കൊച്ചി: കേരള പ്രീമിയര്‍ ലീഗിലെ ഗ്രൂപ്പ് ബി യില്‍ സെന്‍ട്രല്‍ എക്സൈസ് എജീസ് ഓഫീസ് തിരുവനന്തപുരത്തെ സമനിലയില്‍ തളച്ചു (2-2). സെന്‍ട്രല്‍ എക്സൈസിനായി 63ാം മിനിട്ടില്‍ മെല്വിനോയും 90ാം മിനിട്ടില്‍ ബാലു പി മണിയും ലക്ഷ്യം കണ്ടു. എജിഎസിനായി 44ാം മിനിട്ടില്‍ ജിപ്സണും 69ാം മിനിട്ടില്‍ മനു പ്രസാദുമാണ് ഗോള്‍ നേടിയത്.
നേരത്തെ തന്നെ ഇരുടീമികളും ലീഗില്‍ നിന്ന് പുറത്തായതിനാല്‍ മല്‍സരം അപ്രസക്തമായിരുന്നു. മുന്നേറ്റനിരയുടെ ഫോമില്ലായ്മ്മ എക്സൈസ് ടീമിനെ പ്രീമിയര്‍ ലീഗിന്റെ തുടക്കം തൊട്ട് വലച്ചിരുന്നു. അവസാനത്തെ മല്‍സരത്തിലും കളിക്കാര്‍ ഫോമിലേക്ക് മടങ്ങിയെത്തിയില്ല. എജിഎസിന്റെ പലമുന്നേറ്റങ്ങളും ഓഫ് സൈഡില്‍ കുരുങ്ങിയതോടെ ഗോള്‍ മാത്രം അകന്ന് നിന്നു. എന്നാല്‍ ആദ്യപകുതിക്ക് തൊട്ടുമുന്‍പ് ജിപ്സണ്‍ എജീസിനായി എക്സൈസ് വല കുലുക്കി.
രണ്ടാം പകുതിയില്‍ എക്സൈസ് ഉണര്‍ന്നു കളിച്ചു. 63ാം മിനിട്ടില്‍ മുനീര്‍ ബോക്സിലേക്ക് തൊടുത്തുവിട്ട പന്തില്‍ മെല്‍വിനോ കൃത്യമായി കാല് വച്ചതോടെ എക്സൈസ് സമനില നേടി. അല്‍പ്പ സമയത്തിനുശേഷം റഫറിയോട് മോശമായി പെരുമാറിയ ജിപ്സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ എജീസിന്റെ അംഗബലം പത്തായി ചുരുങ്ങി. എന്നാല്‍ ഈ അവസരം മുതലാക്കുവാന്‍ എക്സൈസ് മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല. തളരാതെ കളിച്ച എജീസ് മനുപ്രസാദിന്റെ ഒറ്റയാന് മുന്നേറ്റത്തിലൂടെ ഗോള്‍ നേട്ടം രണ്ടായി ഉയര്‍ത്തി.
സമനിലയ്ക്കായുള്ള എക്സൈസിന്റെ മുന്നേറ്റം ഫലം കണ്ടത് ലോങ് വിസിലിന് തൊട്ടുമുമ്പ്. 90-ാം മിനിട്ടില്‍ എജീസ് പെനാല്‍റ്റി ബോകിലുണ്ടായ കൂട്ടപ്പൊരിച്ചിലുകള്‍ക്കിടയില്‍ ബാലു പി മണി എക്സൈസിനായി സമനില ഗോള്‍ നേടി. 10 കളികളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് എക്സൈസിന്റെ അക്കൗണ്ടിലുള്ളത്.
അത്രയും കളികളില്‍ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും എജീസിനുമുണ്ട്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന അവസാന ലീഗ് മല്‍സരത്തില്‍ കേരള പോലിസും എസ്ബിഐയും ഏറ്റുമുട്ടും. സെമി ഫൈനലിലേക്ക് ഒരു ജയം മാത്രമാണ് പോലിസ് ടീമിന് വേണ്ടത്. തോറ്റാല്‍ തൃശൂര്‍ എഫ് സിയാകും ഗ്രൂപ്പ് ബിയില്‍ നിന്ന് സെമിയിലേക്ക് കടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: