സ്വന്തം ലേഖകന്‍
കുണ്ടറ: വന്ധ്യംകരിക്കപ്പെട്ട തെരുവ്നായ്ക്കളെ അനിയന്ത്രിതമായി ഇളമ്പള്ളൂരില്‍ തുറന്നുവിടുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തെരുവ്നായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി കൊല്ലം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ ആദ്യഘട്ടം എന്ന നിലയില്‍ നടപ്പാക്കിയിരുന്നു.
ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പുനുക്കന്നൂര്‍ മൃഗാശുപത്രിയില്‍ നടപ്പാക്കിയ പദ്ധതിയുടെ മറവിലാണ് കുണ്ടറ, പെരിനാട്, കരീപ്ര, എഴുകോണ്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും പിടികൂടുന്ന തെരുവ്നായ്ക്കളെ പുനുക്കന്നൂരില്‍ വന്ധ്യംകരിച്ചതിനുശേഷം രാത്രിയുടെ മറവില്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വഴിയോരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും തുറന്നുവിടുന്നത്.
ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മൃഗാശുപത്രികള്‍ ഉണ്ടെങ്കിലും ജില്ലാ പഞ്ചായത്തിന്റെ ഈ പദ്ധതി നാലു പഞ്ചായത്തുകള്‍ മാത്രമാണ് നടപ്പിലാക്കിയത്. ഇതിനായി നായ്പിടിത്തത്തിന് ആള്‍ക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് പരിശീലനം നല്‍കുകയും ഇവരെ ഉപയോഗിച്ച് ഇളമ്പള്ളൂര്‍, പെരിനാട്, കുണ്ടറ, കരീപ്ര, എഴുകോണ്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും പിടികൂടുന്ന തെരുവ്നായ്ക്കളെ പുനുക്കന്നൂരിലെ മൃഗാശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണം നടത്തും.
വന്ധ്യംകരണശേഷം നാലുദിവസം പരിചരണം നല്കിയ ഇവയെ അതിരാവിലെ എവിടെ നിന്നാണോ പിടിച്ചത് അവിടെത്തന്നെ തുറന്നുവിടുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം. മറ്റു പഞ്ചായത്തില്‍ നിന്ന് പിടിച്ച തെരുവ്നായ്ക്കളെയെല്ലാം ഇളമ്പള്ളൂരില്‍ തന്നെ തുറന്നുവിട്ടാണ് പദ്ധതി ഇപ്പോള്‍ തകിടം മറിച്ചിട്ടുള്ളത്. തെരുവ്നായ്ക്കളെ പിടിക്കുമ്പോഴും തിരികെ തുറന്നുവിടുമ്പോഴും വാര്‍ഡ് മെമ്പര്‍മാര്‍ അത് സാക്ഷ്യപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ മെനക്കേടും അതിരാവിലെയുള്ള നിദ്രാനഷ്ടവും കാരണം നായ്ക്കളെ പിടികൂടുന്നവര്‍ നല്കുന്ന പേപ്പറില്‍ തങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഇക്കാര്യങ്ങള്‍ നടക്കുന്നതെന്ന് ഇവര്‍ സാക്ഷ്യപത്രം നല്‍കുകയാണ് പതിവ്.
വാഹനത്തിന്റെ ഇന്ധനലാഭത്തിനും മെനക്കേട് കുറയുന്നതിനും പിടികൂടിയ തെരുവ്നായ്ക്കളെ തിരികെ ആ സ്ഥലത്ത് തുറന്നുവിടുമ്പോള്‍ ഉണ്ടാകാറുള്ള ജനരോഷത്തില്‍ നിന്നും തടിതപ്പാനുമാണ് പട്ടിപിടിത്തക്കാര്‍ തെരുവ്നായ്ക്കളെ മൃഗാശുപത്രിക്ക് സമീപവും മാര്‍ക്കറ്റ്, കനാല്‍ പുറമ്പോക്ക്, ആളൊഴിഞ്ഞ പ്രദേശങ്ങളിലുമായി തുറന്നുവിടുന്നത്. മറ്റു പഞ്ചായത്തുകളില്‍ ഇതുമൂലം തെരുവ്നായ് ശല്യം വളരെയധികം കുറഞ്ഞിട്ടുണ്ട്. ഇളമ്പള്ളൂര്‍ പഞ്ചായത്തിലാകട്ടെ ഇതിനാലുള്ള ദുരിതങ്ങള്‍ വര്‍ധിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: