കോട്ടയം: മരുന്നുകളില്‍ നിന്നും ലഹരി തേടുന്ന യുവാക്കളുടെകൂട്ടായ്മകള് ഗ്രാമങ്ങളീല് സജീവമാകുന്നു.
ജില്ലയുടെവിവിധ മേഖലകളിലാണ് മരുന്നുകളില്‍നിന്നും ലഹരി തേടുന്ന കൗമര-യുവത്വ സംഘം സജീവമാകുന്നത്. ബാറുകളും ബീവറേജ് ഔട്ട്ലറ്റുകളും പൂട്ടൂകയും മദ്യത്തിന്റെ ലഭ്യത കുറയുകയും ചെയ്തതോടെയാണ് യുവാക്കള്‍ കഞ്ചാവിനെയും മറ്റ് ലഹരിവസ്തുക്കളെയും ആശ്രയിച്ചുതുടങ്ങിയത്. കഞ്ചാവിന് പണച്ചെലവ് കൂടുതലായതിനാല്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള മരുന്നുകളാണ് ലഹരിക്കായി ഉപയോഗിക്കുന്നത്.
ആയൂര്‍വേദ, ഹോമിയോപ്പതി മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു. അലോപ്പതി വിഭാഗത്തില്‍ മാനസിക രോഗം, ഞരമ്പു സംബന്ധമായ (ന്യൂറോ) അസുഖങ്ങള്‍, ക്യാന്‍സര്‍, ജന്നി (ഫിക്സ്) രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഷെഡ്യൂള്‍ എച്ച്, എച്ച് വണ്‍ വിഭാഗത്തിലെ ചില ഗുളികകളും വേദനസംഹാരികളുമാണ് ഉപയോഗിക്കുന്നത്. ജീരകാരിഷ്ടം, അഭയാരിഷ്ടം, ദശമൂലാരിഷ്ടം തുടങ്ങിയവ പ്രത്യേക അളവില്‍ കൂട്ടിച്ചേര്‍ത്ത് വീര്യംകൂടിയ ലഹരിയാക്കിയാണ് ഉപയോഗിക്കുന്നത്. ഹോമിയോമരുന്നില്‍ ചേര്‍ക്കുന്ന റെക്ടിഫേഡ് സ്പ്പിരിറ്റുമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്.
ലഹരി വര്‍ധിപ്പിക്കാന്‍ അലോപ്പതിമരുന്നുകള്‍ സോഡായില്‍ ലയിപ്പിച്ചാണ് കഴിക്കുന്നത്. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളാണ് ഏറിയ പങ്കും ലഹരിക്കായി മരുന്നുകളെ ആശ്രയിക്കുന്നത്. ലഹരി ഉപയോഗിക്കുന്ന സംഘങ്ങളില്‍ ചിലര്‍ രോഗം നടിച്ച് ഡോക്ടര്‍മാരെ സമീപിച്ച് കുറിപ്പ് വാങ്ങിയാണ് മരുന്നുകള്‍ വാങ്ങുന്നത്.
നിര്‍ധന രോഗികള്‍ക്ക് മരുന്നുകള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുറിപ്പടി കൈക്കലാക്കിയും സംഘങ്ങള്‍ മരുന്ന് വാങ്ങുന്നു. ലഹരിക്ക് ഉപയോഗിക്കുന്ന ഗുളികകള്‍ ഇരട്ടിവിലയ്ക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്കുന്ന സംഘങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഗന്ധമില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്തത് മരുന്നുകള്‍ ലഹരിയായി സേവിക്കുന്നവരുടെ എണ്ണംകൂടാന്‍ കാരണമാകുന്നു. ഇത്തരം ഗുളികകളുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരവും മരണത്തിന് കാരണമാകുമെന്നറിഞ്ഞാണ് പലരും ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: