പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യം ഏറ്റവും മികച്ച നാളുകളിലൂടെ കടന്നുപോവുകയാണ.് ഭരണ നേട്ടങ്ങള്‍ മാത്രമല്ല, എല്ലാ മേഖലകളില്‍ നിന്നുള്ള ജനങ്ങളുടെ പിന്തുണയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നത് മോദി ഭരണത്തിന്റെ മോടിയേറ്റുന്നു. പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും ഭരണ സംവിധാനങ്ങളും വിജയിക്കുമ്പോള്‍ സ്വതന്ത്ര ഭാരതത്തിലെങ്ങും മാറ്റങ്ങള്‍ ദൃശ്യമാണ്. മൂന്നുവര്‍ഷത്തെ ഏറ്റവും സുപ്രധാന അഞ്ച് തീരുമാനങ്ങളിലൂടെ.
നോട്ട് നിരോധനം
പഴയ 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ എട്ടിന് നടത്തിയ പ്രഖ്യാപനം ചരിത്രത്തിന്റെ ഭാഗമായി. ഡിസംബര്‍ 31ന് മുമ്പായി പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് വാങ്ങണമെന്ന നിര്‍ദ്ദേശം ശതകോടികളുടെ കള്ളപ്പണവും കള്ളനോട്ടുകളും അസാധുവാക്കി.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പുത്തന്‍ ഉണര്‍വിലേക്ക് നയിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സഹായിച്ചു. ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിച്ചെടുക്കാന്‍ നോട്ട് നിരോധന നടപടിക്ക് സാധിച്ചു. ഇതുവഴി ഉത്തര്‍പ്രദേശ്, ദല്‍ഹി അടക്കമുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളും രാഷ്ട്രീയ നേട്ടങ്ങളും നേടി. അതിലുപരി സമ്പദ് വ്യവസ്ഥയുടെ ശുദ്ധീകരണം സാധ്യമാക്കാനായെന്ന് പ്രധാനമന്ത്രി വിലയിരുത്തുന്നു.
പതിനാറു ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ നോട്ട് നിരോധന പ്രക്രിയ വഴി സാധിച്ചതായാണ് കണക്കുകള്‍. പുതിയ 500,1000 രൂപാ നോട്ടുകള്‍ ബാങ്കുകളിലൂടെ ജനങ്ങളിലെത്തിക്കാനും സാധിച്ചു. പരമാവധി പണമിടപാടുകള്‍ കുറച്ച്ഓണ്ലൈന് പണമടയ്ക്കല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിച്ചതും രാജ്യത്തിന് നേട്ടമായി.
ജിഎസ്ടി
രാജ്യമെങ്ങും ഏകീകൃത നികുതി സംവിധാനം കൊണ്ടുവരാന്‍ സാധിച്ചത് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ വലിയ നേട്ടങ്ങളിലൊന്നാണ്.
ജൂലൈ 1 മുതല്‍ ഏകീകൃത ചരക്കു സേവന നികുതി(ജിഎസ്ടി) നടപ്പാകുന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കിക്കൊണ്ടിരുന്ന 16 ലെവികളാണ് ഇല്ലാതാകുന്നത്. എക്സൈസ് ഡ്യൂട്ടി, സര്‍വ്വീസ് ടാക്സ്, വാറ്റ് അടക്കമുള്ള ഒന്‍പതോളം സംസ്ഥാന നികുതികളും അപ്രത്യക്ഷമാകുന്നവയിലുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഏറെ പ്രയോജനകരമാണ് ജിഎസ്ടി.
1954ല്‍ ഫ്രാന്‍സാണ് ഏകീകൃത ചരക്കു സേവന നികുതി ആദ്യമായി നടപ്പാക്കിയത്. പിന്നീട് ജര്‍മ്മനി, ഇറ്റലി,യുകെ, കൊറിയ, ജപ്പാന്,കാനഡ. ആസ്ത്രേലിയ,ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളും നടപ്പാക്കി. ഇന്ത്യയുടെ ജിഡിപിയില്‍ രണ്ടുശതമാനം വരെ ഉയര്‍ച്ചയാണ് ജിഎസ്ടി നടപ്പാക്കുന്നതോടെ പ്രതീക്ഷിക്കപ്പെടുന്നത്.
പ്രധാനമന്ത്രി ജന്‍ധന്‍ യോജന
സ്വതന്ത്രഭാരതത്തില്‍ ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറവും ബാങ്കിംഗ് സംവിധാനവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് പുത്തനുണര്‍വ്വേകിയ പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന. രാജ്യത്ത് ഇതുവരെ 27.77 കോടി പേരാണ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ എണ്ണം 25 കോടിയോളം വരും. 65,000 കോടി രൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം.
ഒരു കോടിയിലേറെ ജന്‍ധന്‍ അക്കൗണ്ടുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവുമുണ്ട്. എന്നാല്‍ നോട്ട് നിരോധനത്തിനുശേഷം ലക്ഷദ്വീപിലും ആന്റമാന് നിക്കോബാര്‍ ദ്വീപിലും ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്. എങ്കിലും കുറഞ്ഞ ബാലന്‍സ് അടക്കമുള്ള ബാങ്കിംഗ് ചാര്‍ജ്ജുകള്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് ബാധകമല്ലാത്തത് ഇത്തരം അക്കൗണ്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.
ജന്‍ധന്‍ അക്കൗണ്ടുകള്‍ ഏറെ കുറവുള്ള ലക്ഷദ്വീപാണ് അക്കൗണ്ടിലെ ബാലന്‍സ് ശരാശരിയില്‍ ഏറ്റവും മുന്നിലെന്നതും ശ്രദ്ധേയമാണ്. 5,244 ജന്‍ധന്‍ അക്കൗണ്ടുകളാണ് ലക്ഷദ്വീപിലുള്ളത്. ഇവയിലെ ബാലന്‍സ് ശരാശരിയാവട്ടെ 10,100 വീതവും. ദേശീയ ശരാശരി 1,780 മാത്രമാണെന്നിരിക്കെയാണ് ഈ നേട്ടം.
സര്‍ജിക്കല്‍ സ്ട്രൈക്ക്
അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കുന്നതിനായി പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരേ കഴിഞ്ഞ സപ്തംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം പാക് സൈനിക-രാഷ്ട്രീയ നേതൃത്വങ്ങളെ ഞെട്ടിച്ചു. ദക്ഷിണേഷ്യയിലെ ശാക്തിക സമവാക്യങ്ങളെയും നയതന്ത്ര സമീപനങ്ങളെയും മാറ്റിമറിക്കുന്നതായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണം.
സപ്തംബര്‍ 29ന് പുലര്‍ച്ചെയാണ് പാര സ്പെഷ്യല്‍ കമാന്റോകള്‍ അതിര്‍ത്തി മറികടന്ന് പാക് സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറാക്കിയ ഏഴോളം ഭീകര ലോഞ്ചിംഗ് പാഡുകള്‍ തകര്‍ത്തത്. നിരവധി ഭീകരരും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
മ്യാന്മാറിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തിന് പിന്നാലെ പാക്ക് സൈന്യത്തിന് കീഴിലുള്ള പ്രദേശത്ത് കൂടി ഇന്ത്യന്‍ സൈന്യം ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിച്ചത് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറെ മതിപ്പുണ്ടാക്കി. അമേരിക്ക അടക്കമുള്ള ലോക ശക്തികളുടെ പിന്തുണ ഉറപ്പിക്കുന്നതില്‍ നയതന്ത്ര വിജയവും ഇന്ത്യയ്ക്കൊപ്പമായിരുന്നു. ലോകരാഷ്ട്രങ്ങളില്‍ നിന്ന് പാക്കിസ്ഥാന് പതിയെ ഒറ്റപ്പെട്ടു തുടങ്ങുന്നതിന്റെ സൂചനകളാണ് മിന്നലാക്രമണം നല്‍കിയത്.
നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന പാക്ക് സൈനിക പോസ്റ്റുകള്‍ റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് തകര്‍ക്കുകയെന്ന പുതിയ യുദ്ധ യന്ത്രം ഇന്ത്യന്‍ സൈന്യം സ്വീകരിച്ചത് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ എന്‍ഡിഎ സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണയോടെയാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്ന അതിര്‍ത്തിയിലെ നിരവധി പാക് സൈനിക പോസ്റ്റുകളാണ് ഇന്ത്യന്‍ സൈന്യം ഇതിനകം തകര്‍ത്തത്. ജമ്മുവിലെ രജൗറി ജില്ലയിലെ കൃഷ്ണഘാട്ടി, നൗഷേര സെക്ടറുകളിലെ പാക് ബങ്കറുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ കരസേന തന്നെ പുറത്തുവിട്ടിട്ടുണ്ട്.
സ്വച്ഛ് ഭാരത് അഭിയാന്
വൃത്തിഹീനമായ ഇന്ത്യന്‍ സാഹചര്യങ്ങളെ മാറ്റിമറിക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മറ്റൊരു ബൃഹത് പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാന്. തുറസ്സായ ഇടങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഇല്ലാതാക്കല്‍, റോഡുകളും കാനകളും ജലശ്രോതസ്സുകളും മാലിന്യ മുക്തമാക്കല്‍ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
കേരളം, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ്ണ വെളിയിട മലമൂത്ര വിസര്‍ജ്ജന വിമുക്തമെന്ന നേട്ടം കൈവരിച്ചു കഴിഞ്ഞു.
രാജ്യത്തെ വീടുകളിലെ ശൗചാലയ സംവിധാനം 42 ശതമാനത്തില്‍ നിന്ന് 64 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ 2017 ആയപ്പോഴേക്കും സാധിച്ചിട്ടുണ്ട്.
പുത്തന്‍ ആശയങ്ങളിലൂടെയും നവീന മാതൃകകളിലൂടെയും രാജ്യത്തെ മുന്നോട്ടു നയിക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യമെങ്ങും ആ ഉണര്‍വ്വ് ദൃശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: