ലക്നൗ: അന്താരാഷ്ട്ര യോഗദിനത്തില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന സുന്നി പുരോഹിതനും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗവുമായ മൗലാനാ ഖാലിദ് റഷീദ് ഫറംഗി മഹാലി.
യോഗ ഒരു നല്ല വ്യായാമമുറയാണ്. മുസ്ലിങ്ങള്‍ ഇത് പ്രായോഗികമാക്കണം. എന്നാല്‍ യോഗയോടനുബന്ധിച്ചുള്ള പൂജകളില്‍ നിന്ന് മുസ്ലിങ്ങല്‍ വിട്ട് നില്‍ക്കണമെന്നും ഖാലിദ് റഷീദ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. തനിക്ക് ചടങ്ങിലേക്ക് ക്ഷണം കിട്ടിയാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് ഖാലിദ് റഷീദ് കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ജൂണ്‍ 21ന് നടക്കുന്ന യോഗ ദിനാഘോഷത്തിന്റെ പ്രധാന വേദി ലക്നൗവിലെ രമാബായ് അംബേദ്കര്‍ മൈതാനിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കം ചടങ്ങില്‍ 55,000 പേര് പങ്കെടുക്കും. ഇതില്‍ 300 പേര് മുസ്ലിങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഖാലിദ് റഷീദ് നിലപാട് വ്യക്തമാക്കിയത്.
ലക്നൗവിലെ പാര്‍ക്കുകളില്‍ സ്ക്രീനുകള്‍ സ്ഥാപിച്ച് ഒരേ സമയം സാധാരണക്കാരെയടക്കം ഉള്‍പ്പെടുത്തി യോഗദിനാചരണം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കേന്ദ്ര മന്ത്രി രാജ്നാഥ് സിങിന്റെയും യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച ഒരുക്കങ്ങള്‍ വിലയിരുത്താനായി യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ വര്‍ഷം ചടങ്ങ് ലക്നൗവില്‍ നടത്താന്‍ തീരുമാനിച്ചത്.
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത് 2014ലാണ്. 2015 ലാണ് ആദ്യ യോഗ ദിനാഘോഷം സംഘടിപ്പിച്ചത്. ഇന്ത്യയില്‍ ദല്‍ഹിയിലെ രാജ്പതിലായിരുന്നു ആഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: