കുമളി: സൗജന്യ വിതരണത്തിനായി റേഷന്‍ കടകള്‍ക്ക് ലഭിക്കുന്ന അരി സ്വകാര്യ കച്ചവടക്കാര്‍ക്ക് മറിച്ച് വില്ക്കാന് ശ്രമിക്കുന്നതിനിടെ മൂന്ന് റേഷന്‍ ചില്ലറ വ്യാപാരികളും ഇവരുടെ സഹായികളും പോലീസ് പിടിയിലായി.
വണ്ടിപ്പെരിയാറിന് സമീപത്തെ റേഷന്‍ അംഗീകൃത ചില്ലറ വ്യാപാരികളായ പശുമല സ്വദേശി എന്‍ വി രവി (43), വണ്ടിപ്പെരിയാര്‍ സ്വദേശികളായ സന്തോഷ്കുമാര്‍ (41), പ്രസാദ് (52)എന്നിവരും ശിവകുമാര്‍ (49), പത്തനംതിട്ട സ്വദേശി ലതീഷ്കുമാര്‍(42), കാഞ്ഞിരപ്പള്ളി സ്വദേശി അഫ്സല് (40) എന്നിവരെയുമാണ് പോലീസ് പിടികൂടിയത്. പ്രതികളുടെ രഹസ്യസങ്കേതത്തില്‍ നിന്ന് 50 കിലോ തൂക്കം വരുന്ന 48 ചാക്ക് റേഷനരിയും, മാറ്റി നിറക്കാന്‍ കരുതിവച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകളും സീലിങ് ഉപകരണങ്ങളും കണ്ടെടുത്തു. പച്ചരി, കുത്തരി, വെള്ള അരി, തുടങ്ങിയ മൂന്നു വിഭാഗത്തില്‍പ്പെട്ട അരികളും ഒരു ചാക്ക് ഗോതമ്പുമാണ് പിടികൂടിയത്. ഗോഡൗണില്‍ നിന്ന് അരി കടത്തിക്കൊണ്ടുപോകാന്‍ എത്തിച്ച പിക്-അപ്പ് വാനും കസ്റ്റഡിയില്‍ എടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വണ്ടിപ്പെരിയാറിന് സമീപം വിവിധ സ്ഥലങ്ങളില്‍ റേഷന്‍ ചില്ലറ വില്പന നടത്തി വരുന്ന രവി, സന്തോഷ്കുമാര്‍, പ്രസാദ് എന്നിവര്‍ സൗജന്യ വിതരണത്തിനായി സര്‍ക്കാര്‍ നല്കുന്ന അരി കാര്‍ഡ് ഉടമകള്‍ക്ക് നല്‍കാതെ രവിയുടെ വണ്ടിപ്പെരിയറിലുള്ള രഹസ്യ ഗോഡൗണില്‍ എത്തിച്ച് പ്ലാസ്റ്റിക് ചാക്കുകളില്‍ മാറ്റി നിറച്ച് കാഞ്ഞിരപ്പള്ളിയിലുള്ള സ്വകാര്യ കച്ചവടക്കാര്‍ക്ക് കാലങ്ങളായി മറിച്ചു വില്പന നടത്തിവരികയായിരുന്നു. ഇവരുടെ സഹായികളായി പ്രവര്‍ത്തിച്ച് വരുന്നയാളാണ് ശിവകുമാര്‍. ഇടനിലക്കാര്‍ക്ക് വേണ്ടി അരി കടത്തി കൊണ്ട് പോകാന്‍ എത്തിയവരാണ് ലതീഷ് കുമാര്‍, അഫ്സല് എന്നിവര്‍.
അരി വിറ്റിരുന്നത്
30 രൂപയ്ക്ക്
തോട്ടം തൊഴിലാളികളായ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്കാന് സര്‍ക്കാര്‍ നല്കുന്ന അരി ഒരു കിലോയ്ക്ക് 30 രൂപ വരെ വില വാങ്ങിയാണ് ഇവര്‍ സ്വകാര്യ കച്ചവടക്കാര്‍ക്ക് വില്പന നടത്തിയിരുന്നത്. വര്‍ഷങ്ങളായി സംഘം ചേര്‍ന്ന് കരിഞ്ചന്തയില്‍ കച്ചവടം നടത്തിയിരുന്ന ഇവരുടെ കടകളില്‍ മാത്രം സൗജന്യ അരി ലഭിക്കാതെ വരുന്നത് പതിവായതോടെ കാര്‍ഡ് ഉടമകള്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ പോലീസ് നടത്തിയ പരിശോധനയില്‍ എസ്ഐ ബാജിത് ലാലിന്റെ നേതൃത്വത്തിലാണ് കേസ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: