ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട റംസാന് മാസം നോമ്പിനായി മാറ്റവെയ്ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ത്തന്നെ വ്രതാനുഷ്ഠാനം ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നതിനു മുമ്പും ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്.
പൗരാണിക കാലം മുതല്‍ മനുഷ്യര്‍ക്കിടയില്‍ വ്രതാനുഷ്ഠാനം നിലനിന്നിരുന്നു എന്നതിനു തെളിവായി ഇതുമാറുന്നു. നിശ്ചിതകാലം പകല്‍ സമയങ്ങളില്‍ ആഹാരം വര്‍ജ്ജിച്ച് ശരീരത്തിനേയും മനസ്സിനേയും നിയന്ത്രിക്കുകയും ഈശ്വരചിന്തയിലൂടെ ആത്മീയ തലത്തില്‍ ഉണര്‍വ്വുണ്ടാക്കുകയും ചെയ്യുക എന്ന പക്രിയ വിവിധ മതവിഭാഗങ്ങളിലും കണ്ടെത്താന്‍ കഴിയുമെങ്കിലും നിര്‍ബ്ബന്ധിതമായ ഒരു ചര്യയായി, ഒരു പ്രത്യേക മാസത്തില്‍ അനുഷ്ഠിച്ചുവരുന്ന കര്‍മ്മമായി മാറുന്നത് വി. ഖുര്‍ആന്റെ അവതരണത്തോടെയാണ്. കൃത്യമായി നിശ്ചയിച്ചുറപ്പിച്ച പ്രാര്‍ത്ഥനാനുഷ്ഠാനങ്ങളും അതില്‍നിന്ന് വ്യതിചലിച്ചാല്‍ സൃഷ്ടികര്‍ത്താവില്‍ നിന്ന് ശിക്ഷ ലഭിക്കുമെന്നുമുള്ള ദൃഢബോധം സൃഷ്ടിക്കുവാനും ഏക ദൈവമെന്ന നിലപാടിനെ അരക്കിട്ടുറപ്പിക്കുന്നതുമാണ് ഖുര്‍ആന്‍ വചനങ്ങള്‍.
അതുകൊണ്ടുതന്നെ ലോകമുസ്ലിങ്ങള്‍ നമസ്കാരം, വ്രതാനുഷ്ഠാനം, ഏകദൈവ വിശ്വാസം, ലോകാവസാനത്തിലുള്ള വിശ്വാസം, പ്രവാചകരിലുള്ള വിശ്വാസം എന്നിവ അണുവിട തെറ്റാതെ ആചരിച്ചു പോരുന്നു. നമസ്ക്കാരത്തിനൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് വ്രതാനുഷ്ഠാനവും ഹജ്ജും. എന്നാല്‍ വ്രതാനുഷ്ഠാനം നിര്‍ബ്ബന്ധമാക്കുന്നിടത്തുതന്നെ അതിനു ചില ഇളവുകളും ഖുര്‍ആന്‍ നല്‍കുന്നുണ്ട്.
രോഗികള്‍, ദീര്‍ഘയാത്രക്കാര്‍ എന്നിവര്‍ക്ക് ഇളവുകള്‍ നല്‍കുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്ക് പിന്നീട് വ്രതമനുഷ്ഠിച്ച് കടം വീട്ടുകയോ അതിനും സാദ്ധ്യമാവത്തവര്‍ക്ക് പാവപ്പെട്ടവന് പ്രായശ്ചിത്തമായി ഭക്ഷണം നല്കിക്കൊണ്ടോ വ്രതാനുഷ്ഠാനം പൂര്‍ത്തീകരിക്കാവുന്നതാണ്. ഒരു വര്‍ഷത്തിലെ ഏറ്റവും പുണ്യമായ മാസമായാണ് റംസാനെ ലോക മുസ്ലിങ്ങള്‍ കാണക്കാക്കുന്നത്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക എന്നതാണ് പരമമായ ലക്ഷ്യം. നോമ്പുകാലത്ത് എല്ലാ ദുഷ്ചിന്തകളുമുപേക്ഷിച്ച് ഈശ്വരചിന്ത മാത്രം ഉയര്‍ത്തിപ്പിടിക്കുക എന്നത് ഏതൊരു മുസല്‍മാന്റെയും ധര്‍മമത്രെ. വ്രതത്തോടൊപ്പം പ്രാര്‍ത്ഥനയും ദാനത്തിനും വ്യക്തമായ നിര്‍ദ്ദേശമുണ്ട്. സക്കാത്ത് മുസ്ലിങ്ങള്‍ക്ക് നിര്‍ബ്ബന്ധിതമായ കര്‍മ്മമാണ്.
എന്താണ് ദാനമായി നല്‍കേണ്ടതെന്ന ചോദ്യത്തിന് സ്വത്തിനോട് പ്രിയമുണ്ടായിട്ടും അതു ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചുവരുന്നവര്‍ക്കും അടിമകളുടെ മോചനത്തിനും ചിലവഴിക്കുക എന്നാണ് ഖുര്‍ആന്‍ വിവക്ഷിക്കുന്നത്. അഥവാ സമ്പാദ്യത്തെ സ്നേഹിക്കുന്നവര്‍ ആ സമ്പാദ്യം തന്നെ ദാനം ചെയ്യണമെന്ന് അര്‍ത്ഥം. അമിതമായ സ്വത്ത് സമ്പാദനത്തെ ഖുര്‍ആന്‍ അനുകൂലിക്കുന്നില്ല എന്നത് പലയിടത്തും വ്യക്തമാക്കുന്നുണ്ട്. ദാനംതന്നെ മറ്റുള്ളവര്‍ അറിയാതെ നല്‍കുന്നതാണ് ഉത്തമമെന്നും ഖുര്‍ ആന്‍ പറയുന്നു.
മുമ്പ് ലളിതമായ ചിട്ടവട്ടങ്ങളോടെയാണ് നോമ്പ് ആചരിച്ചുവന്നിരുന്നത്. എന്നാല്‍ ഇന്ന് സംഗതിയാകെ മാറിയിരിക്കുന്നു. നോമ്പുകൊണ്ട് എന്തോണോ ഉദ്ദേശിച്ചത് അതിനു വിരുദ്ധമായ തരത്തിലാണ് ആധുനിക ഭക്ഷണ ക്രമം. വിവിധ തരത്തിലുള്ള ഭക്ഷണം വയറുനിറയെ കഴിക്കുക എന്ന ശീലമായിരിക്കുന്നു ഇന്ന്. ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. പകല്‍ കഴിഞ്ഞ് നിങ്ങള്‍ക്കനുവദിക്കപ്പെട്ടത് കഴിച്ചോളൂ എന്നു ഖുര്‍ആന്‍ പറഞ്ഞതിന്റെ സാരം അമിതമായി എന്തും കഴിച്ചോളു എന്നല്ല. റംസാന് മാസം ദാനത്തിന്റെ മാസം എന്നുള്ളതുകൊണ്ട് ധൂര്‍ത്തിനെതിരാണെന്നത് നിശ്ചയം. നോമ്പു കടമാക്കുന്നവന്‍ കഷ്ടപ്പെടുന്നവന് ആഹാരം കൊടുക്കട്ടെ എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ പൊരുള്‍ പോലും മറന്നാണ് ചില ഇഫ്താര്‍ പാര്‍ട്ടികളിലെ ധൂര്‍ത്ത്. നോമ്പ് നിര്‍ബന്ധിതമാവുന്നതിന്റെ അന്തസത്തതന്നെ വിശക്കുന്നവന്റെ വിശപ്പ് വിശക്കാത്തവനുമറിയുക എന്നതാണ്. അതിലൂടെ വിശക്കുന്നവനെ സഹായിക്കുക എന്ന ദൗത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അതാണ് സക്കാത്ത്.
നോമ്പ് നിര്‍ബ്ബന്ധമല്ലാത്ത രോഗിയുടെയും യാത്രക്കാരന്റെയും അന്യമതസ്ഥരുടേയും ആഹാരം മുടക്കുന്നതും വിശുദ്ധ വചനങ്ങളെ ചോദ്യം ചെയ്യുന്നതാണ്. നോമ്പെടുത്തുകൊണ്ട് തന്നെയാണ് കുടുംബത്തിലെ സ്ത്രീകള്‍ നോമ്പുതുറക്കുള്ള ആഹാരം പാചകം ചെയ്യുന്നത്, ഹോട്ടല്‍ തൊഴിലാളികളായ മുസല്മാന്മാരും അങ്ങനെതന്നെയാണ്. അവനവന്റെ കര്‍മ്മമായ വ്രതം അവനവനിലൊതുങ്ങണം. അതാണ് ഒരുത്തമ വിശ്വാസിയുടെ കടമ. ആഹാരം വര്ജ്ജിക്കല് മാത്രമല്ല നോമ്പിന്റെ ആത്യന്തിക ലക്ഷ്യം. മനസ്സിനെ പാകപ്പെടുത്തുക കൂടിയാണ്.
ഇഹ്തിക്കാഫ് അഥവാ ധ്യാനം എന്നത് നിര്‍ബന്ധമല്ലെങ്കിലും മുസ്ലിങ്ങള്‍ അനുഷ്ടിക്കേണ്ട മറ്റൊരു കര്‍മ്മമാണ്. ഈ അവസ്ഥയില്‍ സ്ത്രീ സാമീപ്യവും നിഷിദ്ധമാണ്. ഇസ്ലാമിലെ ആചാര വ്യവസ്ഥകള്‍ കര്‍ക്കശമായി നിലനില്ക്കുമ്പോള് തന്നെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കര്‍ക്കശ്യത്തിനു അയവുവരുന്നതായി കാണാം.
നിഷിദ്ധ ഭക്ഷണള്‍ പോലും നിര്‍ബ്ബന്ധാവസ്ഥയില്‍ അനുവദനീയമായിമാറുന്നുണ്ട്. സ്വന്തം വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കുമ്പോഴും അന്യരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ‘ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ അവരിലേക്കുള്ള ദൂതന് വന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീരുമാനമെടുക്കപ്പെടുന്നതാണ്’ (വി.ഖു. 10ല്‍ 47). അറബ് സമൂഹത്തിലേക്ക് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ തന്നെ ദൈവദൂതുമായി ലക്ഷക്കണക്കിനു പ്രവാചകര്‍ വിവിധ ഭാഷകളിലും ഗോത്രങ്ങളിലും പ്രദേശങ്ങളിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മതഗ്രന്ഥങ്ങളില്‍ മനുഷ്യരുടെ കൈകടത്തലുകള്‍ അവസാനിപ്പിക്കാന്‍ കൂടിയാണ് റമളാന്‍ മാസത്തില്‍ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നത്. മനുഷ്യരാല്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തേയും പിന്‍പറ്റരുത് എന്ന ശക്തമായ താക്കീതും ഖുര്‍ആനിലുണ്ട്. മത നിയമങ്ങളെ ഭരണകൂട വ്യവസ്ഥയ്ക്കനുസരിച്ച് മാറ്റിമറിക്കുന്നതിനെ നിശിതമായി ഖുര്‍ആന്‍ എതിര്‍ക്കുന്നു. ഇസ്ലാം മതം വളരെ ലളിതമായ വ്യവസ്ഥകളോടുകൂടിയ ജീവിതചര്യയില്‍ നിലനില്‍ക്കുന്നതായി വിശുദ്ധ ഖുര്‍ആനില്‍ കണാം. ഈശ്വര ഭക്തി, നമസ്കാരം, ഹജ്ജ്, നോമ്പ്, വിശ്വാസം ഇവയ്ക്കു പുറമെ കുടുംബ ബന്ധങ്ങളിലും സമൂഹത്തിലും സൂക്ഷിക്കേണ്ട നിയമ വ്യവസ്ഥകള്‍. ഇത്രയും മാത്രമാണ് ഇസ്ലാമിന്റെ അടിസ്ഥാന ശിലകള്‍. ഇതില്‍ തന്നെ ഏറ്റവും മഹത്തായതായി കണക്കാക്കുന്നതാണ് നോമ്പും സക്കാത്തും.
വിവിധ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി കണക്കാക്കുന്നതും ഇതു തന്നെയാണ്. ഇസ്ലാം ഏറ്റവും വെറുക്കപ്പെടുന്നതായി ഹിംസയെ കാണാം. ഇസ്ലാമിനെതിരെ കൊടിയ മര്‍ദ്ദനമുറകള്‍ ഉണ്ടായപ്പോള്‍ മാത്രമാണ് വിശുദ്ധയുദ്ധങ്ങള്‍ നടന്നത്. ഈ യുദ്ധസാഹചര്യങ്ങളിലെ വചനങ്ങള്‍ തെറ്റായ രീതിയില്‍ വ്യഖ്യാനം ചെയ്താണ് ഇന്ന് ജിഹാദെന്ന പേരില്‍ ചിലര്‍ ലോകം മുഴുവന്‍ അക്രമങ്ങള്‍ നടത്തുന്നത്. അക്രമത്തെ ഇത്രയുമധികം എതിര്‍ക്കുന്ന മറ്റൊരു മതമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വിശുദ്ധ ഖുര്‍ആനിലെ സമാധാന ജീവിതമെന്ന ഉത്കൃഷ്ടമായ ആശയത്തിന് ആക്കം കൂട്ടുന്നതാണ് വ്രതാനുഷ്ഠാനവും വിശുദ്ധ റംസാനും. റംസാനില്‍ അക്രമം നിഷിദ്ധമാണ്. സമാധാനത്തിലേക്കുള്ള മാര്‍ഗ്ഗവും കൂടിയായി ഉപവാസത്തെ കണക്കാക്കാം. ശരീരത്തെ നിയന്ത്രിക്കുകയും അതുവഴി അദ്ധ്യാത്മികതയെ ജ്വലിപ്പിക്കുകയും ചെയ്യുന്ന നോമ്പും ദാരിദ്ര്യത്തെ തുടച്ചുനീക്കാന്‍ സക്കാത്തും അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ഇസ്ലാമിക സമൂഹത്തിനും കഴിയട്ടെ. ഇസ്ലാം സ്നേഹത്തില്‍ പൊതിയപ്പെട്ട ഒരു ജീവിത വ്യവസ്ഥയാണെന്ന്, മതമാണെന്ന് ലോകത്തിനു മുമ്പില്‍ വിളിച്ചുപറയാന്‍ കൂടിയുള്ളതാവണം ഇനിയുള്ള റമസാനുകള്‍.
(സിനിമ സംവിധായകനാണ് ലേഖകന്‍. ഫോണ്‍: 9961800275) അലി അക്ബര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: