കാല്പനിക കാന്തി കലര്‍ന്ന ദുരന്തമാണ് സംന്യാസമെന്ന് സമകാലീന ലോകം സംശയിച്ചാല്‍, അതില്‍ തെറ്റുപറയാനാവില്ല. ത്യാഗത്തിന്റെ പ്രതീകമായ ‘കാവി’ സംശയം അതീതമല്ലാതായിത്തീരുന്ന സംഭവങ്ങള്‍ ഏവരെയും ചിന്താകുഴപ്പത്തിലാക്കും.പരമഭട്ടാര വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ കാവിവേഷ ധാരിയായിരുന്നില്ല. ലോകാനുരാഗനിര്‍ഭരമായ വിഷയാഭിമുഖ്യത്തിന്റെ ഒരു കണികപോലും ആ മഹാത്മാവിന്റെ ജീവിതത്തില്‍ കണ്ടെത്താന്‍ കഴിയില്ല.
സ്വാമികള്‍ വിഷവൈദ്യത്തില്‍ കേമനാണെന്നു ഒരു യുവാവ് കേട്ടറിഞ്ഞു. അദ്ദേഹത്തെ കണ്ടറിയാന്‍ ആ യുവാവ് അനേ്വഷിച്ച് അലഞ്ഞു. ഒടുവില്‍ കണ്ടെത്തിയപ്പോഴാകട്ടെ സ്വാമികള്‍ അയാളോട് പറഞ്ഞു, ‘സര്‍പ്പവിഷത്തേക്കാള്‍ ഭയങ്കരമാണ് സംസാരവിഷം’.
തന്നെ ശിഷ്യനാക്കണമെന്ന് ആ യുവാവ് അപേക്ഷിച്ചപ്പോള്‍ സ്വാമികള്‍ പറഞ്ഞു, ‘കിഴവനെ കുരുവൊന്നും ആക്കേണ്ട’ എന്നിട്ടും അദ്ദേഹത്തെ പിന്തുടര്ന്നപ്പോള് സ്വാമികള്‍ അയാളോട് പറഞ്ഞു, ‘കണ്‍വെട്ടത്തുപോലും കണ്ടുപോകരുത്.’ അപ്പോഴും ആ യുവാവ് സ്വാമികളുടെ കണ്ണെത്താത്ത ദൂരത്തില്‍, അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ സ്വാമികളുടെ ശിഷ്യത്വം നേടി നീലകണ്ഠ തീര്‍ത്ഥപാദരായി.
സ്വമനസ്സിന്റെ വിശുദ്ധിയാണ് ‘തീര്‍ത്ഥ’ ശബ്ദം കൊണ്ടു ഉദ്ദേശിക്കുന്നത്. എത്ര തീര്‍ത്ഥം തളിച്ചാലും ശുദ്ധരാക്കാന്‍ കഴിയാത്ത പതിതന്മാള്‍ ‘തീര്‍ത്ഥപാദ’ന്മാരായി നടക്കുന്ന കലിയായ ഈ കലികാലത്ത് കേരളക്കരയില്‍ ഒരുകാലത്ത് ഒരു ഗുരുവും ശിഷ്യനും എല്ലാത്തരം സ്ഥാനമാനങ്ങളില്‍ നിന്നുമകന്ന് വെറും ‘ചട്ടമ്പി’യും ‘തീര്‍ത്ഥനു’മായി ജീവിച്ചിരുന്നുവെന്നുള്ള സത്യം സനാതനധര്‍മ്മവിശ്വാസികള്‍ക്കെല്ലാം സമാശ്വാസം പകരുന്നതാണ്. നീലകണ്ഠഗുരു തീര്‍ത്ഥപാദരുടെ 145-ാം ജന്മദിനമാണ് ഇന്ന്.
മൂവാറ്റുപുഴയ്ക്കടുത്ത് മാറാടി ഗ്രാമത്തില്‍ 1872 മേയ് 27ന് (കൊ.വ.1047 ഇടവം 13) പാമ്പാക്കുട കണിക്കുന്നേല്‍ നീലകണ്ഠപിള്ളയുടെയും വാളാനിക്കാട്ട് കല്യാണി അമ്മയുടെയും മൂന്നാമത്തെ മകനായാണ് നീലകണ്ഠന് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കുറെക്കാലം ദേശാടനത്തില്‍ മുഴുകി. അക്കാലത്താണ് ശംകോപാചാര്യര്‍, കുംഭകോണം കൃഷ്ണശാസ്ത്രികള്‍ തുടങ്ങിയവരില്‍നിന്നും തര്‍ക്കവും വ്യാകരണം, ന്യായം, മീംമാംസ എന്നിവയില്‍ പാണ്ഡിത്യം നേടി. തമിഴ്, സംസ്കൃതം, ഹിന്ദി, കന്നഡ, ബംഗാളി, തെലുങ്ക്, മറാത്തി ഭാഷകള്‍ വശമാക്കി 1892ല്‍ 21-ാം വയസ്സില്‍ ചട്ടമ്പിസ്വാമികളില്‍നിന്നും ദീക്ഷ സ്വീകരിച്ചു. സംസ്കൃതം, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി 44ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ‘സദ്ഗുരു’ എന്നൊരു മാസിക സ്വാമികളുടെ പത്രാധിപത്യത്തില്‍ 1915 മുതല്‍ ഇരിങ്ങാലക്കുടയില്നിന്നും ആരംഭിച്ചു. 1921 ഓഗസ്റ്റ് ആറിന് കല്‍നാഗപ്പള്ളി താഴത്തോട്ടത്തു മഠത്തില്‍വച്ച് 49-ാം വയസ്സില്‍ നീലകണ്ഠതീര്‍ത്ഥപാദര്‍ സമാധിയായി.
നീലകണ്ഠതീര്‍ത്ഥപാദരുടെ സമാധി മുന്‍കൂട്ടി കണ്ട പരമഗുരുപാദര്‍, അദ്ദേഹം താമസിച്ചിരുന്ന മാവേലിക്കരയില്‍നിന്നും ഉടനടി താഴത്തോട്ടു മഠത്തിലേക്ക് പുറപ്പെട്ടു. ശിഷ്യന്റെ സമാധിയിലേയ്ക്ക് നോക്കിനിന്ന പരമഗുരുപാദരുടെ കണ്ണുകളില്‍നിന്നും രണ്ടിറ്റ് കണ്ണുനീര് പൊഴിഞ്ഞു. കുറച്ചുകഴിഞ്ഞ് അദ്ദേഹം പറഞ്ഞു, ”നമ്മുടെ ശിഷ്യന് ആദ്യമായി നമ്മുടെ മുന്നില്‍ ഇരുന്നു.”
മദ്ധ്യതിരുവിതാംകൂറിലെ പ്രശസ്ത നായര്‍ തറവാടുകളിലൊന്നാണ് കരുനാഗപ്പള്ളി പുന്നക്കുളം കരയിലുള്ള താഴത്തോട്ടത്തു ഭവനം. അവിടുത്തെ ഗൃഹനാഥനായിരുന്ന വേലുപിള്ളയാണ് താന്‍ ഗുരുനിര്‍വിശേഷമായ ഭക്തിയോടെ കണ്ടിരുന്ന നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ സമാധിപീഠം പണി കഴിപ്പിച്ചത്. ചട്ടമ്പിസ്വാമികള്‍ തന്നെയാണ് സമാധി പീഠത്തില്‍ ശിവലിംഗപ്രതിഷ്ഠ നിര്‍വഹിച്ചത്. സ്വാമികള്‍ അതിനു മുമ്പൊ പിന്നീടോ ഒരു പ്രതിഷ്ഠയും നടത്തിയിട്ടില്ല.
നീലകണ്ഠ തീര്‍ത്ഥപാദ സമാധിപീഠത്തിന്റെ ഭരണനടത്തിപ്പിനായി തീര്‍ത്ഥപാദ പരമഹംസസ്വാമികള്‍ താഴത്തോട്ടത്തു മഠത്തില്‍ വേലുപിള്ള തുടങ്ങിയ ചട്ടമ്പിസ്വാമികളുടെ ശിഷ്യ-പ്രശിഷ്യന്മാര്‍ അടങ്ങിയ ഒരു ട്രസ്റ്റ് 1103 മിഥുനമാസം 11ന് രൂപീകരിച്ചു. ഈ സമാധിപീഠത്തിന്റെ ഉത്കര്‍ഷത്തിനുവേണ്ടി പ്രയത്നിച്ച മഹാത്മാവായിരുന്നു, പ്രശസ്ത സംസ്കൃത പണ്ഡിതനായിത്തീര്‍ന്ന പന്നിശേരി നാണുപിള്ള.
രാവണ സംന്യാസിമാര്‍ അരങ്ങുതകര്‍ക്കുന്ന കാലത്ത് നീലകണ്ഠതീര്‍ത്ഥപാദരെപോലുള്ള സംന്യാസിമാരും ഇന്നാട്ടില് ജനിച്ചു ജീവിച്ചുവെന്ന കാര്യം സനാതനധര്‍മ്മസരണിയിലുള്ളവര്‍ തിരിച്ചറിയുന്നു. സംന്യാസത്തിന്റെ പ്രജാപതികളായ കേരള സംസ്കാരത്തിന്റെ കുലപതികളായ യഥാര്‍ത്ഥ തീര്‍ത്ഥപാദന്മാരെ കണ്ടെത്താന്‍ കഴിഞ്ഞവര്‍ സൗഭാഗ്യവാന്മാര് അവര്‍ക്ക് കാമാര്‍ത്ഥക്കൊതിയന്മാരായ കച്ചവടക്കാരെ തിരിച്ചറിയാന്‍ കഴിയും. ‘അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം’ എന്നു ജപിക്കുന്നവരെ കാവിയുടുത്ത കച്ചവടക്കാര്‍ക്ക് പ്രലോഭനങ്ങളില്‍ വീഴ്ത്താന്‍ കഴിയില്ല. ‘കൗപീനവന്ത വലു ഭാഗ്യവന്ത’ എന്ന ഭാവത്തില്‍ ജീവിച്ച നീലകണ്ഠതീര്‍ത്ഥപാദരെപ്പോലുള്ള സംന്യാസിമാരുടെ ജീവിതവും ജീവിതകൃത്യവും മനസ്സിലാക്കാന്‍ നാം ശ്രമിച്ചാല്‍ തീര്‍ത്ഥപാദ സമ്പ്രദായത്തിന്റെ സവിശേഷ മഹത്വമാണ് തിരിച്ചറിയാന്‍ കഴിയും.
9446152044
പ്രതികരിക്കാൻ ഇവിടെ എഴുതുക: