ആലപ്പുഴ: കാലവര്‍ഷം പടിവാതില്ക്കലെത്തിയിട്ടും കടലാക്രമണ പ്രതിരോധ നടപടികള്‍ ആരംഭിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കടല്‍ഭിത്തി, പുലിമുട്ട് തുടങ്ങിയവ സ്ഥാപിക്കാന്‍ കിഫ്ബി കനിയണണെന്നതാണ് ദുരവസ്ഥ. അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ പോലും സര്‍ക്കാരിന് യാതൊരു എത്തുംപിടിയുമില്ല.
കടല്‍ത്തീരം ഏറ്റവും കൂടുതലുള്ള ആലപ്പുഴ ജില്ലയില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലും കിഫ്ബിയായിരുന്നു താരം. പുലിമുട്ടു സ്ഥാപിക്കാനുള്ള വിശദമായ പദ്ധതി നിര്‍ദ്ദേശം കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പുലിമുട്ട് സ്ഥാപിക്കുന്നതാണെന്നുമാണ് ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു.
മത്സ്യബന്ധന വകുപ്പ് ഹാര്ബറിനോടനുബന്ധിച്ചുള്ള തീരപ്രദേശങ്ങളില്‍ പുലിമുട്ടു നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിരേഖ കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ജലവിഭവ വകുപ്പിന്റെ ഇതിനായുള്ള പദ്ധതിവിഹിതം അപര്യാപ്തമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് വ്യക്തമാക്കി. പദ്ധതിയേതര ശീര്‍ഷകത്തില്‍ നിന്നും ആവശ്യമായ പണം ചെലവഴിക്കാമെന്നും അതിന് പദ്ധതിയേതര ഇനത്തിലൂടെ അധികംപണം കണ്ടെത്താമെന്നായിരുന്നു ധനമന്ത്രിയുടെ നിലപാട്.
അടിയന്തരമായി സംരക്ഷിക്കേണ്ട പ്രദേശങ്ങള്‍ കണ്ടെത്തി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കല്ലടിക്കണമെന്നും കഴിയുന്നത്ര വലിപ്പമുള്ള കല്ലുകളാണ് അടിക്കേണ്ടതെന്നും മന്ത്രി ജി. സുധാകരന് ആവശ്യപ്പെട്ടു. നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി മന്ത്രിമാര്‍ വിഷയത്തില്‍ തലയൂരുകയായിരുന്നുവെന്നാണ് വിമര്‍ശനം.
ഒന്നോ, രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ കാലവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
മുന്‍കാലങ്ങളില്‍ കാലവര്‍ഷം ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു മാസം മുമ്പുതന്നെ കടലാക്രമണ പ്രതിരോധ നടപടികള്‍ തുടങ്ങുമായിരുന്നു. എന്നാല്‍ കിഫ്ബിയില്‍ നിന്ന് പണം കണ്ടെത്താനിയില്ലെങ്കില് ഇത്തവണ ഒന്നും നടക്കില്ലെന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗം വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മത്സ്യമേഖലയ്ക്ക് 408 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെങ്കിലും പകുതി പോലും ചെലവഴിക്കാത്ത സാഹചര്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: