രാമപുരം: കോട്ടമല അപൂര്‍വ്വമായ സസ്യജാലങ്ങളുടെയും, ജീവജാലങ്ങളുടെയും ആവാസകേന്ദ്രമാണെന്നും അവിടെ പാറഖനനം പോലുള്ള യാതൊരുവിധ പ്രവര്‍ത്തനങ്ങളും അനുവദിക്കരുതെന്നും ജൈവ വൈവിധ്യ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട്. രാമപുരം ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരമാണ് കോട്ടമല, കുറിഞ്ഞിക്കുമ്പന്, കുറിഞ്ഞിക്കാവ് എന്നിവിടങ്ങളില്‍ ബോര്‍ഡ് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോട്ടമലയില്‍ 419 ഇനം സസ്യജാലങ്ങള്‍ ഉണ്ടെന്നും ഇതില്‍ 25 എണ്ണം അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന് അന്യം നിന്നും പോകുന്ന അപൂര്‍വ്വ ഇനത്തില്‍ പെടുത്തിയവയാണ് എന്നും, 77 തരം ഔഷധ സസ്യങ്ങള്‍ കോട്ടമലയിലും കുറിഞ്ഞി കുമ്പനിലുമായി ഉണ്ടെന്നും, 216 തരം ജീവജാലങ്ങള്‍ ഉണ്ടെന്നും ഇവയില്‍ പലതും അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന അപൂര്‍വ്വ ഇനങ്ങളാണെന്നും, 47 തരം ചിത്രശലഭങ്ങളുടെ വിഹാര കേന്ദ്രങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പലതും അത്യപൂര്‍വ്വ ഇനത്തില്‍ പെട്ടതാണ്. കുറിഞ്ഞിക്കാവിന്റെ പരിസര പ്രദേശങ്ങളില്‍ പെരും തേനീച്ചകളുടെ 70 വലിയ കൂട്ടമുണ്ടെന്നും ഇവയുടെ സ്വസ്ഥമായ ജീവിതത്തിന് ശാന്തമായ ഏഴ് കിലോമീറ്റര്‍ പ്രദേശം ലഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പാറഖനനം ആരംഭിക്കുമ്പോള്‍ പാറപ്പൊടി, സിങ്ക്, ഫോസ്ഫറസ് എന്നിവ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതോടെ ഔഷധ സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സസ്യജാലങ്ങളും, ജീവജാലങ്ങളും കൂട്ടത്തോടെ നശിച്ചുപോകും.
അതുകൊണ്ട് യാതൊരു കാരണവശാലും ഇവിടെ ഖനനം അനുവദിക്കരുതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. നിയമസഭ പരിസ്ഥിതി കമ്മിറ്റിയും ജൈവ വൈവിധ്യബോര്‍ഡ് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാറമട ലോബി ലൈസന്‍സ് നേടുന്നതിന് വേണ്ടി നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത് കോട്ടമലയില്‍ പ്ലാവ്, മാവ്, ആഞ്ഞിലി ഉള്‍പ്പെടെ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന അഞ്ച്തരം മരങ്ങള്‍ മാത്രമാണ് ഉള്ളതെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: