കണ്ണൂര്‍: ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരമില്ലാതെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സംസ്ഥാനത്ത് പോര്‍ട്ടുകളില്‍ മണല്‍ ഖനനം സജീവം.
2017 ഏപ്രില്‍ മുതല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് മണല്‍ഖനനത്തിന് അനുവാദം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ മാന്വല്‍ ഡ്രഡ്ജിങ് നയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മറവിവിലാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ മണല്‍വാരല്‍ നടക്കുന്നത്. പഞ്ചായത്തുകള്‍ക്ക് സ്വന്തം നിലക്ക് മണല്‍ഖനനത്തിന് സംവിധാനമില്ലാത്തതിനാല്‍ സ്വകാര്യ വ്യക്തികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ടെണ്ടര്‍ നല്‍കിക്കൊണ്ടാണ് കേരളത്തിലെ ഒന്‍പത് പോര്‍ട്ടുകളിലും മണല്‍ഖനനം നടക്കുന്നത്. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങളായിരുന്നു മണല്‍ ഖനനം നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ സഹകരണ സംഘങ്ങള്‍ വ്യാപകമായ അഴിമതി നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഡ്രഡ്ജിങ് നയം കൊണ്ടുവന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളിലും പ്രധാനപ്പെട്ട പാലങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലും മണല്‍ഖനനം നടത്താന്‍ പാടില്ലെന്നും ഹരിത ട്രിബ്യൂണലിന്റെ പ്രത്യക വ്യവസ്ത നിലവിലുണ്ട്. എന്നാല്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്നെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെ ഇപ്പോള്‍ വന്‍ തോതില്‍ മണല്‍ വാരല്‍ നടക്കുകയാണ്.
കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട റെയില്‍ പാലമായ വളപട്ടണം പാലത്തിനോട് ചേര്‍ന്ന്് കഴിഞ്ഞ ദിവസം മണല്‍ ഖനനം നടന്നത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷമാണ് നിര്‍ത്തിവെച്ചത്. മണല്‍ഖനനം നടത്തുമ്പോള്‍ യന്ത്രങ്ങളുപയോഗിക്കരുതെന്ന് നിഷ്കര്‍ഷയുണ്ടെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല. മിക്ക മണല്‍വാരല്‍ സംഘങ്ങളും യന്ത്രവല്‍കൃത ബോട്ടുകളുയോഗിച്ചാണ് ഇപ്പോള്‍ മണല്‍ ഖനനം നടത്തുന്നത്. പഞ്ചായത്തുകള്‍ക്ക് മണല്‍ ഖനനത്തിന് അനുമതി ലഭിച്ചതോടെ പോര്‍ട്ടുകളുടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മണല്ഖനനത്തിലൂടെ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ പോര്‍ട്ടുകള്‍ക്ക് ലഭിച്ചിരുന്നു. ഇതിനുപുറമെ സൊസാറ്റികളുടെ രജിസ്ട്രഷന് ഫീസായും ചീന രജിസ്ട്രേഷനായും ഓരോ സംഘങ്ങളില്‍ നിന്നും 30000 രൂപ വീതം ലഭിച്ചിരുന്നു. എന്നാല്‍ മണല്‍ ഖനനം പഞ്ചായത്തിന് നല്‍കിയതോടെ രജിസ്ട്രേഷന് ഫീസുള്‍പ്പടെ ഇനി പഞ്ചായത്തുകള്‍ക്കാണ് ലഭിക്കുക. പുതിയ മാന്വല്‍ ഡ്രഡ്ജിങ് നയം വ്യാപകമായ ക്രമക്കേടിനും അഴിമതിക്കും കളമൊക്കുമെന്നാണ് ഇപ്പോള്‍ നടക്കുന്ന മണല്‍ ഖനനം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: