വടക്കാഞ്ചേരി: ഓട്ടുപാറയില്‍ ഒരു 3 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അടഞ്ഞുകിടക്കുന്നു.
സംസ്ഥാന ഫിഷരീസ് വകുപ്പ് നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റ് കെട്ടിടമാണ് അറവ് മാലിന്യങ്ങളും മറ്റും കുമിഞ്ഞുകൂടി ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുന്നത്.
മലിനജലം സംസ്കരിക്കുന്നതിനുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാകാത്തതാണ് മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമെന്ന് അധികൃതര്‍ പറയുന്നു.
എന്നാല്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
പ്ലാന്റ് കാടുപിടിച്ച നിലയിലാണ്. കെട്ടിടത്തിന്റെ ചുമരുകള്‍ വിണ്ടുകീറാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടമാണ് കെട്ടിടത്തില്‍. ഉദ്ഘാടനസമയത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡ് പൊട്ടിവീണ് കിടക്കുന്നു.
മാര്‍ക്കറ്റിനോട് ചേര്‍ന്ന് പണിത ശുചിമുറികളുടെ പൂട്ട് പൊളിച്ച് സാമൂഹ്യവിരുദ്ധര്‍ കയ്യടക്കി. ശുചിമുറികളെല്ലാം മദ്യകുപ്പികള്‍ നിറഞ്ഞുകിടക്കുകയാണ്.
പുലര്‍ച്ചെ മേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ മത്സ്യം ഇറക്കുന്നതിനും മൊത്തക്കച്ചവടത്തിനും യാര്‍ഡ് ഉപയോഗിക്കുന്നത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മാര്‍ക്കറ്റിന് പുറത്തും സംസ്ഥാന ഹൈവേയിലും കച്ചവടം ചെയ്യേണ്ട അവസ്ഥയിലാണ് കച്ചവടക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: