കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും സൈന്യത്തിനെതിരെ രംഗത്തെത്തി. കഴിഞ്ഞ ദിവസം കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച ന്യൂനപക്ഷ സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് സൈന്യത്തിനെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. കഴിഞ്ഞ ആഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സൈനികരെക്കുറിച്ച് നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സിപിഎമ്മിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സമുദായാഗംങ്ങള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലാണ് കോടിയേരി ഭാരത സൈന്യത്തിനെതിരെ വളരെ മോശമായ പരാമര്‍ശം നടത്തിയത്.
ഇന്ത്യയില്‍ പട്ടാളനിയമം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലെല്ലാം സ്ത്രീകളെ പട്ടാളക്കാര്‍ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം നടത്താറുണ്ട്. കേരളത്തില്‍ ഈ നിയമം നടപ്പിലാക്കിയാല്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് ഇതേ അനുഭവമായിരിക്കും. ജമ്മുകാശ്മീരിലും നാഗാന്റിലും മറ്റും അവിടുത്തെ തീവ്രവാദ പ്രവര്‍ത്തനം നേരിടാന്‍ പട്ടാള നിയമമായ അഫ്സ പ്രയോഗിച്ചിട്ടുണ്ട്. അവിടെ മുസ്ലീം സ്ത്രീകള്‍ക്ക് നേരെ പട്ടാളക്കാര്‍ അതിക്രമം കാണിക്കാറുണ്ടായിരുന്നു എന്നാണ് കോടിയേരി പ്രസംഗിച്ചത്. മണിപ്പൂരിലും മറ്റും സൈനികര്‍ ബലാത്സംഗം ചെയ്ത് നടക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഏതാനും ദിവസം മുമ്പ് നിയമസഭയിലെ പ്രസംഗത്തിനിടയില്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും സൈനികര്‍ക്കെതിരെ രംഗത്തു വന്നത് സൈനികരുടെ കുടുംബാംഗങ്ങള്‍ക്കിടയിലും ദേശസ്നേഹികള്ക്കിടയിലും വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: