ചെറുപുഴ: മറിയക്കുട്ടി വധക്കേസ് അന്വേഷണം പതിനാലാമത്തെ ഉേദ്യാഗസ്ഥന് ഏറ്റെടുത്തു. 2012 മാര്‍ച്ച് 5ന് രാവിലെയാണ് കാക്കയംചാല്‍ പടത്തടത്തെ സ്വന്തം വീട്ടിലെ കിടപ്പ് മുറിയില്‍ മറിയക്കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നത്തെ പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ധനജ്ഞയ ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പേ തന്നെ വീട് കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുകയും വീട് കഴുകി വൃത്തിയാക്കിയതിന്റെ ഫലമായി തെളിവ് നഷ്ടപ്പെട്ടുവെന്ന ആരോപണം ഉയരുകയും ചെയ്തു. പോലീസ് പരിശോധന നടത്തിയപ്പോള്‍ കാണാന്‍ കഴിയാതിരുന്ന അറുപതിനായിരം രൂപ വീടിന്റെ അലമാരയില്‍ നിന്നും കണ്ടെടുത്തതും ഏറെ ചര്‍ച്ചാ വിഷയമായി. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ ഫലമായി ജനകീയ ആക്ഷന്‍ കമ്മറ്റി രൂപികരിച്ച് സമരം നടത്തിയതിനെ തുടര്‍ന്ന് 8 മാസങ്ങള്‍ക്ക് ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും ക്രൈംബ്രാഞ്ച് സിഐ കുഞ്ഞിമായിന്‍കുട്ടിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒരു വാര്‍ഡിലെ മുഴുവനാളുകളുടെയും വിരലടയാളം ഉള്‍പ്പെടെ ശേഖരിച്ചെങ്കിലും അന്വേഷണം ഏങ്ങുമെത്താതായതിനെ തുടര്‍ന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മറ്റിക്കു പുറമേ പുതിയ ആക്ഷന്‍ കമ്മറ്റി കൂടി സമരരംഗത്തിറങ്ങുകയും, പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചിലെ നിരവധി ഡിവൈഎസ്പിമാരും ക്രൈംബ്രാഞ്ച് എഡിജിപി അടക്കമുള്ള ഉന്നത ഉദേ്യാഗസ്ഥരും മേല്‍നോട്ടം വഹിച്ചിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
ഇടക്കാലത്ത് പയ്യന്നൂര്‍ ടൗണിലെ ജ്വല്ലറിക്കു മുന്നിലെ സിസിടിവി ദൃശ്യമടക്കം പരിശോധിച്ച് ചിലരെ ചോദ്യം ചെയ്യുകയും ചെയ്തതൊഴിച്ചാല്‍ പേരിനു മാത്രമുള്ള അന്വേഷണമാണ് നടന്നത്. യുഡിഎഫ് ഭരണകാലത്ത് നടന്ന കൊലപാതകം അന്വേഷിച്ച് പ്രതികളെ പിടിക്കാത്തത് പ്രതികള്‍ക്ക് ഉന്നത ബന്ധമുള്ളതുകൊണ്ടാണെന്ന് ആരോപണം ഉണ്ടായിരുന്നു. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ പ്രതികളെ പിടികൂടുമെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് പത്ത് തവണയാണ് മേല്‍നോട്ടം വഹിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ നാല് തവണയാണ് അന്വേഷണ ഉേദ്യാഗസ്ഥനെ മാറ്റിയത്. അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നും അതിനാല്‍ യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇപ്പോള്‍ നിലവില്‍ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബാബു പോലീസ് അക്കാഡമിയിലേക്ക് സ്ഥലം മാറി പോകുകയും ചെയ്തു. പകരം അന്വേഷണ ചുമതലയേല്‍പ്പിച്ച കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന ദേവസ്യ ഇതുവരെയും ചാര്‍ജ്ജ് ഏറ്റെടുത്തിട്ടില്ല. അഞ്ച് വര്‍ഷമായിട്ടും കേസന്വേഷിച്ച് പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍, പയ്യന്നൂരിലെ ഹക്കിം വധം ഉള്‍പ്പെടെ അന്വേഷിച്ച സിബിഐയെ എല്‍പ്പിക്കണമെന്ന ആവശ്യം നാട്ടുകാരിലും കുടുംബാംഗങ്ങളിലും ശക്തമാണ്. മലയോര മേഖലയില്‍ നടന്ന നിരവധി മോഷണക്കേസുകളും ദുരൂഹ മരണങ്ങളും അന്വേഷണം എങ്ങുമെത്താത്ത നിലയിലാണ്. സമര്‍ത്ഥരായ ഉേദ്യാഗസ്ഥരുണ്ടായിട്ടും രാഷ്ട്രീയ ഇടപെടല്‍ മൂലം കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് ഇതിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: