ഇരിങ്ങാലക്കുട: സംസ്ഥാനത്തെ തിരഞ്ഞെടുത്ത ക്ഷേത്രങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പണിയുന്ന ശബരിമല ഇടത്താവളകേന്ദ്രം കൂടല്‍മാണിക്യം കച്ചേരിവളപ്പില്‍ വരാന്‍ സാധ്യതയേറി. ഇതിന്റെ സാധ്യത പഠനത്തിനായി ശബരിമല ഇടത്താവള നിര്‍മ്മാണ ഹൈ ലെവല്‍ കമ്മിറ്റി മെമ്പര്‍ ജി മഹേഷിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണവുമായി സഹകരിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ടെക്നിക്കല്‍ ടീം ഇരിങ്ങാലക്കുടയില്‍ എത്തി.
സാധ്യത പഠനത്തിനായി പ്രൊജക്റ്റ് കണ്‍സല്‍റ്റന്റ് അടക്കമുള്ള ഉന്നത തല സംഘം മാര്‍ച്ച് 29 ന് കൂടല്‍മാണിക്യം കൊട്ടിലയ്ക്കല്‍ പറമ്പ് സന്ദര്‍ശിച്ചിരുന്നു. 450 തീര്‍ത്ഥാടകര്‍ക്ക് വിരി വിരിക്കാനുള്ള ഡോര്‍മെറ്ററി, 24 മുറികള്‍, 12 വി ഐ പി മുറികള്‍, റെസ്റ്റോറന്റ്, കിച്ചന്, പാര്‍ക്കിംഗ് ഏരിയ എന്നിവയടക്കം ഇരുനില കെട്ടിടം ആണ് ഉദ്ദേശിക്കുന്നത്.
നീണ്ട കാലത്തെ നിയമയുദ്ധത്തിന് ശേഷം ദേവസ്വത്തിന് തിരിച്ചു ലഭിച്ച നഗരഹൃദയത്തിലെ കണ്ണായ കച്ചേരി വളപ്പിലും ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ സുമ, ദേവസ്വം മാനേജിങ് കമ്മിറ്റി മെമ്പര്‍മാരായ വിനോദ് തറയില്‍, വി പി രാമചന്ദ്രന് എന്നിവര്‍ക്കൊപ്പം സംഘം സന്ദര്‍ശിച്ചു. 1.42 ഏക്കര്‍ വരുന്ന ഈ സ്ഥലത്തെ ദേവസ്വം കെട്ടിടത്തില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കോടതി താമസിയാതെ സിവില്‍ സ്റ്റേഷന് സമീപത്തെ കോര്‍ട്ട് കോംപ്ലെക്സിലേക്ക് മാറും. ആവശ്യമായ അനുമതികള്‍ ലഭിച്ചാല്‍ ജൂണില്‍ തന്നെ പണി ആരംഭിക്കുമെന്ന് ദേവസ്വം ചെയര്മാന് പനമ്പിള്ളി രാഘവമേനോന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: