള ബാങ്ക്’ എന്ന സാമ്പത്തികരംഗത്തെ ബദല്‍ സംവിധാനവുമായി കേരള ഗവണ്മെന്റ് ധീരമായി മുമ്പോട്ടുവരുന്നത്. കേരള ബാങ്ക് യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. അതാകട്ടെ നമ്മുടെ നാടിനും നാട്ടുകാര്‍ക്കും വലിയ ആശ്വാസകരമാവുന്ന രീതിയിലാവും പ്രവര്‍ത്തിക്കുക.
നോട്ടുനിരോധന കാലത്ത് നമ്മുടെ സഹകരണ ബാങ്കുകളെ പുതിയ പുതിയ ഉപാധികളും വ്യവസ്ഥകളും വെച്ച് ഞെരിച്ചുകൊല്ലാനുള്ള നീക്കം നടന്നത് ആരും മറന്നിട്ടുണ്ടാവില്ല. ആ ഘട്ടത്തില്‍ നോട്ടുപ്രതിസന്ധിയുടെ ആഘാതത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാനും സഹകരണ ബാങ്കുകളുടെ നിലനില്‍പ്പ് അപകടത്തിലാവാതെ നോക്കാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനു സാധിച്ചത് ചെറിയ കാര്യമല്ല. ബദല്‍ നയസമീപനങ്ങളുണ്ടായതുകൊണ്ടാണ് അതു സാധിച്ചത്.
കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് നേരിടുന്നത്. അതുണ്ടാക്കുന്ന ആഘാതത്തിന്റെ രൂക്ഷത ഇത്രത്തോളം കുറയ്ക്കാന്‍ സാധിച്ചത് നേരത്തെ തന്നെ ആസൂത്രണം ആരംഭിച്ചതുകൊണ്ടാണ്. എട്ട്-പത്ത് മാസങ്ങള്‍ക്കു മുമ്പേ തന്നെ വരള്‍ച്ച നേരിടാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. മുന്‍കാലങ്ങളിലെ തോതില്‍ പകര്‍ച്ചവ്യാധികള്‍ പടരാതിരുന്നത് ഇതേപോലെ ആരോഗ്യരംഗത്ത് മുന്‍കൂട്ടി ആസൂത്രണം നടത്താന്‍ ശ്രദ്ധിച്ചതുകൊണ്ടാണ്. ഇതേപോലെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടാണ് തലസ്ഥാനത്തുണ്ടാകുമായിരുന്ന വന്‍ ജലക്ഷാമത്തെ നെയ്യാര്‍-അരുവിക്കര ഇടപെടല്‍ കൊണ്ടു മറികടന്നത്.
നിയമന മരവിപ്പു മാറ്റി 36047 പേര്‍ക്ക് പിഎസ്സി വഴി ജോലി കൊടുത്തതും രണ്ടായിരത്തിയഞ്ഞൂറിലേറെ പുതു തസ്തികകള്‍ സൃഷ്ടിച്ചതും വിദ്യാഭ്യാസ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതും ജനപക്ഷ ബദല്‍ നയങ്ങളുടെ ശക്തിയാണ് കാണിക്കുന്നത്. തകര്‍ച്ച നേരിടുന്ന കാര്‍ഷികരംഗം ശക്തിപ്പെടുത്തുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
അടിസ്ഥാനപരമായ മാറ്റം എല്ലാ മേഖലകളിലും വരുത്താന്‍ മതിയായ കാലയളവല്ല ഈ ഒരുവര്‍ഷം. പക്ഷെ മാറ്റങ്ങള്‍ക്കുള്ള അടിത്തറ ഒരുക്കാന്‍ മതിയായ കാലയളവാണുതാനും. അത് വിജയകരമായി സാധ്യമായിട്ടുണ്ട് എന്നത് വ്യക്തമാണ്.
സാര്‍വദേശീയ മാധ്യമങ്ങള്‍ പോലും സര്‍ക്കാരിന്റെ നടപടികളെ തുറന്നംഗീകരിക്കുന്ന സാഹചര്യമാണുള്ളത്. ജീവിതശൈലീ രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് ബി ബി സി പ്രസിദ്ധീകരിച്ച വാര്‍ത്തയും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ‘ടെലിസറും’ ‘ലെ ഹ്യൂമനിറ്റും’ പ്രസിദ്ധീകരിച്ച വാര്‍ത്തകളും ഭിന്നലിംഗക്കാരെ സഹായിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെക്കുറിച്ച് ‘ദി ഗാര്ഡിയന്’ പത്രത്തിന്റെ വാര്‍ത്തയും ഇന്റര്‍നെറ്റ് അവകാശമാക്കുന്നതിനെക്കുറിച്ചുള്ള ‘ദി ഇന്‍ഡിപെന്‍ഡന്റി’ന്റെ വാര്‍ത്തയും ഒക്കെ കേരളീയര്‍ക്കാകെ അഭിമാനമാകുന്ന സ്ഥിതിയാണുള്ളത്.
മികവാര്‍ന്ന പോലീസിങ്ങിനുള്ള നാഷണല്‍ പോലീസ് എക്സലന്‍സ് അവാര്‍ഡ് കേരളത്തിനാണ് ലഭിച്ചത്. ഏറ്റവും നന്നായി ക്രമസമാധാനം പാലിക്കപ്പെടുന്നത് കേരളമാണെന്ന് ഇന്ത്യ ടുഡേ സര്‍വേ കണ്ടെത്തി. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി കേരളം മാറി. സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായും കേരളം മാറി. അങ്ങനെ മലയാളികള്‍ക്കാകെ അഭിമാനകരമായ ഒരു സാഹചര്യം ഭരണനിര്‍വഹണത്തിലൂടെ കൊണ്ടുവരാനായി എന്നതില്‍ സര്‍ക്കാരിന് ഏറെ ചാരിതാര്‍ഥ്യമുണ്ട്.
ലക്ഷക്കണക്കിനു കോടികള്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി എഴുതിത്തള്ളുകയും പൊതുവിതരണ പരിധിയില്‍ നിന്നുവരെ പാവപ്പെട്ടവരെ കൂടുതല്‍ കൂടുതല്‍ ഒഴിവാക്കുകയും ചെയ്യുന്ന സാമ്പത്തിക നയം ഒരുവശത്ത്. വ്യക്തിജീവിതത്തെത്തന്നെ ബാധിക്കുന്ന വിധത്തില്‍ ആഹാരം മുതല്‍ വിവാഹം വരെയുള്ള എല്ലാ കാര്യങ്ങളിലും കടന്നുകയറി ഇടപെടുന്ന വര്‍ഗീയനയം മറുവശത്ത്. ഇതിനെ രണ്ടിനെയും ചെറുത്തുകൊണ്ട് മതനിരപേക്ഷതയുടെ അടിത്തറയില്‍, സാമ്പത്തിക ആശ്വാസനടപടികളുടെ അടിത്തറയില്‍ ഉറച്ചുനില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: