കോട്ടയം: വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ താമസിച്ച് റാഗിങ് നടത്തിയത് നാട്ടകം ഗവ. പോളിടെക്നിക്കിലെ ഉദേ്യാഗസ്ഥരുടെ വീഴ്ചയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ഹോസ്റ്റലുകളില്‍ രാത്രികാല പരിശോധനകള്‍ കാര്യക്ഷമമല്ലെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ നിരീക്ഷിച്ചു. റസിഡന്റ് ട്യൂട്ടറുടെ സേവനം തൃപ്തികരമാണോ എന്ന് പരിശോധിക്കണം.
ആന്റി റാഗിങ് കമ്മറ്റിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും കമ്മീഷന് നിരീക്ഷിച്ചു.
ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാര്‍ത്ഥി റാഗിങിനെ തുടര്‍ന്ന് വൃക്ക തകര്‍ന്ന് ആശുപത്രിയിലായ സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ അച്ഛന് ഒ.പി ശിവദാസന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. സംഭവത്തില്‍ അനേ്വഷണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സാങ്കേിത വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
കുറ്റക്കാര്‍ക്കെതിരെ ഉചിതമായ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ നിര്‍ദ്ദേശിച്ചു.
പഠനത്തിനായി മാതാപിതാക്കളെ പിരിഞ്ഞ ഭയാശങ്കകളോടെ അപരിചിത ചുറ്റുപാടുകളില്‍ എത്തിച്ചേരുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്രൂരതക്ക് ഇരയാക്കുന്ന മാനസിക വൈകൃതം അതിവേഗം അവസാനിപ്പിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
കുറ്റം സമ്മതിച്ച 8 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കിയെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. വകുപ്പുതല അനേ്വഷണം നടത്താന്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറെയും പോളി പ്രിന്‍സിപ്പലിനെയും ചുമതലപ്പെടുത്തിയെന്നും ഡയറക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
റാഗിങ് ഒഴിവാക്കാന്‍ മുന്‍കരുതല്‍ എടുത്തിട്ടുള്ളതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ ഉള്‍പ്പെടെയാണ് ഹോസ്റ്റലില്‍ താമസിച്ച് റാഗിങ് നടത്തിയതെന്ന് റാഗിങിന് ഇരയായ അവിനാശിന്റെ അച്ഛന് കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
താന്‍ പോലീസിനും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്കിയ പരാതികളില്‍ നടപടിയുണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു. പിതാവിന്റെ ആരോപണം ഗൗരവമുള്ളതാണെന്ന് കമ്മീഷന് നിരീക്ഷിച്ചു.
ഉത്തരവിന്റെ പകര്‍പ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: