തിരുവനന്തപുരം: കേരളത്തിലെ ചുവപ്പ് ഭീകരത എന്ത് വിലകൊടുത്തും അവസാനിപ്പിക്കുമെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജന്. അന്ധനായ മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ കാണുന്നില്ല. അതിനാല്‍, പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെടുന്നത് കേരളത്തില്‍ ഇതുവരെ നടന്ന സിപിഎം അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും പൂനം മഹാജന് പറഞ്ഞു.
1960കളില്‍ രാഷ്ട്രീയക്കൊല ആദ്യമായി ആരംഭിച്ചത് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നിന്നുമാണ്. ഭരിച്ച് ഭരിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സിപിഎം ചെകുത്താന്റെ നാടാക്കി മാറ്റിയെന്നും അവര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഏകദിന സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സിപിഎം അക്രമണങ്ങള്‍ക്ക് പുറമേ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസും വേട്ടയാടുന്നു. രാജ്യത്തെ മുഴുവന്‍ യുവമോര്‍ച്ച, ബിജെപി നേതാക്കളും പ്രവര്‍ത്തകരും പിന്തുണയുമായി കേരളത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ട്. ലോകത്താര്‍ക്കും യുവമോര്‍ച്ചയുടെ ശബ്ദം ഉയരുന്നത് തടയാനാവില്ല.
കേരളത്തില്‍ പീഡന ഭരണമാണ് നടക്കുന്നത്. സ്ത്രീ പീഡനം, ദളിത് പീഡനം, ബാലപീഡനം ഇങ്ങനെ പട്ടിക നീളുന്നു. വളരെയേറെ വേദന നാം സിപിഎമ്മില്‍ നിന്നും അനുഭവിച്ചു. അല്‍പ്പം കൂടി ക്ഷമിക്കൂ. ഒരു വര്‍ഷം കൊണ്ട് ഇത്രയേറെ ജനങ്ങളെ വെറുപ്പിച്ച സിപിഎമ്മിനെ ഭരണത്തില്‍ നിന്നും തൂത്തെറിയാന്‍ കഴിയും. സിപിഎമ്മും കോണ്‍ഗ്രസും മധുവിധു ആഘോഷത്തിലാണ്. അതിനാല്‍ യുവമോര്‍ച്ചയുടെ സമരത്തെ പൊളിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് എന്തും ചെയ്യും. അവരെ അവഗണിച്ച് സര്‍ക്കാരിനെതിരായ സമരത്തില്‍ അടിയുറച്ച് നില്‍ക്കണമെന്നും പൂനം മഹാജന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: