ആലപ്പുഴ: കഴിഞ്ഞ മാര്‍ച്ചിനു മുമ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുത്ത എല്ലാ വിദ്യാലയ വാഹനങ്ങളും നാളെ രാവിലെ എട്ടിന് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പരിശോധനയ്ക്കായി ഹാജരാക്കണമെന്ന് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
സ്കൂള്‍ മേധാവികള്‍ അവരുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും വിശദവിവരങ്ങള്‍ നല്‍കണം. വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പു വരുത്തണം. വാഹന സംബന്ധമായ മറ്റെല്ലാ രേഖകളും പുതുക്കിയിട്ടുള്ളതാണെന്നും ഉറപ്പാക്കണം.
വാഹനങ്ങളില്‍ പോകുന്ന കുട്ടികളുടെ എണ്ണം, പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വാഹനത്തില്‍ സൂക്ഷിക്കണം. പത്തു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ള ഡ്രൈവര്‍മാരെ മാത്രം വാഹനം ഓടിക്കാന്‍ അനുവദിക്കണം. വാഹനങ്ങളുടെ മേല്‍നോട്ടത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ഒരു അദ്ധ്യാപകനെ നോഡല്‍ ഓഫീസാക്കണം.
അദ്ധ്യാപകനെ സ്കൂള്‍ ബസ്സുകളുടെയും ഡ്രൈവര്‍മാരുടെയും ഉത്തരവാദിത്വവും രജിസ്റ്റര്‍ പരിപാലന ചുമതലയും ഏല്‍പ്പിക്കണം. ഓട്ടോറിക്ഷാ ഒഴികെ ടാക്സി, വാന്‍ തുടങ്ങിയ വാഹനങ്ങളിലും സ്കൂള്‍ ബസുകളിലും മുമ്പിലും പുറകിലും ഓണ്‍ സ്കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് വെളുത്ത പ്രതലത്തില്‍ നീല അക്ഷരത്തില്‍ പ്രദര്‍ശിപ്പിക്കണം. പെര്‍മിറ്റില്ലാത്ത സ്വകാര്യ വാഹനങ്ങളെ ഒരു കാരണവശാലും സ്കൂള്‍ ട്രീപ്പിന് നിയോഗിക്കരുത്. സ്കൂള്‍ വാഹനങ്ങളില്‍ നിര്‍ബന്ധമായും ആയമാര്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണം.
വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ ചൈല്‍ഡ് ലൈന്‍ നമ്പര്‍ (1098) മറ്റ് എമര്‍ജെന്‍സി നമ്പരുകളും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശമുണ്ട്. വാഹനങ്ങളില്‍ പ്രത്യേകിച്ച് ഓട്ടോറിക്ഷകളില്‍ കുട്ടികളെ കുത്തിനിറച്ചല്ല കൊണ്ടു പോകുന്നതെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം.
സ്കൂള്‍ ബാഗുകളും മറ്റും വാഹനങ്ങളുടെ വശങ്ങളിലേക്ക് തള്ളി നില്ക്കുന്ന രീതിയില്‍ ക്രമീകരിക്കുന്നത് ഒരു കാരണവശാലും അനുവദിക്കരുത്. സ്കൂള്‍ ബസ് ഡ്രൈവര്‍മാരുടെയും അറ്റന്‍ഡര്‍മാരുടെയും ഫോണ്‍ നമ്പര്‍, വാഹനത്തിന്റെ നമ്പര്‍ എന്നിവ കൈവശമുണ്ടായിരിക്കണമെന്നും ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: