സ്വന്തം കാര്യത്തില്‍ മനുഷ്യന് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കുക. മുപ്പതുവര്‍ഷം മുമ്പത്തെ സംഭവമാണ്. പാലക്കാട് പേരുകേട്ട ഒരു വ്യാപാരി ഉണ്ടായിരുന്നു. പ്രഭുത്വത്തിന്റെ അന്നത്തെ അളവുകോലനുസരിച്ച് അദ്ദേഹത്തിന് രണ്ടു കുതിരവണ്ടിയുണ്ടായിരുന്നു. ഒന്നരവര്‍ഷം കഴിഞ്ഞു. അദ്ദേഹം കോയമ്പത്തൂരില്‍നിന്ന് ഒരു ഓട്ടോറിക്ഷ വാങ്ങി അതിന് സ്വകാര്യോപയോഗത്തിനുപറ്റിയ സുന്ദരമായ ബോഡി പണിയിച്ചു ഒരു ഡ്രൈവറെ വച്ചു. കുതിരവണ്ടി രണ്ടും ഒഴിവാക്കി. കൂട്ടുകാര്‍ കാരണം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഉത്തരം വെളിച്ചം വീശുന്നതായിരുന്നു, അതേസമയം അത്യന്തം ഹ്രസ്വവും, ‘ഓട്ടമില്ലാത്തപ്പോഴും കുതിരക്കു ചിലവുണ്ട്, ഓട്ടോയ്ക്ക് ചിലവില്ലാ. ‘സ്വന്തം കാര്യത്തില്‍ ഇത്രകണ്ട് പ്രായോഗികമായി ചിന്തിക്കുന്ന മനുഷ്യന് സമാജകാര്യത്തിലും ഇതുപോലെ ചിന്തിക്കാന്‍ കഴിയേണ്ടതാണ്. ഇന്ന് നമുക്കാവശ്യമാണോ? ഈ ചോദ്യം ചോദിക്കാനും ഉത്തരം കണ്ടെത്താനും നമുക്ക് കഴയിണം. അതിന് പണ്ടത്തെ പ്രൗഢിയുടെ മാനദണ്ഡങ്ങള്‍ തടസ്സം നില്‍ക്കരുത്.
ഈ ചുമതല നമ്മുടേതാണ്-സമാജാംഗങ്ങളായ മനുഷ്യരുടേതാണ്. ‘സ്ഥലത്തെ അയ്യപ്പന്’ അതെല്ലാം അതത് സമയത്ത് ചെയ്യിക്കും എന്നുപറയുന്നത് അര്‍പ്പണബോധത്തോടും ദൗത്യചിന്തയോടും കൂടിയ പ്രവര്‍ത്തക ഗണമാണെങ്കില്‍ തെറ്റില്ല. കര്‍മയോഗിയുടെ വിനയമാണത്തരം വാക്കുകളില്‍ സ്ഫുരിക്കുന്നത്. നേരെമറിച്ച്, ഒഴിഞ്ഞുമാറുന്നത് ശീലമാക്കിയ വഴുക്കന്മാരാണ് പറയുന്നതെങ്കില്‍ അതുതെറ്റുതന്നെയാണ്. തികഞ്ഞ ക്ലൈബ്യമാണതില്‍ സ്ഫുരിക്കുന്നത്. ഈശ്വരനെ സംബന്ധിച്ചിടത്തോളം ക്ഷേത്രവും ക്ഷേത്രം കത്തിയ ചാരവും ഒരുപോലെയാണ്. വിഗ്രഹത്തില്‍ ചാര്‍ത്തിയ മാല കളവുപോയാലും നഷ്ടമില്ല. കാരണം എവിടെ കൊണ്ടുപോകാന്‍, എല്ലായിടവും അദ്ദേഹത്തിന്റെത്. എല്ലാം അദ്ദേഹത്തിന്റെതാ, എല്ലാവരുടെ കയ്യിലുള്ളതും അദ്ദേഹത്തിന്റെത്. അദ്ദേഹം ”എല്ലാ ഭാഗത്തും കൈകാലുകളോടും, എല്ലായിടത്തും കണ്ണ്, വായ, തല എന്നിവയോടും, എങ്ങുമെങ്ങും കാതുകളോടുംകൂടി സര്‍വത്ര വ്യാപിച്ചു സ്ഥിതിചെയ്യുന്നു.”
‘സര്വതഃ പാണിപാദം തത്, സര്‍വതോളക്ഷിശിരോമുഖം
സര്വതഃ ശ്രുതി മല്ലാകേ, സര്‍വ മാ വൃത്യതിഷ്ഠതി’ (ഗീത-13)
എന്നാല്‍ വിഗ്രഹത്തിലും അതുള്‍ക്കൊള്ളുന്ന അമ്പലത്തിലുംകൂടി നമുക്കദ്ദേഹത്തെ അനുഭവപ്പെടണമെങ്കില്‍ ആ പരിമിതികളെ നാമിഷ്ടപ്പെടുന്ന രൂപത്തില്‍ കാത്തുരക്ഷിക്കാനും, വികസിപ്പിക്കാനുമുള്ള ഭാരം നമ്മുടേതാണ്.
ഒരു കാര്യം പ്രധാനമായും ഓര്‍ക്കുക. നിയമം ഈശ്വരനെ കുറിച്ചു പറയുന്നില്ലെങ്കിലും വിഗ്രഹത്തെക്കുറിച്ചു പറയുന്നുമുണ്ട്. നിയമത്തിന്റെ ദൃഷ്ടിയില് വിഗ്രഹം എന്നെന്നേയ്ക്കും മൈനര്‍ ആണ്. ”പെര്‍പെച്ചുവല്‍ മൈനറാണ്.” മൈനര്‍ തന്നെത്താന്‍ രക്ഷിക്കാന്‍ കഴിവില്ലാതെ, ശുഭകാംക്ഷികളോ സ്വന്തക്കാരോ ആയ ബന്ധുജനങ്ങളാല്‍ രക്ഷിക്കപ്പെടേണ്ടവനാണ് അതുകൊണ്ട് വിഗ്രഹത്തെ കാത്തുരക്ഷിക്കേണ്ടതും അഭിവൃദ്ധിപ്പെടുത്തേണ്ടതും നമ്മുടെ ഭാരമാണ്. അതുവച്ചുനോക്കുമ്പോള്‍ ഈശ്വരന്‍തന്നെ എല്ലാം ചെയ്യും എന്നുപറഞ്ഞാല്‍ അര്‍ത്ഥമില്ല. നമ്മെയും നമ്മുടേതെന്നു നാം അവകാശപ്പെടുന്നതിനേയും രക്ഷിക്കാന്‍ അദ്ദേഹം നമുക്ക് സ്വയംബുദ്ധി തന്നിട്ടുണ്ട്. ഇതിനുമപ്പുറം അദ്ദേഹം തന്നെ വന്നു നമുക്കുവേണ്ടി വടിയും പിടിച്ചു കാവല്‍ നില്‍ക്കുമെന്ന് കരുതരുത്- ‘വടിയെടുത്തിടയന്‍പോലല്ല രക്ഷിപ്പു ദേവകള്‍, രക്ഷിപ്പാനാഗ്രഹിച്ചോര്‍ക്ക് നല്കുന്നു നല്ലബുദ്ധിയേ’ എന്നാണ് മഹാഭാരതത്തില്‍ വിദുര്‍ പറയുന്നത്. ചുരുക്കത്തില്‍ പ്രവര്‍ത്തിക്കേണ്ടുന്ന കനത്ത ചുമതല പ്രതിബദ്ധതയുള്ള നമ്മുടേതുതന്നെ. അപ്പോള്‍ പിന്നെ, പ്രവര്‍ത്തനപന്ഥാവില്‍ വിജയിക്കാന്‍വേണ്ട കരുക്കളും കാഴ്ചപ്പാടും സ്വന്തമാക്കുകയേ നിര്‍വാഹമുള്ളൂ.
അതിന്റെ ഗതിയും രീതിയും ക്രാന്തദര്‍ശികളായ കവികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നല്ല ഒരാചാരം കെട്ടുതുടങ്ങി ലോകത്തെ ദുഷിപ്പിക്കാതിരിക്കാനായി പഴയ യുഗം മാറുന്നു. പുതിയ യുഗം പിറക്കുന്നു എന്നാണ് ദാര്‍ശനിക കവിയായ കുമാരനാശാന് പറയുന്നത്. പഴയതെന്തും കൊള്ളാവുന്നതും പുതിയതെന്തും കൊള്ളരുതാത്തതുമാണ് എന്ന നിലപാട് വങ്കത്തമാണ് എന്നാണ് കാളിദാസന് പറയുന്നത്.
ഹിന്ദുക്കളായ നമ്മെ അടിമപ്പെടുത്തിയ യുദ്ധങ്ങളില്‍ നാം തോറ്റത് അനൈക്യംകൊണ്ടു മാത്രമല്ല. ആന്തരികമായ ആ ദുര്‍ഗുണമുണ്ടായിരുന്നുവെന്നതു ശരിതന്നെ. എന്നാല്‍ ബാഹ്യമായി ഭൗതികതലത്തിലും ചില ന്യൂനതകളുണ്ടായിരുന്നു. അന്നത്തെ ആധുനിക ആയുധങ്ങളും യുദ്ധമുറകളും നമ്മുടെ പക്ഷത്തിന് അജ്ഞാതമായിരുന്നു. രണ്ടാമതായി, എതിര്‍വശത്തിന്റെ ശരിയായ മനസ്സിലിരിപ്പും അതനുസരിച്ചുള്ള അവരുടെ ഒരുക്കം കൂട്ടലും നീക്കവും മനസ്സിലാക്കാന്‍ പറ്റിയ കാകദൃഷ്ടി നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. സ്വപക്ഷജ്ഞാനത്തെപ്പോലെ പരപക്ഷജ്ഞാനം നമുക്കില്ലായിരുന്നു.
മൂന്നാമതായി, നമ്മുടെ മനസ്സ് ‘കോട്ടയ്ക്കകം മനസ്സായി’ മാറിക്കഴിഞ്ഞിരുന്നു. വിജിഗീഷുവിന്റെ വിക്രാന്തവീര്യം വികൃതമായിക്കഴിഞ്ഞിരുന്നു. ഇനിയും ഈ ദോഷങ്ങള്‍ തുടരാന്‍ അനുവദിക്കണമോ? ചരിത്രം ചാട്ടവാര്‍കൊണ്ടടിച്ചു വേണ്ടത്രപാഠങ്ങള്‍ നമ്മെ പഠിപ്പിച്ചു കഴിഞ്ഞില്ലേ? നമ്മുടെ സ്വപ്നാടനത്തിനും ഒട്ടകപക്ഷി നയത്തിനും, പുരകത്തുമ്പോള്‍ വാഴവെട്ടുന്ന വിഡ്ഢിത്തത്തിനും ഭീമാതിഭീമമായ പിഴ നാം അടച്ചു കഴിഞ്ഞില്ലേ? ഇനിയും ജല്പനങ്ങള് തുടരണമോ? പൊങ്ങച്ചങ്ങള്‍ പൊക്കിപ്പിടിക്കണമോ? ചുറ്റുംപതിയിരിക്കുന്ന പാമ്പുകളെ തിരിച്ചറിയണ്ടേ? അവയുടെ ദുഷ്ടവാസനകളെ പതംവരുത്താന്‍ മന്ത്രസിദ്ധി നേടേണ്ടേ? വിജയസിദ്ധിക്കുവേണ്ടി അരങ്ങുതീര്‍ക്കണ്ടേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: