പാലാ: മഴപെയ്താല്‍ പാലാ നഗരസഭാ കോംപ്ലക്സിനു പിന്‍ഭാഗത്തു ചെളിയും വെള്ളക്കെട്ടും നിറഞ്ഞ റോഡിലൂടെ യാത്ര ദുരിതമാകുന്നു.
ചെളിവെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ ആളുകള്‍ ഈ ഭാഗത്തേയ്ക്ക് വരാന്‍ മടിക്കുകയാണ്. നഗരസഭയ്ക്ക് വാടക നല്കി ഇവിടെ മുറികള്‍ വാടകക്കെടുത്തവരുടെ കച്ചവടത്തെ ചെളിയും വെള്ളക്കെട്ടും പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. ഈ ഭാഗത്ത് പോയാല്‍ കുളി കഴിയാതെ മറ്റൊരു കാര്യത്തിനും നീങ്ങാന്‍ കഴിയാത്തത്ര ചെളിയും വെള്ളവും കെട്ടിക്കിടക്കുകയാണ്.
മഴ സീസണ് ആരംഭിച്ചാല്‍ പണികള്‍ നടക്കില്ലാത്തിനാല് വരുന്ന മഴക്കാലം മുഴുവന്‍ ഈ ദുരിതം അനുഭവിക്കേണ്ടി വരുമെന്ന ആശങ്കയാണ് വ്യാപാരികള്‍ക്ക്. അടിയന്തിര പ്രാധാന്യം നല്കി ഇവിടുത്തെ ചെളിയും വെള്ളക്കെട്ടും ഒഴിവാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
ഈ ഭാഗത്തേയ്ക്ക് ചെളിയിലൂടെ മാത്രമേ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. നവീകരണ പ്രവര്‍ത്തനമെന്ന പേരില്‍ ഇവിടം പൊളിച്ചു മണ്ണിട്ടിട്ട് ആഴ്ചകള്‍ കഴിഞ്ഞുവെങ്കിലും പിന്നീട് നഗരസഭ തിരിഞ്ഞു നോക്കിയിട്ടില്ലെന്നു ഈ ഭാഗത്തെ വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: