മാസാവസാനത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷങ്ങള്‍ തികയുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി ഈ സര്‍ക്കാര്‍ ജനോപകാരപ്രദമായി എന്തെല്ലാം ചെയ്തു എന്നതിനെക്കുറിച്ച് സ്വാഭാവികമായും ചര്‍ച്ചകള്‍ സജീവമാകുന്നു. ഈ സര്‍ക്കാര്‍ തുടങ്ങിവച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയുക എന്നതാണ് എല്ലാത്തിനെക്കാളും പ്രധാനം.
2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറുമ്പോള്‍ തകര്‍ന്നടിഞ്ഞ ഒരു സാമ്പത്തിക സ്ഥിതിവിശേഷമാണ് നിലവിലുണ്ടായിരുന്നത്. സാമ്പത്തികത്തകര്‍ച്ചയും വിലക്കയറ്റവും അതിരൂക്ഷമായിരുന്നു. ടെലികോം, കല്‍ക്കരി മേഖലകളില്‍ അരങ്ങേറിയ ഭീതിദമായ കുംഭകോണങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണസംവിധാനത്തിന്റെ വന്‍ പരാജയം ലോകത്തിനു മുന്നില്‍ അനാവൃതമായി. സര്‍ക്കാര്‍ കണ്ണടച്ചുകൊണ്ട് വാരിക്കോരി ചെലവാക്കിയപ്പോള്‍ വന്‍ ധനക്കമ്മിയും സാമ്പത്തിക-നിക്ഷേപമേഖലകളില്‍ വന്‍ സമ്മര്‍ദ്ദവും രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വന്നു.
ഇനി, 2017ലേക്ക് കടക്കുമ്പോഴോ, വന്‍ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. സുപ്രധാന സൂചകങ്ങളെല്ലാം സുസ്ഥിര സാമ്പത്തിക സ്ഥിതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഏഴ് ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ചയും, നിയന്ത്രണവിധേയമായ പണപ്പെരുപ്പവും സാമ്പത്തിക കമ്മിയുമൊക്കെ ശുഭപ്രതീക്ഷ നല്കുന്നു. വിദേശനിക്ഷേപമാകട്ടെ ഏതാണ്ട് 150 ബില്യന്‍ യുഎസ് ഡോളര്‍ കവിഞ്ഞ് റിക്കോര്‍ഡ് സൃഷ്ടിച്ചു.
അഴിമതി സര്‍ക്കാര്‍ എന്ന ദുഷ്പേര് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് ഇതിലൊക്കെ പ്രധാനം. അഴിമതിരഹിതമായ, നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാരാണ് നാട് ഭരിക്കുന്നതെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടായി.
സാമ്പത്തിക പിടിപ്പുകേടുകള്‍, അഴിമതി, പൊതുപണത്തിന്റെ ദുര്‍വിനിയോഗം തുടങ്ങി പതിറ്റാണ്ടുകളുടെ പഴക്കമുള്ള ന്യൂനതകളെ പാടെ തുടച്ചു മാറ്റുന്നതിന് ആവശ്യമായ പരിവര്‍ത്തനങ്ങളാണ് ഇപ്പോഴുള്ളതെന്ന് കഴിഞ്ഞ മൂന്നുവര്ഷങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്നവര്‍ക്ക് ബോധ്യപ്പെടും.
ജിഎസ്ടി ബില്‍, കള്ളപ്പണം തുടച്ചു നീക്കുന്നതിനായി ഏര്‍പ്പെടുത്തിയ കറന്‍സി നിരോധനം, സാമ്പത്തികരംഗത്തെ ഡിജിറ്റലൈസേഷന്, ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും വസ്തു ഉടമകളെയും ദുരിതത്തിലാക്കിക്കൊണ്ട് അടിമുടി അഴിമതിയും കബളിപ്പിക്കലുമായി മുന്നേറുന്ന വസ്തുവില്പന സംവിധാനത്തെ സംശുദ്ധീകരിക്കുന്നതിനായുള്ള ഉപഭോക്തൃ-സൗഹൃദ റിയല്‍ എസ്റ്റേറ്റ് ബില്‍, വന്‍ തുക ലോണായെടുത്ത് തിരിച്ചടയ്ക്കാതെ മനപ്പൂര്‍വ്വം ബാങ്കുകളെ പറ്റിക്കുന്നവരെ പൂട്ടിടുന്നതിനുള്ള എസ്എആര്‍എഫ്എഇഎസ്ഐ നിയമം, നിഷ്ക്രിയാസ്തികളുമായി ബന്ധപ്പെട്ട ബാങ്കിംഗ് റെഗുലേഷന് എന്നിവയെല്ലാം കഴിഞ്ഞ മൂന്നുവര്‍ഷത്തെ സര്‍ക്കാരിന്റെ അഭിമാനാര്‍ഹമായ ചുവടുവയ്പുകളാണ്.
സര്‍ക്കാരിനെക്കുറിച്ചുള്ള സങ്കല്പം തന്നെ തിരുത്തിക്കുറിക്കുന്നതിന് ഉതകുന്ന കഠിനാധ്വാനവും സേവനശൈലിയും ഭരണനിര്‍വ്വഹണ രംഗത്ത് പുതിയ സര്‍ക്കാര്‍ പ്രാബല്യത്തിലാക്കിക്കഴിഞ്ഞ പുത്തന്‍ സംസ്കാരങ്ങളാണ്.
യുപിഎ സര്‍ക്കാര്‍ ഇട്ടുപോയ തകര്‍ന്നു തരിപ്പണമായ സാമ്പത്തികരംഗത്തിനെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് കഴിഞ്ഞ മൂന്ന് സാമ്പത്തികവര്‍ഷങ്ങളില്‍ 7 ശതമാനത്തിലേറെ വളര്‍ച്ച നിലനിര്‍ത്താന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു. 2017-18ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 7.4 ശതമാനം വളര്‍ച്ച ഉണ്ടാകുന്നതോടെ ലോകത്തിലെ വലിയ സാമ്പത്തികശക്തികള്ക്കിടയില് ഇത്ര ഉയര്‍ന്ന വളര്‍ച്ചാനിരക്ക് സ്വന്തമാക്കുകയെന്ന സവിശേഷത ഭാരതത്തിനു മാത്രമായിരിക്കും.
2016 ജൂലൈ മാസത്തിലെ 6 ശതമാനത്തില്‍ നിന്ന് അതേവര്‍ഷം ഡിസംബറില്‍ 3.4 ശതമാനമായി നാണയപ്പെരുപ്പത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞതാണ് മറ്റൊരു നേട്ടം. വികസനകാര്യങ്ങള്‍ക്കായി ഖജനാവില്‍ നിന്ന് കൂടുതല്‍ പണം ചിലവാക്കുമ്പോള്‍ പോലും ധനക്കമ്മി 3.5 ശതമാനമായി നിയന്ത്രിച്ചു നിര്‍ത്തുവാന്‍ കഴിഞ്ഞു. ധനവിനിയോഗം സംബന്ധിച്ച എഫ്ആര്‍ബിഎം റിവ്യു കമ്മിറ്റി നിര്‍ദ്ദേശിച്ച 3 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് ചുവടുവച്ചു കൊണ്ട് 2017-18ല്‍ ധനക്കമ്മി 3.2 ശതമാനമായി കുറയ്ക്കാനുള്ള പദ്ധതികള്‍ പ്രാബല്യത്തിലായിട്ടുമുണ്ട്. 2013ല്‍ 5 ശതമാനം വരെയായി ധനക്കമ്മി ഉയര്‍ത്തിയ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക ദുര്നടപ്പിനൊരു തിരുത്തെഴുത്താണ് ഇപ്പോള്‍ നടക്കുന്നത്.
രാജ്യത്തിന്റെ നിലവിലുള്ള വിദേശനാണ്യ കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.3 ശതമാനം മാത്രമാണ്. 151 ബില്യന്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് കഴിഞ്ഞ മൂന്നൂവര്ഷങ്ങളിലായി ആകെ ലഭിച്ചത്. ഈ രംഗത്ത് ആഗോളതലത്തില്‍ നടപ്പു വര്‍ഷം 5 ശതമാനം കുറവുണ്ടായിട്ടു കൂടി നമുക്ക് 36 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.
വിവിധ മേഖലകളില്‍ നടപ്പാക്കിവരുന്ന ഘടനാപരമായ പരിഷ്കാരങ്ങളാണ് സര്‍ക്കാരിന് അവകാശപ്പെട്ട മറ്റൊരു മേന്മ. ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ വാഗ്ധോരണികളേക്കാള് കാമ്പുള്ള പ്രായോഗിക പരിഹാരങ്ങള്‍ക്കാണ് ഈ സര്‍ക്കാര്‍ പരിഗണന നല്‍കേണ്ടത്. യുപിഎ സ്ഥാപിച്ചു വച്ച തെറ്റായ നയങ്ങളെ പൊളിച്ചെഴുതാന്‍ ആവശ്യമായ സമീപനവും അതുതന്നെ. മുന്‍പ് ബാങ്കുകളുമായി യാതൊരു ബന്ധവുമില്ലായിരുന്ന 28 കോടി ജനങ്ങളെ ജന്‍ ധന് യോജന മുഖേന സാമ്പത്തിക മുഖ്യധാരയോട് ചേര്‍ത്തു നിര്‍ത്താന്‍ സര്‍ക്കാരിനായി. ജന്‍ ധന് യോജന, ആധാര്‍, മൊബൈല്‍ ഫോണ്‍ എന്നിവയെ സമഗ്രമായി സംയോജിപ്പിച്ചതിലൂടെ സര്‍ക്കാര്‍ വക ആനുകൂല്യ വിതരണം കാര്യക്ഷമമാക്കിക്കൊണ്ട് ചോര്‍ച്ചകള്‍ തടഞ്ഞതിലൂടെ 36,000 കോടി രൂപ മുതല്‍ക്കൂട്ടാനും കഴിഞ്ഞു.
രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പരോക്ഷനികുതി നിയമമാണ് ദീര്‍ഘനാളായി കാത്തിരിക്കുന്ന ജിഎസ്ടി ബില്‍. ഒരു പൊതു ദേശീയ കമ്പോളം സൃഷ്ടിച്ചുകൊണ്ട് 1-2 ശതമാനം വരെ വളര്‍ച്ച സാമ്പത്തികരംഗത്ത് സൃഷ്ടിക്കുവാന്‍ ജിഎസ്ടിക്കു സാധിക്കും. ഉപഭോക്താക്കള്‍ക്ക് വന്‍ പ്രയോജനമാണ് ലഭിക്കാന്‍ പോകുന്നത്. നികുതി വ്യവസ്ഥയ്ക്ക് സൃഷ്ടിപരമായി ഉത്തേജനം പകരാനും ജിഎസ്ടിക്കു കഴിയും എന്നതിനാല്‍ സര്‍ക്കാരിന് ക്ഷേപപദ്ധതികളില് കൂടുതല്‍ ധനവിനിയോഗം നടത്തുന്നത് എളുപ്പമാവും. സാമ്പത്തിക മേഖലയില്‍ ഇന്നിപ്പോള്‍ രാജ്യങ്ങള്‍ക്കിടയില്‍ വലിയ കിടമല്‍സരമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ മല്‍സരക്ഷമവും കാര്യക്ഷമവുമാക്കുന്നതിന് മേല്‍ പ്രതിപാദിച്ച പദ്ധതികള്‍ തുണയാവും.
സമ്പദ്വ്യവസ്ഥയെ സംശുദ്ധീകരിക്കുന്നതിന് ആവശ്യമായ ശക്തമായ നടപടികള്‍ കൈക്കൊള്ളുവാന്‍ സര്‍ക്കാര്‍ യാതൊരു അമാന്തവും കാണിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് 1000, 500 രൂപാ നോട്ടുകള്‍ റദ്ദാക്കിയത്. മുന്‍പ് സാമ്പത്തിക വലിപ്പത്തെക്കുറിച്ചു മാത്രം ശ്രദ്ധിച്ചിരുന്നിടത്ത് രാജ്യമിപ്പോള്‍ സാമ്പത്തിക ഗുണമേന്മയ്ക്ക് പ്രാധാന്യം നല്കിത്തുടങ്ങിയിരിക്കുന്നു. ഫലമോ, 2016-17ല്‍ 9.1 ദശലക്ഷം പേര് കൂടി പുതുതായി നികുതി നല്കിത്തുടങ്ങിയപ്പോള് നികുതിദായകരുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ദ്ധനവാണുണ്ടായത്. മാത്രമല്ല, നോട്ടു നിരോധനം വന്നതോടെ, സമാന്തര സാമ്പത്തിക വ്യവസ്ഥയുടെ മുഖത്ത് പ്രഹരമേല്പിച്ചുകൊണ്ട് ജനങ്ങള്‍ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ ശീലമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞതു പോലെ, ”വലുതും, സംശുദ്ധവും യഥാര്‍ത്ഥവുമായ ഒരു മൊത്തം ആഭ്യന്തര ഉത്പാദനനിരക്കിനെയാണ് നോട്ടു നിരോധനം ലക്ഷ്യമാക്കുന്നത്”.
നിഷ്ക്രിയാസ്തികള്‍ പെരുകുന്നതും ബാങ്കിംഗ് മേഖലയിലെ മരവിപ്പും നിക്ഷേപസഹായികളായ വായ്പകളുടെ മന്ദീകരണവും കയറ്റുമതിയിലുണ്ടായിരിക്കുന്ന കുറവുമെല്ലാം ഉള്‍പ്പെടെ സാമ്പത്തിക മുന്നേറ്റത്തിനു വിഘാതമായിട്ടുള്ള പ്രതിബന്ധങ്ങളെല്ലാം പരിഹരിക്കപ്പെടണം. 2012ല്‍ പാര്‍ലമെന്റില്‍ ഞാന്‍ ആദ്യമായി ഉന്നയിച്ച നിഷ്ക്രിയാസ്തി പ്രശ്നം പരിഹൃതമാക്കുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് 2014ല്‍ തന്നെ ഇപ്പോഴത്തെ സര്‍ക്കാരിനോടും ഞാന്‍ ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയപ്രീണനവും കൈക്കൂലിയും അടിസ്ഥാനമാക്കി വായ്പാ വിതരണം നടത്തിയ യുപിഎ സര്‍ക്കാരിന്റെ നടപടികളിലൂടെ എല്ലാം അടിമുടി അഴുകിപ്പോയിരിക്കുന്നു. കേവലം നയരൂപീകരണവും വളര്‍ച്ചയും മുഖേന നിഷ്ക്രിയാസ്തികളെ തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്ന് ഇതിനോടകം ബോധ്യമായിട്ടുണ്ട്.
മുന്നേറാന്‍ ഇനിയുമേറെ ദൂരമുണ്ട്. പക്ഷേ പതിറ്റാണ്ടുകള്‍ക്കു ശേഷം ദിശാബോധമുള്ളൊരു നേതൃത്വം രാഷ്ട്രത്തിനു ലഭിച്ചിരിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ തന്നെ നാം ബഹുദൂരം മുന്നേറിക്കഴിഞ്ഞു എന്നതും വാസ്തവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: