ലഹരി വിമുക്ത നാട് എന്നത് ഒരു ദേശത്തിന്റെയും ജനതയുടെയും ആവശ്യമാണ്. എന്നാല്‍ സമൂഹത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമായ നിലയിലേക്ക് മാറുകയാണ്.
കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇതിന് പിന്നില്‍ വന്‍ റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്ത് പുകയില ഉത്പന്നങ്ങള്‍ പോലും വില്ക്കാന് പാടില്ലെന്ന നിയമം നിലനില്‍ക്കെ അതൊക്കെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ലഹരിമരുന്ന് കച്ചവടം പൊടിപൊടിക്കുന്നത്. പഠിത്തവും കരിയറും മാത്രമാണ് തങ്ങളുടെ ജീവിത ലക്ഷ്യമെന്ന് തെറ്റിദ്ധരിക്കുന്ന പുതുതലമുറ അതിനുവേണ്ടി അനുഭവിക്കുന്ന വൈകാരിക സംഘര്‍ഷങ്ങളും ആത്മസംഘര്‍ഷങ്ങളും അവരെ കൊണ്ടെത്തിക്കുന്നത് ലഹരിയുടെ ലോകത്തേക്കാണ്. ഭാവി വാഗ്ദാനങ്ങളാകേണ്ടവര്‍ ലഹരിയില്‍ അവരുടെ ജീവിതം ഹോമിക്കുന്നു. ലഹരി പദാര്‍ത്ഥങ്ങള്‍ കിട്ടാതാകുമ്പോള്‍ മനുഷ്യമനഃസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങള്‍ ചെയ്യുവാന്‍ പോലും അവര്‍ മടികാണിക്കുന്നില്ല.
യുവതലമുറയെ കാര്‍ന്നുതിന്നാന്‍ ഒരുങ്ങുന്ന ഈ വലിയ വിപത്തിനെതിരെ സാമൂഹ്യമായ ജാഗ്രത അനിവാര്യമായിരിക്കുന്നു. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ഇതിനെതിരെ നിരന്തരമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ‘ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ്’ പരിപാടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സത്വരനടപടികള്‍ അനിവാര്യമായിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലകൂടിയാണ്.
ലക്ഷ്മി ബാലചന്ദ്രന്, കോട്ടയം
തെരുവുനായ്ക്കള്‍ പെരുകാന്‍ കാരണം
തിരുവനന്തപുരം ജില്ലയിലെ പൂവാറിലെ ജോസ് ക്ലിന് എന്ന മധ്യവയസ്കന്, അന്‍പതോളം തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുകയും മരണത്തിന് വിധേയനാകുകയും ചെയ്ത വാര്‍ത്ത ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു.
2016 വരെയുള്ള കണക്ക് പ്രകാരം എറണാകുളം ജില്ലയില്‍ തെരുവു നായ്ക്കളുടെ കടിയേറ്റവര്‍ 32,932 പേരാണ്. തെരുവു നായ്ക്കള്‍ പെരുകുവാനുള്ള മുഖ്യകാരണം, (എറണാകുളം നഗരത്തെ സംബന്ധിച്ചിടത്തോളം) പ്രധാന പാതയോരങ്ങളിലെ ആഹാരവില്പ്പനാ കടകളാണ്. ഈ കടകളെ ചുറ്റിപ്പറ്റി ധാരാളം നായ്ക്കള്‍ ഇരിക്കുന്നതും നടക്കുന്നതും ഇതെഴുതുന്നയാള്‍ ദിവസേന കാണാറുണ്ട്. തുറസ്സായ സ്ഥലത്തെ ഈ കടകളില്‍ ആഹാരം കഴിക്കുമ്പോള്‍ നായ്ക്കള്‍ക്ക് ആഹാരം എറിഞ്ഞുകൊടുക്കുന്നതും കാണാറുണ്ട്. തെരുവുനായ്ക്കളെ വളര്‍ത്തുന്നവരില്‍ കട നടത്തുന്നവരും ആഹാരം കഴിക്കുന്നവരും പെടുന്നു.
ഹോട്ടലില്‍നിന്നും വീടുകളില്‍നിന്നുമുള്ള ഭക്ഷ്യപ്പൊതികള്‍ ശേഖരിച്ച് കൈവണ്ടിവഴി കൊണ്ടുപോകുന്നവരുടെ വണ്ടികള്ക്കുപിന്നില് നടന്നുപോകുന്ന നായ്ക്കളും ഏറെയാണ്. അതുപോലെ കാറിലും ഇരുചക്രവാഹനങ്ങളിലുമായി സഞ്ചിയിലാക്കിയ ഭക്ഷ്യബാക്കികള് പാതകളില്‍ ഇട്ടുപോകുന്നവരും നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ഈ ദുഷ്ചെയ്തികള്‍ ഇല്ലാതായാല്‍ മാത്രമേ തെരുവുനായ്ക്കള്‍ ഇല്ലാതാവുകയുള്ളൂ.
വാ. ലക്ഷ്മണപ്രഭു, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: