കോട്ടയം: തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തിലെ ശ്രീശങ്കരകഥകളിയരങ്ങിന്റെ ആഭിമുഖ്യത്തില്‍ 28ന് ഉച്ചയ്ക്ക് 2ന് കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ രചിച്ച നരകാസുരവധം അരങ്ങിലെത്തുന്നു.
നരകാസുരന്റെ ദൂതിയായ നക്രതുണ്ഡി നരകാസുര നിര്‍ദ്ദേശപ്രകാരം ദേവ സുന്ദരികളെ അപഹരിക്കുവാനായി ദേവലോകത്തേയ്ക്ക് യാത്രയാകുന്നു. അവിടെനിന്നും ദേവസ്ത്രീകളെ അപഹരിച്ച് കൊണ്ടുപോരുന്നവഴി ദേവേന്ദ്രപുത്രനായ ജയന്തനെക്കണ്ട് കാമാതുരയാകുന്നു.
നക്രതുണ്ഡി സുന്ദരിയായ സ്ത്രീരൂപം ധരിച്ച് ജയന്തനോട് പ്രേമാഭ്യര്‍ത്ഥന നടത്തുന്നു. എന്നാല്‍ ജയന്തന് നക്രതുണ്ഡിയുടെ പ്രേമാഭ്യര്‍ത്ഥന നിരസിക്കുന്നു. കോപാകുലയായ നക്രതുണ്ഡി യഥാര്‍ത്ഥരൂപം കൈക്കൊണ്ട് ജയന്തനെ ബലാല്‍ക്കാരമായി കൂട്ടിക്കൊണ്ടുപോരുവാന്‍ ശ്രമിക്കുന്നു. ഈ ഏറ്റുമുട്ടലില്‍ ജയന്തന് നക്രതുണ്ഡിയുടെ നാസികാകുചങ്ങള്‍ ഛേദിക്കുന്നു.
പ്രാണവേദനയോടെ മുറവിളികൂട്ടിക്കൊണ്ട് അവിടെ നിന്നും നക്രതുണ്ടി നരകാസുരസവിധത്തിലേയ്ക്ക് പോകുന്നു. നക്രതുണ്ഡിയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ നരകാസുരന് അവളെ സമാധാനിപ്പിച്ച് ഇന്ദ്രനോട് പകരംവീട്ടുന്നതിനായി സ്വര്‍ഗത്തിലേയ്ക്ക് തിരിക്കുന്നു. അവിടെ ഇന്ദ്രനുമായി യുദ്ധം ചെയ്ത് ഇന്ദ്രനെ പരാജയപ്പെടുത്തുന്നു.
നക്രതുണ്ഡിയായി കോട്ടക്കല്‍ ദേവദാസും , ലളിതയായി കലാമണ്ഡലം ഷണ്മുഖനും, ജയന്തനായി കലാമണ്ഡലം അരുണ്‍വാര്യരും, നരകാസുരനായി കലാമണ്ഡലം പ്രദീപും, പത്നിയായി കലാമണ്ഡലം വിശാഖും, ഇന്ദ്രനായി കലാമണ്ഡലം ശരത്തും അരങ്ങിലെത്തും.
കലാനിലയം രാജീവന്, കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം യശ്വന്ത് (സംഗീതം), കലാഭാരതി ഉണ്ണികൃഷ്ണന്, കലാമണ്ഡലം ശ്രീകാന്ത്വര്‍മ്മ(ചെണ്ട), കലാമണ്ഡലം വിനീത്, കലാമണ്ഡലം അര്ജുന് (മദ്ദളം), ചിങ്ങോലി പുരുഷോത്തമന്(ചുട്ടി), ശ്രീവല്ലഭവിലാസം കഥകളിയോഗം (അണിയറ) എന്നിവര്‍ പശ്ചാത്തലമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: