ന്യൂദല്‍ഹി: കേരളത്തില്‍, പട്ടാമ്പിക്കടുത്ത് ജനവാസ കേന്ദ്രത്തിലെ മദ്യവില്‍പ്പന കേന്ദ്രം വിവാദമായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. മദ്യശാലയ്ക്കെതിരേ ഒമ്പതാം ക്ലാസുകാരി പി.എന്‍. ശ്രീവിദ്യ എഴുതിയ പരാതിയിലാണ് മോദിയുടെ നടപടി.
തൃത്താല പഞ്ചായത്തിലെ കരിമ്പനക്കടവില്‍ ജനവാസ കേന്ദ്രത്തിലാണ് ബിവറേജസ് വില്‍പ്പന കേന്ദ്രം ഏപ്രില്‍ രണ്ടിന് തുറന്നത്. നാട്ടുകാര്‍ പരാതി നല്കി. പഞ്ചായത്ത് സ്റ്റോപ് മെമ്മോ കൊടുത്തു. കോര്പ്പറേഷന് കോടതിയില്‍ പോയി, മെയ് മൂന്നിന് വീണ്ടും തുറന്നു. ഇതിനിടെ സമരങ്ങള്‍ പലതു നടന്നു. മനുഷ്യച്ചങ്ങലയും കുട്ടികളുടെ ഗ്രാമസഭയും മറ്റും. പക്ഷേ, കച്ചവടം തുടരുകയാണ്.
ഇതിനിടെയാണ്, ശ്രീവിദ്യ പ്രധാനമന്ത്രിക്ക് കത്തയച്ചത്. പിഎംഒയുടെ പരാതി അയയ്ക്കല്‍ സംവിധാനം വഴി. ഏപ്രില്‍ മൂന്നിന് കത്തയച്ചു. പരാതി കിട്ടിയെന്നും നടപടിയെടുക്കുന്നുവെന്നും പിറ്റേന്ന് വിവരം ഓണ്‍ലൈന്‍ സംവിധാനത്തില്‍ കിട്ടി. കേരള മുഖ്യമന്ത്രിക്ക് പരാതി കൈമാറിയെന്ന് അഞ്ചാം തീയതി അറിയിപ്പു കിട്ടി. അത്ര വേഗം ദല്‍ഹിയില്‍ കാര്യം നടന്നു.
എന്നാല്‍, മെയ് 23-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍നിന്ന് ശ്രീവിദ്യക്ക് കത്തുകിട്ടി. മെയ് മൂന്ന് തീയതി രേഖപ്പെടുത്തി. പരാതി ജില്ലാ കളക്ടര്‍ക്കു കൊടുത്തിരിക്കുന്നു. അന്വേഷിച്ചു നടപടിയെടുക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ദ്രുതവേഗം കണ്ട് അതിശയിച്ചും മോദി ഇടപെട്ട കാര്യത്തില്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചും കഴിയുകയാണ് പ്രദേശവാസികള്‍.
ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിലെ ഒമ്പതാം ക്ലാസുകാരി ശ്രീവിദ്യ ഇപ്പോള്‍ നാട്ടില്‍ താരമാണ്. അമ്മ ലത പട്ടാമ്പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപിക, അച്ഛന് രാജേഷ് കോയമ്പത്തൂരില്‍ സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: